ശബരിമല: തീര്‍ത്ഥാടനം ആരംഭിച്ച് പന്ത്രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും പണിതീരാതെ ക്യൂ കോംപ്ലക്സുകള്‍. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലുള്ള ആറ് ക്യൂ കോംപ്ലക്സുകളാണ് ഇതുവരെ തുറന്നു നല്‍കാത്തത്. തിരക്കുള്ള ദിവസങ്ങളില്‍ ഇവിടെ അയ്യപ്പന്മാരെ കേന്ദ്രീകരിപ്പിച്ച ശേഷം വരിയായി സന്നിധാനത്തേക്ക് വിടാനാണ് ഇവ നിര്‍മ്മിച്ചത്.
ഒരു വര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്ത ക്യൂ കോംപ്ലക്സുകളില്‍ ഇപ്പോഴും പണികള്‍ തുടരുകയാണ്. ഇതു കാരണം ഇതിനുള്ളില്‍ വിശ്രമിക്കാന്‍ സാധിക്കില്ല. ഉള്ളില്‍ മുറിക്കട്ടകളും പൊടികളുമായതിനാല് ക്ഷീണിതരായി വരുന്ന അയ്യപ്പന്മാര് പുറത്ത് പടിക്കെട്ടുകളിലാണ് വിശ്രമിക്കുന്നത്. അല്‍പ്പമെങ്കിലും സൗകര്യമുള്ളവയുടെ മുന്നില്‍ വഴിയടച്ച് കടകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ കടകള്‍ സ്ഥാപിക്കാന്‍ ആര് അനുവാദം നല്കിയെന്നതും സംശയത്തിന് ഇടയാക്കുന്നു.
ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി 36 കോടി രൂപ ചിലവഴിച്ചാണ് ആറു ക്യൂ കോംപ്ലക്സുകള്‍ നിര്‍മ്മിച്ചത്. 2015 നവംബറില്‍ 10ന് അന്നത്തെ ദേവസ്വംമന്ത്രി വി.എസ്. ശിവകുമാറായിരുന്നു ഉദ്ഘാടകന്‍. പണിപൂര്‍ത്തിയാക്കാതെ തിടുക്കത്തില്‍ ഉദ്ഘാടനം ചെയ്തതിനാല്‍ കഴിഞ്ഞ വര്‍ഷം ഇവ പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ സാധിച്ചില്ല. ഇതിനെ കുറിച്ച് ആക്ഷേപം ഉയര്‍ന്നപ്പോള്‍ ഈ തീര്‍ത്ഥാടന കാലത്ത് കുറ്റമറ്റ രീതിയില്‍ ക്യൂ കോംപ്ലക്സുകളുടെ പ്രവര്‍ത്തനം നടത്തുമെന്നായിരുന്നു ദേവസ്വം പ്രസിഡന്റും അംഗങ്ങളും പറഞ്ഞത്. ഇവിടെ വിശ്രമിക്കുന്ന അയ്യപ്പന്മാര്ക്ക് സൗജന്യ കുടിവെള്ളവും ബിസ്ക്കറ്റും നല്‍കുന്നതിനൊപ്പം അയ്യപ്പ കഥകളുടെ ചലച്ചിത്രം ടിവിയിലൂടെ പ്രദര്‍ശിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു. ഇതൊന്നും നടന്നില്ലെന്നു മാത്രമല്ല. ഉള്ള സൗകര്യം കൂടി ഇല്ലാതാക്കി.
കൂടുതല്‍ സൗകര്യങ്ങള്‍ വേണ്ടെന്നും ക്ഷീണിതരായി എത്തുന്നവര്‍ക്ക് അല്‍പ്പ സമയം സുരക്ഷിതമായി വിശ്രമിക്കാനുള്ള സൗകര്യം മാത്രം മതിയെന്നാണ് ഭക്തര്‍ പറയുന്നത്. ഒരു വര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്ത കെട്ടിടങ്ങള്‍ക്കുള്ളില്‍ വീണ്ടും അറ്റകുറ്റപ്പണികള്‍ നടത്തുന്നത് എന്തിനെന്നും ഭക്തര്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: