അങ്കമാലി: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകനെ വെടിവച്ച ശേഷം അച്ഛന് ജീവനൊടുക്കി. അയ്യമ്പുഴ കാവുങ്ങല്‍ വീട്ടില്‍ മാത്യു (50) വാണ് മകനെ വെടിവെച്ചതിനു ശേഷം ജീവനൊടുക്കിയത്. മകന് മനുവിനെ (20) ഗുരുതരമായ പരിക്കുകളോടെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം.
അയ്യമ്പുഴയിലെ പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയി തിരിച്ച് വന്ന മനുവും മാത്യുവും തമ്മില്‍ തര്‍ക്കം നടന്നു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് മാത്യു തോക്കെടുത്ത് മകന് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ ഉടന്‍ മകന് വീടിന് പുറത്തേക്കിറങ്ങി ഓടി. തുടര്‍ന്ന് വിവരം അറിഞ്ഞ നാട്ടുകാര്‍ മനുവിനെ ആശുപത്രിയിലെത്തിച്ചു. തന്റെ വെടിയേറ്റ് മകന് മരിച്ചുവെന്ന് കരുതിയ മാത്യു സ്വയം വെടിവെച്ച് ജീവനൊടുക്കൂകയായിരുന്നു. വിവരം അറിഞ്ഞ നാട്ടുകാര്‍ സംഭവം അയ്യമ്പുഴ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് മാത്യുവിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. ഗുരുതരമായി പരിക്കേറ്റ മാത്യു യാത്രാമദ്ധ്യേ മരണമടഞ്ഞു. സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയിലെ ജീവനക്കാരനാണ് മാത്യു. കാലടിയില്‍ പെയിന്റ്കടയില്‍ സെയില്‍സ്മാനാണ് മനു.
അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരണമടഞ്ഞ മാത്യു വെടിവെച്ച തോക്കിന് ലൈസന്‍സ് ഉള്ളതാണെന്ന് പോലീസ് വ്യക്തമാക്കി. തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടിയതാണെന്നാണ് മകന് മനു പോലീസിന് മൊഴി നല്‍കിയത്. ഡിവൈഎസ്പി സുദര്ശനന്, കാലടി സിഐ സജി മാര്‍ക്കോസ് തുടങ്ങിയവരെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക്ക് വിഭാഗം സ്ഥലത്ത് എത്തി പരിശോധന നടത്തി. മരണമടഞ്ഞ മാത്യുവിന്റെ ഭാര്യ റോസി. മകള്‍ മീനു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: