ശാസ്താംകോട്ട: സര്‍വീസ് സഹകരണബാങ്ക് വഴിയുള്ള ക്ഷേമപെന്ഷന് വിതരണത്തില്‍ നടന്ന വന്‍വെട്ടിപ്പ് പുറത്തായതിന് പിന്നാലെ ഗുണഭോക്താക്കള്‍ അറിയാതെ ദേശാഭിമാനി ചേര്‍ത്തതും പുറത്തായി. മൈനാഗപ്പള്ളി പഞ്ചായത്തിലെ ലക്ഷക്കണക്കിന് രൂപയുടെ ക്ഷേമപെന്ഷന് വെട്ടിപ്പിന് പിന്നാലെയാണ് പോരുവഴി, ശാസ്താംകോട്ട പഞ്ചായത്തുകളിലെ ആളുകള്‍ അറിയാതെ ക്ഷേമപെന്‍ഷനില്‍ നിന്നും പാര്ട്ടിപത്രത്തിനുള്ള വാര്‍ഷികവരിസംഖ്യ കൈക്കലാക്കിയത്.
പത്രം വീട്ടില്‍ വരാന്‍ തുടങ്ങിയതോടെയാണ് വൃദ്ധരും വികലാംഗരുമായ സാധുക്കള്‍ സംഭവം അറിയുന്നത്. സര്‍വീസ് സഹകരണബാങ്ക് വഴി അര്‍ഹരായവരുടെ വീടുകളിലെത്തിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ ഉത്തരവാണ് ദേശാഭിമാനി വിതരണത്തിലൂടെ സഖാക്കള്‍ ഇവിടെ നടപ്പാക്കിയത്. വികലാംഗപെന്ഷന്, വാര്ധക്യകാലപെന്ഷന്, കര്‍ഷതൊഴിലാളി പെന്ഷന് തുടങ്ങിയ വിവിധ ക്ഷേമ പെന്‍ഷനുകളെ മാത്രം ആശ്രയിച്ചുകഴിയുന്ന സാധാരണക്കാരായ നൂറുകണക്കിന് പാവപ്പെട്ടവരെയാണ് അവരറിയാതെ ദേശാഭിമാനി വരിക്കാരാക്കിയത്.
സര്‍വീസ് സഹകരണബാങ്കില്‍ അക്കൗണ്ട് എടുപ്പിച്ചതും അതുവഴി വീടുകളില്‍ ക്ഷേമപെന്ഷന് എത്തിക്കാനുള്ള പദ്ധതി നടപ്പാക്കിയതിനും പിന്നില്‍ ഇത്തരമൊരു ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരം പുറത്തുവന്നതോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള സിപിഎമ്മിന്റെ പ്രാദേശികനേതാക്കള്‍ പ്രതിരോധത്തിലായിട്ടുണ്ട്. പഞ്ചായത്തിലാകട്ടെ ക്ഷേമപെന്‍ഷന്റെ മറവില്‍ സിപിഎം നേതാക്കള്‍ നടപ്പാക്കിയത് തട്ടിപ്പിന്റെ തത്വശാസ്ത്രമാണ്. ക്ഷേമപെന്‍ഷനുകള്‍ക്ക് അര്ഹരായരായ 180 പേരുടെ കയ്യില്‍ നിന്നും ലക്ഷങ്ങളാണ് തട്ടിയെടുത്തത്. മൈനാഗപ്പള്ളിയില്‍ എത്രപേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം സഹകരണവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് ഇത് സംബന്ധിച്ച് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്.ജിതിന്‍ദേവ് പരാതി നല്‍കിയിരുന്നു. 4000 രൂപ മുതല്‍ 18000 രൂപ വരെ ലഭിക്കേണ്ടവര്‍ക്ക് പകുതിയും അതില്‍ താഴെയും തുകയാണ് ബാങ്ക് ജീവനക്കാരും എല്‍ഡിഎഫ് നേതാക്കളും കൂടി വീട്ടില്‍ കൊണ്ടുചെന്ന് കൊടുത്തത്. കണക്കറിയാത്തവരും ഇത് വാങ്ങി പുതിയ സര്‍ക്കാര്‍ സംവിധാനത്തെ വാനോളം പുകഴ്ത്തി. പിന്നീടാണ് വെട്ടിപ്പിന്റെ ചിത്രം പുറത്തുവന്നത്. സര്‍വീസ് സഹകരണബാങ്ക് ജീവനക്കാര്‍ക്കൊപ്പം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എല്‍ഡിഎഫ് പ്രാദേശികനേതാക്കളും പെന്ഷന് വിതരണത്തിന് മുന്നിലുണ്ടായിരുന്നു. വെട്ടിപ്പ് പുറത്തായതോടെ ജീവനക്കാര്‍ കൈമലര്‍ത്തുകയാണ്. തങ്ങളല്ല മറിച്ച് എല്‍ഡിഎഫ് നേതാക്കളായ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുടെ കയ്യിലാണ് ഇതിന്റെ ലിസ്റ്റും കണക്കുമെന്നാണ് ഇവരുടെ പക്ഷം. ക്ഷേമപെന്ഷന് അര്‍ഹരുടെ ലിസ്റ്റ് സ്റ്റാന്റിംഗ് കമ്മിറ്റിയിലും ജനറല്‍ കമ്മിറ്റിയിലും പാസാക്കി കമ്പ്യൂട്ടറില്‍ അപ്ലോഡ് ചെയ്യുക മാത്രമാണ് തങ്ങളിടെ ദൗത്യമെന്നും മറ്റൊന്നു അറിയില്ലെന്നുമാണ് നേരത്തെ പഞ്ചായത്ത് അധികൃതര്‍ ഇത് സംബന്ധിച്ച് നല്കിയ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: