ന്യൂദല്‍ഹി: കറന്‍സിരഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇ പെയ്മെന്റ് നടപ്പിലാക്കാന്‍ നഗരങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. രാജ്യത്തെ 40 കോടി നഗര ജനസംഖ്യയിലെ 75 ശതമാനവും ഉള്‍പ്പെടുന്ന 4,041 തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ലഭിച്ചത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വകുപ്പ് സെക്രട്ടറി രാജീവ് ഗൗബയാണ് നിര്‍ദ്ദേശം നല്‍കിയത്.
കറന്‍സിരഹിത ഇടപാടുകള്‍ സംബന്ധിച്ച കോണ്‍ഫറന്‍സിങ്ങില്‍ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. ഏഴ് നഗരങ്ങളില്‍ കറന്‍സിരഹിത പണവിനിമയം നടപ്പാക്കിയതായി മധ്യപ്രദേശ് അറിയിച്ചു. ബാക്കിയുള്ള 378 നഗരങ്ങളില്‍ അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും.
ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്രെഡ്റ്റ്-ഡബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ബാങ്കിംഗ് എന്നിവ പരമാവധി പ്രയോജനപ്പെടുത്തണം.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ വരവും ചിലവും ഇ പെയ്മെന്റ് സംവിധാനത്തിലേക്ക് മാറ്റണമെന്നും ഗൗബ ആവശ്യപ്പെട്ടു. നികുതി, വിവിധ ഫീസുകള്‍, രജിസ്ട്രേഷന്, തൊഴിലാളികളുടെ വേതനം എന്നിവ ഓണ്‍ലൈന്‍ വഴിയാക്കണം. ഇതിനായി ജീവനക്കാര്‍ക്ക് പരിശീലനവും ബോധവത്കരണവും സംഘടിപ്പിക്കും. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കണം. ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കണം. വിശാഖപട്ടണം മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഇ പെയ്മെന്റിന്റെ ഉദ്ഘാടനം മന്ത്രി വെങ്കയ്യ നായിഡു നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: