തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നിന് ഒരിക്കലും പുതിയതാകാന്‍ കഴിയുകയില്ല എന്ന് ജിദ്ദു കൃഷ്ണമൂര്‍ത്തി പറയുന്നു. അതത്ര സങ്കീര്‍ണമായ പ്രശ്നമല്ലെന്ന് നമുക്ക് ബോധ്യമാവും. ഓരോ ദിവസവും സഫലമാക്കാനും നമ്മുടെ ആകുലതകളും കഷ്ടതകളും അടുത്ത ദിവസത്തേക്ക് കൊണ്ടുപോകാതിരിക്കാനും കഴിയുമെങ്കില്‍ നാളെയെ പുതുമയോടെ നേരിടാന്‍ നമുക്ക് സാധിക്കും. വെല്ലുവിളിയെ പുതിയതായി നേരിടലാണ് സൃഷ്ടി. അവസാനമില്ലാതെ സൃഷ്ടി തുടങ്ങില്ല. പുതിയതിനെ നേരിടാന്‍ പഴയത് അവസാനിക്കണം. ഓരോ നിമിഷത്തിനും പര്യവസാനമുണ്ടാകണം. തന്മൂലം ഓരോ നിമിഷവും പുതിയതാകുന്നു. ഇതു കവിഭാവനയോ അതിശയോക്തിയോ അല്ല. ശ്രമിക്കുകയാണെങ്കില്‍ എന്തു സംഭവിക്കുന്നുവെന്ന് നമ്മള് കണ്ടെത്തും. പക്ഷേ, തുടര്‍ച്ചയില്ലാതെ ജീവിക്കാനാവില്ലെന്നും നാം വിചാരിക്കുന്നു. ഉള്ളതവസാനിച്ചേ പുതിയതുണ്ടാവൂ.
ഭൂതകാലത്തിന്റെ പരിണതഫലമായ, ഭൂതകാലത്തില്‍ അധിഷ്ഠിതമായ തുടര്‍ച്ചയായ ചിന്ത വര്‍ത്തമാനകാലവുമായി ചേര്‍ന്നു ഭാവിയെ സൃഷ്ടിക്കുന്നു. അവിടെ വിടവുണ്ടാകുമ്പോള്‍ മാത്രമേ പുതുതായി വല്ലതും കാണാന്‍ നമുക്ക് കഴിയൂ. വൃദ്ധന്മാര് ഭൂതകാലത്തെയും ചെറുപ്പക്കാര്‍ ഭാവിയെയും ചിലപ്പോള്‍ ഭൂതകാലത്തെയും ഉറ്റുനോക്കിയാണ് ജീവിക്കുന്നത്. ഭൂതകാലത്തിലോ ഭാവിയിലോ ആമഗ്നരായ അവര്‍ വര്‍ത്തമാനകാലത്തെ പൂര്‍ണമായി ശ്രദ്ധിക്കുന്നില്ല. വര്‍ത്തമാനത്തെ നിരീക്ഷിക്കാന്‍ ഭൂതകാലം അവസാനിക്കണം. മുന്‍വിധികള്‍ ഇല്ലാതിരിക്കുമ്പോഴേ ആരെയെങ്കിലും തനതു രൂപത്തില്‍ കാണാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ മുന്‍വിധികള്‍ക്ക് അവസാനമുണ്ടാകണം.
വര്‍ത്തമാന യാഥാര്‍ത്ഥ്യം ഓരോ നിമിഷത്തിലുമുള്ള പ്രവൃത്തിയാണ്-ബന്ധമാണ്. അത് പുതുതായി മനസ്സിലാക്കണം. ഇതു സിദ്ധാന്തമല്ല; നമുക്ക് പരീക്ഷിച്ചുനോക്കാമെന്ന് ജിദ്ദു കൃഷ്ണമൂര്‍ത്തി പറയുന്നു. ഈ അവസാനിപ്പിക്കല്‍ നമ്മള് വിചാരിക്കുന്നതുപോലെ അത്ര പ്രയാസകരമല്ലെന്ന് അപ്പോള്‍ നമുക്ക് മനസ്സിലാകും. വര്‍ത്തമാനത്തെ കലര്‍പ്പില്ലാതെ അറിയാനുള്ള താല്‍പ്പര്യം തന്നെ ഭൂതകാലത്തെ ആട്ടിയോടിക്കുന്നു. തല്ക്കാലം മുന്നിലുള്ളതിനെ നിരീക്ഷിക്കാനും അതിന്റെ കഥ പറയാന്‍ അതിനെ അനുവദിക്കാനുമുള്ള താല്പര്യം മാത്രമേ വേണ്ടൂ. അതിന്റെ സത്യം കണ്ടെത്തുമ്പോള്‍ മനസ്സ് അനുനിമിഷം ശൂന്യതയെ വരിക്കുന്നു.
അതുകൊണ്ട് എല്ലാം പുതുതായി കണ്ടറിയുന്നു. നേടിവച്ച അറിവ് ഒരിക്കലും പുതിയതായിരിക്കില്ലല്ലോ. പുതിയത് അനുഭവം മാത്രമാണ്. സഞ്ചിത വിജ്ഞാനം വിദ്യാലയത്തില്‍ പഠിപ്പിക്കുന്നുണ്ടാകാം. എന്നാല്‍ ജ്ഞാനം, നേരറിവ്. പഠിപ്പിക്കുവാന്‍ കഴിയുകയില്ല. നേര്‍ക്ക് നേരറിയുന്നതാണിവിടെ പറയുന്ന ജ്ഞാനം. അതു പഠിപ്പിക്കുന്ന വിദ്യാലയം എന്നുപറയുന്നത് അസംബന്ധമാണ്. ഓരോ ക്ഷണത്തിലെയും യാഥാര്‍ത്ഥ്യത്തെ അതതു ക്ഷണത്തില്‍ കണ്ടറിയുന്നതും ധരിക്കുന്നതുമാണ് ജ്ഞാനം. ജ്ഞാനം കൊണ്ടുവരുന്ന സ്വാതന്ത്ര്യം സ്വായത്തമാക്കാന്‍ മനസ്സില്‍ കൂടിക്കിടക്കുന്ന പഴയ അറിവ് ഇല്ലാതാകണം. ജ്ഞാനം പുതിയതാണ്; ആവര്‍ത്തിക്കപ്പെടാവുന്നതല്ല; മതചാര്യന്മാരില്‍നിന്നോ ഗ്രന്ഥങ്ങളില്‍നിന്നോ കിട്ടാവുന്നതുമല്ല. അതുകൊണ്ട് നിര്‍ത്താതെ തുടരുന്ന അറിവ് പുതിയതിനെ മനസ്സിലാക്കാന്‍ തടസ്സമാണ്.
സൃഷ്ടി ചെയ്യാന്‍ ശക്തിയുള്ള പുതുക്കല്‍, സര്‍ഗാത്മകമായ പ്രചോദനം, നിരന്തരമായ പുനര്‍ജ്ജനനബോധം ഉണ്ടാവുകയാണ് പ്രധാനം. അതുണ്ടാവാന്‍ ഓരോ നിമിഷവും മരണമുണ്ടായേ തീരൂ. അത്തരം മനസ്സിന് സത്യമായത് സ്വീകരിക്കാന്‍ കഴിയും. നിരുപാധികമോ അന്തിമമോ അകലെയിരിക്കുന്നതോ ആയ എന്തെങ്കിലുമല്ല സത്യം. അത് അനുനിമിഷം കണ്ടുപിടിക്കണം. തുടര്‍ച്ച ഓര്‍മയാണ്. അതില്‍ സ്വാതന്ത്ര്യമില്ല. ഭൂതകാലത്തെ പൂര്‍ണമായി മനസ്സിലാക്കുകയും അതിന്റെ ജഡഭാരം വച്ചുകൊണ്ടിരിക്കാതെ മനസ്സിനെ ഒഴിച്ചിടുകയും ചെയ്താലേ വര്‍ത്തമാനകാലത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും കാണാന്‍ കഴിയുകയുള്ളൂ.
എന്നാല്‍ നമ്മില്‍ മിക്കവരുടെയും മനസ്സുകള്‍ ഒഴിഞ്ഞവയല്ല. അവ അറിവുകൊണ്ട് നിറഞ്ഞിരിക്കുന്നു. അത് ചിന്തിക്കുന്ന മനസ്സല്ല. പരിതഃസ്ഥിതികള്‍ക്കനുസരിച്ച് റിക്കാര്‍ഡുകള്‍ മാറ്റുന്ന ഗ്രാമഫോണ്‍ യന്ത്രമാണ്. പുതിയതിനെ അനുവദിക്കുന്ന പഴയതിന്റെ അവസാനത്തെ നാം ഭയപ്പെടുന്നു. നമ്മുടെ എല്ലാ സംസാരവും വസ്തുതാശേഖരണവും അതില്‍നിന്ന് രക്ഷപ്പെടാനാണ്; ഒളിച്ചോടാന്‍ മാത്രമാണ്. ദിനംതോറുമുള്ള അസ്വസ്ഥതകള്‍കൊണ്ട് നമ്മുടെ മനസ്സ് നിറയുമ്പോഴല്ല; ഒഴിയുമ്പോള്‍ മാത്രമാണ് അതിന് സ്വയം പുതുക്കാനും സര്‍ഗാത്മകമാവാനും കാലാതീതമാവാനും നമ്മുടെ തന്നെ അനുഭവപുസ്തകം ഉണ്ടാക്കുവാനും കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: