നാട്ടില്‍ സമാധാനവും ശാന്തിയും സൃഷ്ടിക്കുന്ന കാര്യത്തില്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ത്ഥവും ഭാവാത്മകവുമായ ശ്രമങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്നുമാത്രമല്ല, അണികള്‍ക്ക് അക്രമത്തിനുള്ള പ്രോത്സാഹനവും, എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളത്. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ലജ്ജാവഹമായ നിഷ്ക്രിയതയും, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ധീരോദാത്തമായ ചെറുത്തുനില്‍പ്പും കേരളത്തിലെ ജനങ്ങള്‍ക്ക് രണ്ടുകൂട്ടരെയും വിലയിരുത്താനുള്ള അവസരം നല്കി. യുവജനങ്ങളും വിദ്യാര്‍ത്ഥികളും വലിയതോതില്‍ ആര്‍എസ്എസിലേക്ക് ആകൃഷ്ടരായി.
അടിയന്തരാവസ്ഥയുടെ അന്ത്യത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏകാധിപത്യത്തിനെതിരായ പോരാട്ടമെന്ന നിലയ്ക്ക് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും രംഗത്തിറങ്ങി. ഭാരതീയ ജനസംഘം ലയിച്ച ജനതാപാര്‍ട്ടിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മുന്നണിയായി മത്സരിച്ച തെരഞ്ഞെടുപ്പായതിനാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആദര്‍ശപരമായി എതിര്പ്പുണ്ടായിരുന്നിട്ടുകൂടി മാര്‍ക്സിസ്റ്റ് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലത്തില്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായി. തങ്ങളുടെ സഹപ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണനെകൊന്ന കേസില്‍ പ്രതിയായ പിണറായി വിജയന്റെ നിയോജക മണ്ഡലത്തിലും സംഘടനാ തീരുമാനമനുസരിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കാനിറങ്ങി. എന്നാല്‍ കേരളത്തിലെ ജനവികാരം അക്രമസ്വഭാവമുളള മാര്‍ക്സിസ്റ്റ് ചേരിയെ അമ്പേ പരാജയപ്പെടുത്തുകയാണുണ്ടായത്. ഭാരതമാസകലം ജനാധിപത്യശക്തികള്‍ക്ക് വന്നേട്ടംകൊയ്യാന് കഴിഞ്ഞപ്പോള്‍ കേരളത്തില്‍ ജനങ്ങള്‍ ഏകാധിപത്യശക്തിയായ കോണ്‍ഗ്രസിന് വോട്ടുനല്‍കി വിജയിപ്പിച്ചു.
കേരളത്തില്‍ ആര്‍എസ്എസിനുണ്ടായ സ്വീകാര്യത മാര്‍ക്സിസ്റ്റുകളെ പരിഭ്രാന്തരാക്കി. അവരുടെ നേതൃത്വം വര്ഗ്ഗീയവിരുദ്ധം എന്നപേരില്‍ ശക്തമായ പ്രചാരണപരിപാടി സംഘടിപ്പിച്ചു. ആദര്‍ശത്തിനെതിരായ പ്രചാരണം എന്നതിലുപരി ആര്‍എസ്എസുകാരെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലണമെന്ന രീതിയിലുള്ള പ്രചാരണമായിരുന്നു അത്. 1978 ല്‍ കണ്ണൂരില്‍ പാനുണ്ട ചന്ദ്രന്റെ കൊലപാതകവും തുടര്‍ന്ന് കേരളത്തിലെമ്പാടും നടന്ന കൊലപാതക പരമ്പരകളും മറ്റക്രമങ്ങളും ഇതിന്റെ ഫലമായിരുന്നു.
ആര്‍എസ്എസിന്റെ മുതിര്‍ന്ന അധികാരിയും ബിഎംഎസിന്റെ സ്ഥാപകനേതാവുമായ ഡി.ബി. ഠേംഗ്ഡിയും കമ്യൂണിസ്റ്റ് നേതാവായിരുന്ന പി.രാമമൂര്‍ത്തിയും ചേര്‍ന്ന് എറണാകുളത്ത് ആര്‍എസ്എസിന്റെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും സംസ്ഥാനനേതാക്കളെ ഒരുമിച്ചിരുത്തിയുള്ള സമാധാനസംരംഭങ്ങളും, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വര്‍ജി മുന്‍കൈയെടുത്ത് ദല്‍ഹിയില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്മാരായ കെ. ഭാസ്കര്‍ റാവു, ആര്.ഹരി എന്നിവരും അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരും പങ്കെടുത്ത് നടത്തിയ സംരംഭവും, ജസ്റ്റിസ് വി. ആര്. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ നടത്തിയ സമാധാന ശ്രമങ്ങളും സിപിഎമ്മിന്റെ കേരള ഘടകം അട്ടിമറിക്കുകയായിരുന്നു. കാരണം കേരള നേതാക്കള്‍ക്ക് സമാധാനമുണ്ടാക്കാനുള്ള താല്പര്യം ഇല്ലായിരുന്നു. പാര്‍ട്ടിയുടെ താത്വികാചാര്യനായിരുന്ന ഇഎംഎസ് ഒരവസരത്തില്‍ പരസ്യമായി പറഞ്ഞത് ആര്‍എസ്എസിനെ നേരിടാന്‍ തങ്ങള്‍ ആയുധമെടുക്കും എന്നായിരുന്നു.
നായനാരുടെ ഭരണകാലത്ത് പരുമല കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളെ പമ്പാനദിയില്‍ മുക്കി കൊലപ്പെടുത്തിയ വിഷയം നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി നായനാരുടെ ചോദ്യം മരിച്ചത് എബിവിപിക്കാരല്ലേ, നിങ്ങള്‍ക്കെന്താ അതില്‍ കാര്യം എന്നായിരുന്നു. എബിവിപിക്കാരും സംഘപരിവാറുകാരും തങ്ങളാല്‍ വധിക്കപ്പെടേണ്ടവരാണെന്നും, മറ്റാര്‍ക്കും അത് ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നുമാണ് ഇതിലെ ധ്വനി. കണ്ണൂരില്‍ മാര്‍ക്സിസ്റ്റ് അക്രമത്തിന്റെ വേലിയേറ്റ സമയത്ത് നിഷ്പക്ഷമതിയായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തിലുള്ള മാര്‍ക്സിസ്റ്റുകാരന്റെ വീട്ടില്‍നിന്ന് നിരവധി ബോംബുകള്‍ കണ്ടെടുത്ത വാര്‍ത്ത സമാധാനകാംക്ഷികളെയെല്ലാം ഞെട്ടിച്ചതായിരുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള പത്രക്കാരുടെ ചോദ്യത്തിന് മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന നായനാര്‍ ലാഘവത്തോടെ പറഞ്ഞത് അത് വിഷുവിന് പൊട്ടിക്കാന്‍ സൂക്ഷിച്ചുവച്ച പടക്കമാണെന്നായിരുന്നു.
പിണറായി വിജയന് മുഖ്യമന്ത്രിപദം ഏറ്റെടുത്തശേഷം പാര്‍ട്ടി അണികളുടെ ഭ്രാന്തുപിടിച്ച അക്രമങ്ങളും, ഭരണാധികാരികളുടെ അര്‍ത്ഥപൂര്‍ണമായ മൗനവും, പാര്‍ട്ടി സെക്രട്ടറിയുടെ ‘പാടത്തെ പണിക്ക് വരമ്പത്തു കൂലി’ എന്ന് പ്രകോപനപരമായ പ്രസംഗവും നാട്ടില്‍ സമാധാനമുണ്ടാക്കാനുള്ളതല്ല, അണികളെ കൂടുതല്‍ അക്രമത്തിന് പ്രോല്‍സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണെന്ന് പകല്‍പോലെ വ്യക്തം.
ആര്‍എസ്എസിന്റെ ശാഖയില്‍ നല്കുന്ന പരിശീലനം അനുശാസനവും ഐക്യവും പരസ്പരസ്നേഹവും വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിജയത്തിനാധാരം തീവ്രമായ വെറുപ്പാണെന്ന് റഷ്യന്‍ ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന്റെ ഉന്മൂലനസിദ്ധാന്തം ഉദ്ധരിച്ച് ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് പൂജനീയ ഗുരുജി ഗോള്‍വല്‍ക്കര്‍ പറഞ്ഞത് ”പവിത്രമായ സ്നേഹമാണ് നമ്മുടെ വിജയത്തിനാധാരം” എന്നായിരുന്നു. 1979 ല്‍ മാര്‍ക്സിസ്റ്റുകളുടെ കൊലക്കളിയുടെ മൂര്‍ദ്ധന്യത്തിലായിരുന്നു അന്നത്തെ സര്‍സംഘചാലക് പൂജനീയ ബാലാസാഹബ് ദേവറസ് തലശ്ശേരി സന്ദര്‍ശനത്തിനെത്തിയത്. അന്ന് തലശ്ശേരി സ്റ്റേഡിയത്തില്‍ ഗണവേഷധാരികളായ സ്വയംസേവകരടക്കം പതിനായിരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹം ചെയ്ത പ്രസംഗത്തിന്റെ കാതല്‍ അണികളില്‍ വിദ്വേഷം ആളിക്കത്തിക്കുന്നതായിരുന്നില്ല. ആര്‍എസ്എസ് ആശയസംവാദത്തെ സ്വാഗതം ചെയ്യുന്നു, മാര്‍ക്സിസ്റ്റുകള്‍ ആയുധം ഉപേക്ഷിച്ച് ആശയസംഘര്ഷത്തിലേക്കുവരാന് തയ്യാറാകണമെന്നാണ് അദ്ദേഹം പറഞ്ഞത്.
അടിയന്തരാവസ്ഥയ്ക്കെതിരെ നിലകൊണ്ട് ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയരായി മരണത്തെ വെല്ലുവിളിച്ച് നേടിയെടുത്ത വിജയത്തിനുശേഷം ദേവറസ്ജി ഭാരതമാസകലം യാത്ര ചെയ്യുകയുണ്ടായി. ആ യാത്രയിലും പ്രതിബദ്ധതയുള്ള, ഉത്തരവാദിത്വമുള്ള നേതാവെന്ന നിലയില്‍ അദ്ദേഹം സ്വയംസേവകര്‍ക്ക് കൊടുത്ത ആഹ്വാനം തങ്ങളുടെ നേരെ നടന്ന ഭരണകൂട അതിക്രമങ്ങള്‍ മറക്കാനും പൊറുക്കാനും തയ്യാറാകണമെന്നായിരുന്നു. കൂടുതല്‍ ഉത്സാഹത്തോടെ ദേശസേവാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സ്വയംസേവകരെ പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സംഘത്തിന്റെ താത്വികാചാര്യന്മാരിലൊരാളായിരുന്ന പി. മാധവ്ജി 1980 കളില്‍ കണ്ണൂര്‍ ജില്ലയില്‍ വിശദമായി യാത്രചെയ്തിരുന്നു. സിപിഎമ്മുകാര്‍ സ്വയംസേവകരെ കൊല ചെയ്തിട്ടും, വീടുകള്‍ അഗ്നിക്കിരയാക്കിയിട്ടും, ഭരണത്തിന്റെ കിങ്കരന്മാരായി പ്രവര്‍ത്തിച്ചിരുന്ന പോലീസുകാരെകൊണ്ട് കള്ളക്കേസുകള്‍ ചുമത്തി നിരപരാധികളായ സംഘപ്രവര്‍ത്തകരെ തടവറകളിലാക്കുകയും ചെയ്തിട്ടും, പ്രതികാരത്തിനും പ്രതിരോധത്തിനുമായി എന്തുംചെയ്യാന്‍ തയ്യാറായി വികാരം മുറ്റിനില്ക്കുന്ന സ്വയംസേവകരുടെ യോഗങ്ങളില്‍ മാധവ്ജി സംസാരിച്ചത് ഇങ്ങനെയാണ്: ”കമ്യൂണിസ്റ്റുകാരോടല്ല കമ്യൂണിസത്തോടാണ് നമ്മുടെ പോരാട്ടം. ഒന്നോ രണ്ടോ കമ്യൂണിസ്റ്റുകാരെ കൊന്നതുകൊണ്ട് കമ്മ്യൂണിസ്റ്റ് വിപത്തിന് അറുതിവരികയില്ല. ആശയപരമായും സംഘടനാപരമായും അതിനെ പരാജയപ്പെടുത്താനായിരിക്കണം നമ്മുടെ പോരാട്ടം. കമ്യൂണിസ്റ്റുകാര്‍ ഇന്ന് വഴിതെറ്റി പോയിരിക്കുകയാണ്. അവരും നമ്മുടെ സഹോദരന്മാരാണ്. നാളെ തെറ്റു മനസ്സിലാക്കി അവര്‍ നമ്മുടെ കൂടെ വരേണ്ടവരാണ്”.
പ്രതിക്രിയ ചെയ്യാന്‍ സന്നദ്ധരായ സംഘപ്രവര്‍ത്തകരില്‍ പലര്‍ക്കും അന്നത്തെ അന്തരീക്ഷത്തില്‍ മാധവ്ജിയുടെ ആ മാര്‍ഗ്ഗദര്‍ശനം സ്വീകാര്യമായിരുന്നില്ല. എങ്കിലും വികാരത്തിന് അടിപ്പെടാതെ വിവേകത്തോടെ പ്രവര്‍ത്തിക്കാനുള്ള മാര്‍ഗദര്‍ശനം കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. അന്നത്തെ പല മാധ്യമങ്ങളും കൊലപാതകങ്ങളെ ഫുട്ബോള്‍ കളിയിലെ ഗോളുകളുടെ എണ്ണത്തോട് താരതമ്യപ്പെടുത്തി എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനം സ്വീകരിച്ചു. ഗോളുകളുടെ എണ്ണം കൂട്ടി വിജയമുറപ്പിച്ചില്ലെങ്കില് അപമാനകരമാകുമെന്ന വികാരംപോലും നിലനിന്നിരുന്ന അവസ്ഥയിലായിരുന്നു മാധവ്ജിയുടെ മാര്‍ഗദര്‍ശനം.ആര്‍എസ്എസ് ആ മാര്‍ഗം സ്വീകരിച്ചതിന്റെ ഫലമായി അനവധി കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘപ്രവര്ത്തകരായി മാറി. പാര്‍ട്ടി ഗ്രാമങ്ങള്‍ സംഘഗ്രാമങ്ങളായി മാറിയതിന്റെ ഫലമായി ആ പ്രദേശത്തെ ജനങ്ങള്‍ ശാന്തിയുടേയും സഹകരണത്തിന്റേയും സുഖം അനുഭവിച്ചു കഴിയുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ പ്രതിസന്ധി
അണികളെ സൈദ്ധാന്തികമായി പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത സിപിഎം നേതൃത്വം അവരെ കൊലപാതകികള്‍ അല്ലെങ്കില്‍ രക്തസാക്ഷികളാക്കാനുള്ള തീവ്രശ്രമത്തിലാണ്. ഈ തന്ത്രം മനസിലാക്കി പ്രബുദ്ധരായ നല്ലൊരു വിഭാഗം അതിന് തയ്യാറല്ലാതെ വന്നതിനാല്‍ ഇന്ന് പാര്‍ട്ടി നേതൃത്വത്തിന് വാടകക്കൊലയാളികളെ അന്വേഷിക്കേണ്ട സ്ഥിതിയാണ്.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സാമാന്യം ശക്തിയുണ്ടായിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് ശക്തികേന്ദ്രമായിരുന്ന ബംഗാളില്‍പ്പോലും തകര്‍ന്നടിഞ്ഞു. കേരളത്തിലും ത്രിപുരയിലും മാത്രമായി ഊര്‍ദ്ധ്വശ്വാസം വലിക്കുകയാണ്. നെഹ്റുവിനുശേഷം ഇഎംഎസ് എന്ന് വീമ്പുപറഞ്ഞിരുന്നവര്‍, ചെങ്കോട്ടയില്‍ ഞങ്ങള്‍ ചെങ്കൊടി നാട്ടും എന്ന് മുദ്രാവാക്യം മുഴക്കിയിരുന്നവര്‍ കേ്ര്രന്ദഭരണം സ്വപ്നം കാണാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണിപ്പോള്‍. നിലനില്‍പ്പിനായി ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്നാണ് ബംഗാള്‍ മോഡല്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം തെളിയിച്ചത്. എന്നിട്ടും പരാജയത്തിന്റെ കയ്പുനീരുതന്നെ കുടിക്കേണ്ടി വന്നു.
1957 ല്‍ ഭൂരിപക്ഷമൊപ്പിച്ചാണെങ്കിലും കേരളത്തില്‍ അധികാരത്തില്‍ വന്ന പാര്‍ട്ടിക്ക് ഇന്ന് കൊടും ഭീകരവാദികളുടേയും വര്ഗ്ഗീയശക്തികളുടേയും പാദസേവ ചെയ്താലേ അധികാരത്തിന്റെ അടുത്തെത്താന്‍ കഴിയൂ എന്ന ഗതികേടാണ്. ആര്‍എസ്എസിന് ഒന്നുംചെയ്യാനാവില്ലെന്ന് പരിഹസിച്ചവര്‍ ഇന്ന് ‘ആര്‍എസ്എസ് വിപത്തിനെതിരെ’ എല്ലാവരും ഒന്നുചേരണമെന്ന് ആഹ്വാനം മുഴക്കുന്നു! ആര്‍എസ്എസിന്റെ ആശയമുള്ള ഒരാളും നിയമസഭയില്‍ എത്താതിരിക്കാന്‍ തരംതാണ ഒത്തുതീര്‍പ്പുകള്‍ക്കും വോട്ടുമറിക്കലിനും തയ്യാറായശേഷവും അവരതില്‍ പരാജയപ്പെട്ടിരിക്കുന്നു. മറ്റൊന്നും കാര്യമായി ചര്ച്ചചെയ്യാനില്ലാത്തതിനാല് പൊളിറ്റ്ബ്യൂറോയിലെ ഉന്നതന്മാര് തമ്മില്‍ ബിജെപി ഫാസിസ്റ്റാണോ അല്ലയോ എന്നതിനെക്കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച.
ഒരുകാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഭാരതത്തിലെ ഒരു മഹാപുരുഷനും സ്വീകാര്യമായിരുന്നില്ല. സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും സുഭാഷ് ചന്ദ്രബോസുമെല്ലാം ഹിന്ദു ഫാസിസ്റ്റുകളും വര്‍ഗ്ഗീയ പിന്തിരിപ്പന്മാരും ജപ്പാന്‍കാരുടെ ചെരുപ്പുനക്കിയും മറ്റുമായിരുന്നു. ലെനിനും സ്റ്റാലിനും ചെഗുവേരയും മാവോയും മറ്റുമായിരുന്നു അവരുടെ ആരാധനാ ബിംബങ്ങള്‍. റഷ്യ ലെനിനേയും സ്റ്റാലിനേയും തള്ളിക്കളഞ്ഞശേഷവും ഇവിടുത്തെ സഖാക്കള്‍ അവരെ ചുമന്നുനടക്കുകയാണ്.
ഇന്ന് പാര്‍ട്ടിയുടേയും പോഷക സംഘടനകളുടേയും പോസ്റ്ററുകളില്‍ വിവേകാനന്ദനും ശ്രീനാരായണ ഗുരുദേവനും സുഭാഷ് ചന്ദ്രബോസുമൊക്കെ ഇടം പിടിച്ചിരിക്കുന്നു. തെറ്റു മനസിലാക്കി ആത്മാര്‍ത്ഥതയുള്ള നീക്കമാണിതെങ്കില് സ്വാഗതാര്‍ഹവും നാടിനു ഗുണംചെയ്യുന്നതുമാണ്. എന്നാല്‍ അവരുടെ ഈ ചെയ്തികള്‍ പ്രതീക്ഷ നല്‍കുന്നതല്ല.
കമ്യൂണിസ്റ്റ്പ്രസ്ഥാനം പാവപ്പെട്ടവരുടേയും പിന്നോക്കക്കാരുടേയും തൊഴിലാളികളുടേയും പാര്‍ട്ടി ആണെന്ന് നേതൃത്വം കൊട്ടിഘോഷിച്ചിരുന്നു. ഈ അവകാശവാദം സത്യത്തിന് നിരക്കുന്നതല്ല. പാര്‍ട്ടിയുടെ എറാന്‍ മൂളികളായും അടിമകളായും നില്ക്കുന്നിടത്തോളം മാത്രമേ അവര്‍ക്ക് സമാധാനത്തോടും അഭിമാനത്തോടുകൂടി ജീവിക്കാന്‍ അവകാശമുള്ളൂ.
ബംഗാളിലും കേരളത്തിലും കണ്ണൂര്‍ ജില്ലയില്‍ പ്രത്യേകിച്ചും കൊലക്കത്തിക്കിരയായവര്‍ കൂടുതലും പാവപ്പെട്ട കൂലിപ്പണിക്കാരും ചെത്തുതൊഴിലാളികളും കല്പ്പണിക്കരും കൃഷിത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും പിന്നാക്ക വിഭാഗങ്ങളിലുള്ളവരുമാണ്. ബംഗാളില്‍ കുത്തക മുതലാളിമാര്‍ക്കു വേണ്ടിയാണ് പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളെ കുടിയൊഴിപ്പിച്ചത്. ഇതിനെ എതിര്‍ത്ത കര്‍ഷകരേയും തൊഴിലാളികളേയും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെയാണ് തോക്കും ലാത്തിയുമുപയോഗിച്ച് കൈകാര്യം ചെയ്തത്.
പിണറായി അധികാരമേറ്റശേഷം രണ്ടു സ്ത്രീകളെ (കൈക്കുഞ്ഞടക്കം) കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതും, ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്താന്‍ നോക്കുന്ന സാധു യുവതിയെ നിരന്തരമായി ഉപദ്രവിച്ച് കുടുംബത്തിന്റെ ജീവനോപാധിയായ ഓട്ടോറിക്ഷ കത്തിച്ചതും, തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് വിദ്യാര്‍ത്ഥിനിക്ക് പാര്‍ട്ടി യജമാനന്മാരുടെ ഇംഗിതത്തിന് വഴിപ്പെടാത്തതിന്റെ പേരില്‍ നേരിടേണ്ടിവന്ന യാതനകളും, നിയമ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സര്‍ക്കാരും പോലീസും ഒത്തുകളിച്ചതുമെല്ലാം സിപിഎമ്മിന്റെ ‘ദളിത് സ്നേഹത്തിന്റെ’ ലജ്ജാകരമായ ഉദാഹരണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: