ആലപ്പുഴ: കള്ളപ്പണം കൈമാറ്റത്തിനിടെ മര്‍ദ്ദിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും. സിപിഎമ്മിലെ വിഭാഗീയത മറനീക്കുന്നു. സിപിഎം, പിഡിപി പ്രവര്‍ത്തകര്‍ക്കാണ് കള്ളപ്പണം നഷ്ടപ്പെട്ടത്. തോമസ് ഐസക്ക് പക്ഷക്കാരനായ പ്രമുഖ നേതാവിന്റെ പണമാണ് ഇവര്‍ കൈമാറ്റം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് വ്യക്തമാക്കിയിട്ടും മാരാരിക്കുളം പോലീസ് കള്ളപ്പണം സൂക്ഷിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല.
കള്ളപ്പണം കൈമാറുന്നതിനിടെ മര്‍ദിച്ചു പണം തട്ടിയെടുത്ത സംഭവത്തിലെ പ്രതികളെയും പണത്തിന്റെ സ്രോതസും ഉടന്‍ തന്നെ പൊതുസമൂഹത്തിന്റെ മുന്പില് കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റിയാണ് ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു മര്‍ദനത്തിന് ഇരയായവര്‍ പോലീസില്‍ പരാതി നല്കാതിരുന്നതു ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്നു സെക്രട്ടറി ഉദേഷ് യു. കൈമളും പ്രസിഡന്റ് ഹെബിന് ദാസും ആരോപിച്ചു. ഔദ്യോഗിക പക്ഷത്തിനാണ് കഞ്ഞിക്കുഴിയില്‍ ആധിപത്യം. പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതാകട്ടെ ഐസക്ക് പക്ഷക്കാരും. ഇതോടെ പോലീസും വെട്ടിലായിരിക്കുകയാണ്, ഒരു വിഭാഗം സിപിഎമ്മുകാര്‍ പണത്തിന്റെ ഉറവിടം അന്വേഷിക്കേണ്ടെന്ന് പറയുമ്പോള്‍ മറുപക്ഷമാകട്ടെ അന്വേഷണം നടത്തണമെന്ന് നിര്‍ബന്ധിക്കുന്നു.
മണ്ണഞ്ചേരിയിലെ വ്യാപാരി എ. റഷീദ്, സുഹുത്ത് മാരാരിക്കുളം വടക്ക് വരകാടി സ്വദേശി ബോബസ് ലിസാന്റോഎന്നിവര്ക്കാണ് പണം നഷ്ടപ്പെട്ടത്. ബോബസ് ലിസാന്റോ എസ്എഫ്ഐ മുന്‍ മാരാരിക്കുളം ഏരിയാ സെക്രട്ടറിയും ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകനുമാണ്. പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗം തോമസ് ഐസക്ക് പക്ഷക്കാരനാണ് ഈയാള്. ഐസക്ക് പക്ഷത്തെ പ്രമുഖനായ അംഗപരിമിതനായ നേതാവിന്റെ പണമാണ് ഇവര്‍ എത്തിച്ചതെന്നാണ് വിവരം. ഇവര്‍ ഇക്കാര്യം പോലീസില്‍ മൊഴി നല്‍കിയിരുന്നുവെങ്കിലും ഉന്നത ഇടപെടലുകളെ തുടര്‍ന്ന് നേതാവിന്റെ പേര് ഒഴിവാക്കി.
കള്ളപ്പണമായതിനാല്‍ വിവരം പോലീസില്‍ അറിയിക്കുവാന്‍ മര്‍ദനമേറ്റവര്‍ ആദ്യം തയ്യാറായില്ലായിരുന്നു. പിന്നീട് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാരാരിക്കുളം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്താണ് മൊഴി രേഖപ്പെടുത്തിയത്. സിപിഎമ്മിലെ മറുപക്ഷമാണ് കള്ളപണ കൈമാറ്റ വിവരം പോലീസിന് ചോര്‍ത്തി നല്‍കിയത്. തിരുവിഴ പതിനെട്ടുകവലയ്ക്ക് സമീപത്തെ വീട്ടില്‍ പഴയ നോട്ടുകള്‍ക്ക് പകരം പുതിയ പണം കൊടുക്കുന്നതിനായി എത്തിയപ്പോള്‍ ഒരു സംഘമാളുകള്‍ ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്.
മാരകായുധങ്ങളുമായി ഇരുപതംഗ ക്വട്ടേഷന്‍ സംഘം ഇവരെ മര്‍ദിക്കുകയും തോക്കുചൂണ്ടി ആറരലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു. പണം തട്ടിയെടുത്ത സംഘത്തിലെ നാലു പേരെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടി. ആറര ലക്ഷം രൂപയുടെ പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ ഇത്രയും ചുരുങ്ങിയ കാലയളവില്‍ ഇവര്‍ക്ക് എങ്ങനെ ലഭിച്ചുവെന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു പോയാല്‍ പ്രമുഖ സിപിഎം നേതാക്കള്‍ വരെ കുടുങ്ങും. പോലീസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ സിപിഎമ്മിലെ ഏതു വിഭാഗത്തിനായിരിക്കും മേല്‍ക്കൈ എന്നതിനെ ആശ്രയിച്ചായിരിക്കും അന്വേഷണത്തിന്റെ ഭാവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: