കോട്ടയം: ശ്രീകൃഷ്ണന്റെ രാസക്രീഡയും കഥകളിയായി അരങ്ങിലെത്തി. കോട്ടയം തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര് മഠത്തില്‍ ഭാഗവതകഥകളുടെ കഥകളി അവതരണത്തിന്റെ ഭാഗമായാണ് രാസക്രീഡ അരങ്ങിലെത്തിയത്. ആദ്യമായാണ് ഭാഗവതം ദശമസ്കന്ധത്തിലെ രാസക്രീഡ കഥകളിയായി അവതരിപ്പിക്കുന്നത്. രാജരാജവര്‍മ്മ കൊച്ചുകോയിത്തമ്പുരാന്‍ എഴുതിയ ആട്ടക്കഥയാണിത്.
യമുനാതീരത്ത് ഓടക്കുഴല്‍നാദം പൊഴിക്കുന്ന ശ്രീകൃഷ്ണനാണ് പുറപ്പാടിലെത്തുന്നത്. കൃഷ്ണന്റെ വശ്യമനോഹരമായ ഓടക്കുഴല്‍ നാദംകേട്ട് ആകൃഷ്ടരാകുന്ന ഗോപസ്്ത്രീകള് സമീപത്തെത്തുന്നതും ലീലാവിനോദങ്ങള്ക്കിടെ രാധയുമായി കൃഷ്ണന് മറയുന്നതുമാണ് ഒന്നാം രംഗത്തില്‍. രാധയുമായി ലീലകളാടുകയും അതിനിടയില്‍ ക്ഷീണിതയായ തന്നെ തോളിലേറ്റാന്‍ രാധ ആവശ്യപ്പെടുന്നതും തുടര്‍ന്ന് കൃഷ്ണന് തോളിലേറ്റുന്നതുമാണ് രണ്ടാം രംഗമായി അരങ്ങിലെത്തിയത്.
ശ്രീകൃഷ്ണനെ കാണാതായതില്‍ പരവശരായ മറ്റുഗോപികമാര് കാളിയമര്‍ദ്ദനം, തൈര് കടയല്‍, വെണ്ണ മോഷണം തുടങ്ങിയ കൃഷ്ണലീലകള്‍ പരസ്പരം അഭിനയിച്ച് ആസ്വദിക്കുന്നതിനിടയില്‍ അവര്‍ക്കിടയിലേക്ക് കൃഷ്ണന് പ്രത്യക്ഷപ്പെടുന്നതും കൃഷണലീലകള് തുടരുന്നതുമാണ് തന്മയത്വത്തോടെ മൂന്നാം രംഗത്ത് അവതരിപ്പിച്ചത്. കൃഷ്ണന്റെയും ഗോപികമാരുടെയും രാസലീലാപ്രകാരങ്ങള് നാലാരംഗത്തില് വിസ്തരിച്ചാടി.
ഗോപികമാരൊത്തുള്ള കൃഷ്ണലീലകള്‍ പുരോഗമിക്കുന്നതിനിടെ കുബേരന്റെ സേവകനായ സുദര്ശനന് എന്ന കിന്നരന് സര്‍പ്പാകൃതിപൂണ്ട് കൃഷ്ണനുമായി ഏറ്റുമുട്ടി. തുടര്‍ന്ന് നടന്ന ഘോരയുദ്ധത്തില്‍ കിന്നരനെ ശ്രീകൃഷ്ണന് വധിച്ചു. ശ്രീകൃഷണന്റെ കാല്‍പ്പാദം കൊണ്ടുള്ള ചവിട്ടേറ്റ് ശാപമുക്തനായിത്തീര്ന്ന കിന്നരന് ദേവരൂപിയായി കൃഷ്ണനെ വണങ്ങി മറഞ്ഞു. തുടര്‍ന്ന് കൃഷ്ണന്റെയും ഗോപികമാരുടെയും ആനന്ദനൃത്തത്തോടെ അഞ്ചാംരംഗവും കഥകളിയും പൂര്‍ണ്ണമായി.
ഗോപികമാരുമായി ലീലകള്‍ ആടുന്നതിനിടെ ഓരോ ഗോപികയുടെയും മുന്നില്‍ ഓരോ ശ്രീകൃഷ്ണന് പ്രത്യക്ഷപ്പെടുന്നതും അരങ്ങില്‍ അവതരിപ്പിച്ചത് കൗതുകമായി. മൂന്ന് കൃഷ്ണവേഷങ്ങളും മൂന്ന് ഗോപികമാരും ഇതിനായി ഒരേ സമയം അരങ്ങിലെത്തി. കലാമണ്ഡലം ആദിത്യന്, കലാമണ്ഡലം അരുണ്‍രാജ്, കലാമണ്ഡലം അതുല്‍ എന്നിവരാണ് കൃഷ്ണവേഷം ആടിയത്. ഗോപികമാരായി കലാമണ്ഡലം അനില്‍, സദനം വിജയന് വാര്യര്‍, കലാമണ്ഡലം ജിഷ്ണു രവി എന്നിവര്‍ വേഷമിട്ടു. സുദര്‍ശനനായി ഷിബി ചക്രവര്‍ത്തിയും ദേവനായി മാസ്റ്റര്‍ ഹരികൃഷ്ണനും അരങ്ങിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: