ശബരിമല: വര്‍ഷത്തില്‍ 76 ദിവസം മാത്രം പ്രവൃത്തിക്കുന്ന പോസ്റ്റ് ഓഫീസ്, അയ്യപ്പ മുദ്രചാര്‍ത്തി തപാല്‍ ഉരുപ്പടികള്‍ ലഭിക്കുന്ന ഏക പോസ്റ്റ് ഓഫീസ് എന്നിങ്ങനെ ഭക്തിയുടെ അപൂര്‍വതകള്‍ നിറഞ്ഞതാണ് സന്നിധാനം പോസ്റ്റ് ഓഫീസ്. അയ്യപ്പനുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള ഉപാധിയായി ചില ഭക്തര്‍ കാണുന്നത് ഈ പോസ്റ്റ് ഓഫീസിനെയാണ്.
മണ്ഡലമകരവിളക്ക് തീര്‍ത്ഥാടന കാലത്ത് 66 ദിവസവും വിഷുവിന് പത്ത് ദിവസവുമാണ് ഈ പോസ്റ്റ് ഓഫീസ് പ്രവൃത്തിക്കുന്നത്. പതിനെട്ടാം പടിയുടെ മുകളില്‍ അയ്യപ്പ വിഗ്രഹ മുദ്രയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഒരു പോസ്റ്റ് മാസ്റ്റര്‍, രണ്ട് പോസ്റ്റ്മാന്, മൂന്ന് ഗ്രൂപ്പ് ഡി ജീവനക്കാര്‍ ഉള്‍പ്പെടെ ആറുപേരാണ് ഇവിടെയുള്ളത്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തനം.
പത്തനംതിട്ട ജില്ലയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ നിന്നാണ് ഇവിടെ ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്. മാളികപ്പുറത്തിന് സമീപമുള്ള ദേവസ്വം കെട്ടിടത്തിലെ പോസ്റ്റ് ഓഫീസിനുള്ളില്‍ തന്നെയാണ് ഇവര്‍ താമസിക്കുന്നതും.
അയ്യപ്പന്റെ പേരില്‍ കത്തുകള്‍, കല്യാണക്കുറികള്‍, മണിയോര്‍ഡറുകള്‍ എന്നിവയാണ് ഇവിടെ എത്തുന്നതില്‍ ഏറെ. അവയെല്ലാം ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് കൈമാറാറുണ്ടെന്ന് പോസ്റ്റ് മാസ്റ്റര്‍ ജനാര്ദ്ദനന് ഉണ്ണിത്താന് പറഞ്ഞു. അന്യ സംസ്ഥാനത്തു ചില സ്ഥലങ്ങളില്‍ വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് അയ്യപ്പന് അയയ്ക്കണമെന്ന വിശ്വാസവും നിലനില്ക്കുന്നു.
കഴിഞ്ഞ ദിവസം വിശാഖ പട്ടണം കലിപട്ടണം ജോഗി രാജുവിന്റെ മകളുടെ വിവാഹ ക്ഷണക്കത്ത് ഇപ്രകാരം എത്തി.
തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം കത്തുകള്‍ കൂടുതല്‍. പൂജയ്ക്കുള്ള തുകയും കാണിക്കയും മണിഓര്‍ഡറായി അയക്കുന്നവരും ഒട്ടേറെ.
തിരുവല്ല ആര്‍എംഎസില്‍ നിന്ന് ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് പമ്പ പോസ്റ്റോഫീസിലെത്തിക്കുന്ന കത്തുകള്‍ തലച്ചുമടായാണ് സന്നിധാനത്ത് എത്തിക്കുക.
സന്നിധാനത്ത് വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ നാട്ടിലേക്ക് മണിഓര്‍ഡര്‍ അയക്കാനും ഈ തപാല്‍ ഓഫീസിനെ ആശ്രയിക്കുന്നു. മൊബൈല്‍ റീച്ചാര്‍ജിംഗിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: