കൊച്ചി: സ്കാന്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക രോഗനിര്‍ണ്ണയ ഉപാധികളെ ആശ്രയിക്കുന്നതിനേക്കാള്‍ രോഗ വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുവാനും ശരീര പരിശോധന നടത്തുവാനും ശിശുരോഗ വിദഗ്ധര്‍ തയ്യാറാവണമെന്ന് മുതിര്‍ന്ന ശിശുരോഗ വിദഗ്ധന്‍ ഡോ. വൈ.കെ. അംബേദ്ക്കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്(ഐ.എ.പി.) കേരള ഘടകത്തിന്റെ വാര്‍ഷിക സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനും, 5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കുവാനും സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്കുവാന് വാര്‍ഷിക സമ്മേളനം തീരുമാനിച്ചു. അടിയന്തര ഘട്ടങ്ങളില്‍ നടത്തേണ്ട ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഐ.എ.പി പ്രായോഗിക പരിശീലനം നല്‍കും. ആന്റിബയോട്ടിക്കിന്റെ അമിതമായ ഉപയോഗം തടയുന്നതിനും പഠനവൈകല്യമുള്ള കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനാവശ്യമായ പരിശീലനം ഡോക്ടര്‍മാര്‍ക്ക് നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. വെങ്കിടേശ്വരന് അറിയിച്ചു.
മാസം തികയാതെ ജനിക്കുന്ന നവജാത ശിശുക്കളുടെ ആരോഗ്യ പ്രശ്നങ്ങള്‍, ന്യൂമോണിയ, വയറിളക്ക രോഗങ്ങള്‍, വാക്സിന്‍മൂലം പ്രതിരോധിക്കാവുന്ന അസുഖങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഡോ. രോഹിത് അഗര്‍വാള്‍, ഡോ. ജോണ്‍ മത്തായി, ഡോ. കെ.ഇ. എലിസബത്ത്, ഡോ. എബ്രഹാം കെ. പോള്‍, ഡോ. ബാലസുബ്രഹ്മണ്യം, ഡോ. വിജയ് യവ്ലേ, ഡോ. പി.എ. മുഹമ്മദ് കുഞ്ഞ്, ഡോ. പ്രമോദ് ജോഗ് എന്നിവര്‍ നേതൃത്വം നല്കി.
ഐ.എ.പി. സംസ്ഥാന പ്രസിഡന്റായി ഡോ. എം.എന്‍. വെങ്കിടേശ്വരനേയും സെക്രട്ടറിയായി ഡോ. ഐ. റിയാസിനേയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഡോ. ജോണി സെബാസ്റ്റിന് (ട്രഷറര്‍), ഡോ. ഡി. ബാലചന്ദര്‍ (ജോ. സെക്രട്ടറി), ഡോ. എം. വിജയകുമാര്‍ (എഡിറ്റര്‍-കമ്പാനിയന്), ഡോ. ഷിബു (വെബ്സൈറ്റ് എഡിറ്റര്‍), ഡോ. പ്രമീള ജോഗി (വിമന്‍സ് വിങ്ങ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: