ശബരിമല: ദേശാന്തരങ്ങള്‍ താണ്ടി കാടും മേടും പിന്നിട്ട് ശബരിമലയില്‍ എത്തി സര്‍വ്വവും അയ്യപ്പസ്വാമിക്ക് സമര്‍പ്പിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ സ്ഥലമില്ലാതെ സന്നിധാനം. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് പ്രതിദിനം ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് സന്നിധാനത്ത് എത്തി ദര്‍ശനം നടത്തുന്നത്.
സ്വാമിദര്‍ശനത്തിന് ശേഷം നിറഞ്ഞ മനസ്സുമായി ഇരുമുടിയില്‍ കൊണ്ടുവന്ന പൂജാസാധനങ്ങള്‍ ഭഗവാന് സമര്‍പ്പിക്കുന്നതിന് എവിടെയെങ്കിലും ഇരിക്കാമെന്നു വിചാരിച്ചാല്‍ സ്ഥലമില്ലാതെ ഭക്തര്‍ അലയുന്നു. ഒരു ഭക്തന് സന്നിധാനത്ത് എത്തി മടങ്ങുമ്പോള്‍ പണമായും വഴിപാട് സാധനങ്ങളായും ആയിരക്കണക്കിന് രൂപയാണ് ബോര്‍ഡിന് ലഭിക്കുന്നത്.
കാണിക്കപ്പണത്തിന് പുറമെ നെയ്യ്, തേങ്ങ, അവല്, മലര്, മഞ്ഞള്‍പ്പൊടി, ഭസ്മം, കുങ്കുമം, വെറ്റില, അടയ്ക്ക, കുരുമുളക്, കര്‍പ്പൂരം, ചന്ദനത്തിരി തുടങ്ങിയവ ഭക്തര്‍ സമര്‍പ്പിക്കുന്നു. ഇവയെല്ലാം ബോര്‍ഡ് ലേലത്തില്‍ നല്കുന്നു. അരവണ, അപ്പം, ശര്‍ക്കര പായസം ഇവ വാങ്ങുന്നതിലൂടെയും ദേവസ്വത്തിന് പണം ലഭിക്കുന്നു. ഇത്തരത്തില്‍ കോടികള്‍ ഭക്തരില്‍ നിന്നു ലഭിക്കുമ്പോള്‍ തീര്‍ത്ഥാടകരെ തീര്‍ത്തും അവഗണിക്കുകയും ചൂഷണം ചെയ്യുകയുമാണ് ദേവസ്വം ബോര്‍ഡ് ചെയ്യുന്നത്.
ഒരു ദിവസം ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ എത്തുന്ന സന്നിധാനത്ത് പതിനായിരം പേര്‍ക്കുപോലും വിശ്രമിക്കാന്‍ സ്ഥലമില്ല. വലിയ നടപ്പന്തല്‍, വലിയ തിരുമുറ്റം, മാളികപ്പുറത്തെ നടപ്പന്തല്‍, മാവുണ്ട വിരി, അന്നദാനമണ്ഡപം എന്നീ സ്ഥലങ്ങളിലാണ് ഭക്തര്‍ വിശ്രമിക്കാനായി തെരഞ്ഞെടുക്കുന്നത്. ഇതില്‍ വലിയ നടപ്പന്തലില്‍ ബാരിക്കേഡിനു ശേഷം കുറച്ചു സ്ഥലം മാത്രമാണുള്ളത്. മഴ പെയ്താല്‍ വലിയ തിരുമുറ്റത്ത് വിശ്രമിക്കാന്‍ സാധിക്കില്ല.
പരിമിതമായ വിശ്രമകേന്ദ്രങ്ങളെല്ലാം എപ്പോഴും ഭക്തര്‍ നിറയുന്നതിനാല്‍ ഭൂരിഭാഗം ഭക്തര്‍ക്കും വിശ്രമിക്കാന്‍ സ്ഥലമില്ല. കുട്ടികളുമായും പ്രായമായവരെയും കൊണ്ട് ദര്‍ശനത്തിന് എത്തുന്നവരാണ് കൂടുതല്‍ വിഷമിക്കുന്നത്. മഴ പെയ്താല്‍ ഭക്തര്‍ കൂടുതല്‍ ദുരിതത്തിലാകുന്നു.
പ്രണവം, സഹ്യാദ്രി, കൈലാസ്, പാലാഴി, സോപാനം, മണികണ്ഠ, ചിന്മുദ്ര, ശിവശക്തി, തേജസ്വി, ശ്രീമാതാ എന്നിങ്ങനെ പത്ത് കെട്ടിട സമുച്ചയങ്ങളാണ് സാധാരണക്കാര്‍ക്ക് വാടകയ്ക്ക് നല്‍കാനായി നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ വലിപ്പമുള്ള മുറികള്‍ 12മണിക്കൂര്‍ കണക്കാക്കിയാണ് ഓരോ മുറികളും നല്‍കുന്നത്. കൂടുതല്‍ സൗകര്യമുള്ള ശബരി ഗസ്റ്റ് ഹൗസും സന്നിധാനത്തുണ്ട്.
പ്രണവത്തില്‍ രണ്ടുപേര്‍ക്ക് 250, സഹ്യാദ്രി, കൈലാസ് എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ക്ക് 450, പാലാഴിയില്‍ നാലുപേര്‍ക്ക് 1600, സോപാനത്തില്‍ രണ്ടു പേര്‍ക്ക് 800. മണികണ്ഠയില് നാലു പേര്‍ക്ക് 1600, ചിന്മുദ്ര മൂന്നുപേര്‍ക്ക് 400, ശിവശക്തി, തേജസ്വി, ശ്രീമാതാ എന്നിവിടങ്ങളില്‍ നാലുപേര്‍ക്ക് 650, മരാമത്ത് കെട്ടിടത്തില്‍ രണ്ടുപേര്‍ക്ക് 450 രൂപയുമാണ് ഈടാക്കുന്നത്.
പ്രണവം, സഹ്യാദ്രി, കൈലാസ്, ചിന്മുദ്ര, ശിവശക്തി, തേജസ്വി, ശ്രീമാതാ എന്നിവിടെ അധികമായി താമസിക്കുന്ന ഓരോരുത്തരില്‍ നിന്നും 100 രൂപവീതവും പാലാഴി, സോപാനം, മണികണ്ഠ എന്നിവിടെ 250 രൂപവീതവും മരാമത്ത് കെട്ടിടത്തില്‍ 150 രൂപയും ഈടാക്കുന്നു.താമസം 16 മണിക്കൂര്‍ ആയാല്‍ തുക വീണ്ടും വര്‍ദ്ധിക്കും.
ഭക്തരില്‍ നിന്നും തലയെണ്ണി പണം വാങ്ങുമ്പോള്‍ ഇവര്‍ക്ക് കിടക്കാന്‍ പായ പോലും നല്‍കുന്നില്ല. പായ വേണമെങ്കില്‍ വീണ്ടും 10രൂപ വീതം നല്‍കണം. തിരക്കുള്ള ദിവസം ഇതും ലഭിക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: