കൊച്ചി: കൊച്ചി മെട്രോയ്ക്കുള്ള രണ്ടു ട്രെയിനുകള്‍ കൂടി അടുത്തമാസം എത്തും. പരീക്ഷണ ഓട്ടത്തിനായി നേരത്തെ എത്തിച്ച രണ്ടു ട്രെയിനുകള്‍ക്കു പുറമെയാണിത്. ഡിസംബര്‍ മൂന്നാം വാരത്തില്‍ മൂന്നാമത്തെ ട്രെയിനും തൊട്ടടുത്ത ആഴ്ചയില്‍ നാലാമത്തെ ട്രെയിനും എത്തിച്ചേരുമെന്നു കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. ഇതിനുപുറമെ ജനുവരിയില്‍ ഒരു ട്രെയിന്‍ കൂടി എത്തിക്കും.
കൊച്ചി മെട്രോയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഓട്ടം ആരംഭിക്കുന്ന ഏപ്രിലിനു മുമ്പായി അഞ്ചു ട്രെയിനുകള്‍ കൂടി എത്തിക്കാനാണു തീരുമാനം. ആകെ പത്തു ട്രെയിനുകളാണു വേണ്ടത്. മുട്ടത്തെ മെട്രോ യാര്‍ഡില്‍ നിലവില്‍ എത്തിച്ചിട്ടുള്ള രണ്ടു ട്രെയിനുകള്‍ ഉപയോഗിച്ചാണ് ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പാതയില്‍ പരീക്ഷണ ഓട്ടം നടത്തിവരുന്നത്.
മെട്രോ കോച്ചുകള്‍ നിര്‍മിക്കുന്നതിനായി കരാര്‍ എടുത്തിരിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ അല്‍സ്റ്റോമിന്റെ ആന്ധ്ര ശ്രീസിറ്റിയിലെ പ്ലാന്റില്‍ നിന്നാണു ട്രെയിനുകള്‍ കൊച്ചിയിലേക്കു കൊണ്ടുവരുന്നത്. കൊച്ചിയില്‍ എത്തിച്ചശേഷമാണു കോച്ചുകള്‍ കൂട്ടിയോജിപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ നടത്തുക. കോച്ചുകള്‍ക്കകത്തെ സൂചകങ്ങളും ഡിസ്പ്ലേ അടക്കമുള്ള സംവിധാനങ്ങളും ഇവിടെവച്ചാണു സജ്ജീകരിക്കുന്നത്.
ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ സജ്ജീകരണങ്ങളും ഈ ഘട്ടത്തില്‍ ഘടിപ്പിക്കും. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണു കോച്ചുകളുടെ നിര്‍മാണം തുടങ്ങിയത്. ഓരോ കോച്ചിനും 22 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമുണ്ട്. ഒരു കോച്ചിനു മാത്രം എട്ടു കോടി രൂപയാണു വില. ഇത്തരം മൂന്നു കോച്ചുകള്‍ ചേര്‍ന്നതാണ് ഒരു ട്രെയിന്‍.
കെഎംആര്‍എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ മാസം 30നു ദല്‍ഹിയില്‍ ചേരും. മെട്രോയുടെ ടിക്കറ്റിംഗ് അടക്കമുള്ള കാര്യങ്ങളും ഇതുവരെയുള്ള നിര്‍മാണ പുരോഗതിയും ബോര്‍ഡ് യോഗം പരിശോധിക്കും. ഏപ്രിലില്‍ തന്നെ വാണിജ്യ ഓട്ടം ആരംഭിക്കാന്‍ സാധിക്കുമോ എന്ന കാര്യവും പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: