കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ വന്‍ ചാവേര്‍ ആക്രമണ പരമ്പര. പാര്‍ലമെന്റ് ലക്ഷ്യമാക്കി നടന്ന ഭീകരാക്രമണങ്ങളില്‍ ഒട്ടേറെ ചാവേറുകള്‍ പങ്കെടുത്തതായി താലിബാന് അവകാശപ്പെട്ടു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് അഫ്ഗാന് നേതൃത്വം വ്യക്തമാക്കി.
കാബൂളില്‍ ഒരു ഹോട്ടലിന്റെ നിയന്ത്രണം പിടിച്ചെടുത്തശേഷം പാര്‍ലമെന്റില്‍ കടക്കാനായിരുന്നു ഭീകരരുടെ ശ്രമം. അമേരിക്കയുടെ പ്രധാന സൈനികത്താവളവും യുഎന്‍ ഓഫീസും പ്രസിഡന്റിന്റെ കൊട്ടാരവുമെല്ലാം അടങ്ങുന്ന നിര്‍ണായക മേഖലയില്‍ സ്ഥിതിചെയ്യുന്നതും അടുത്തയിടെ നിര്‍മിച്ചതുമായ കാബൂള്‍ സ്റ്റാര്‍ ഹോട്ടലിലാണ് ചാവേറുകള്‍ കയറിപ്പറ്റിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ചാവേറുകളും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ ഹോട്ടലിന് തീപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ലമെന്റിനു നേരെ റോക്കറ്റ് ആക്രമണവുമുണ്ടായി. കാബൂള്‍ നഗരത്തില്‍ ഏഴ് സ്ഫോടനങ്ങള്‍ കേട്ടതായും ദൃക്സാക്ഷികള്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഗൗതം മുഖോപാധ്യായ അറിയിച്ചു.
പാര്‍ലമെന്റിലേക്ക് കടക്കാന്‍ ഭീകരര്‍ ശ്രമിച്ചെങ്കിലും സുരക്ഷാസേന ചെറുത്തു. ഏറ്റുമുട്ടലുകളും വെടിവെപ്പും മണിക്കൂറുകളോളം നീണ്ടതായി പാര്‍ലമെന്ററി മീഡിയാ ഓഫീസര്‍ ബുദ്രത്തുള്ള ജാവിദ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഭീകരരില്‍ ഒരാളെ കൊന്നതായി കാബൂള്‍ പോലീസ് മേധാവി മുഹമ്മദ് അയൂബി സാലങ്കി അറിയിച്ചു. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
കാബൂളിന് തെക്ക് ലോഗര്‍ പ്രവിശ്യയില്‍ ഒരു യുഎസ് താവളത്തിലും പോലീസ് ആസ്ഥാനത്തും പ്രവിശ്യാ ഗവര്‍ണറുടെ ഓഫീസിലുമെല്ലാം ചാവേര്‍ ഭീകരര്‍ കടന്നതായി പ്രവിശ്യാ പോലീസ് ഉപമേധാവി റെയ്സ്ഖാന് പറഞ്ഞു. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ജലാലാബാദ് വിമാനത്താവളത്തിന്റെ കവാടത്തില്‍ വെച്ച് രണ്ട് ചാവേര്‍ ഭീകരര്‍ പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റതായി എയര്‍പോര്‍ട്ട് പോലീസ് മേധാവി ജന. ജഹാംഗീര്‍ അസിമി പറഞ്ഞു. കിഴക്കന്‍ പ്രദേശമായ ഗാര്ദേസില് ചാവേര്‍ സംവിധാനങ്ങളും ധരിച്ച് എത്തിയ താലിബാന് തോക്കുധാരികള്‍ ഒരു പോലീസ് പരിശീലന കേന്ദ്രം ആക്രമിച്ചതായി പ്രവിശ്യാ വക്താവ് റോഹുള്ള സമൂണ്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പോലീസ് പരിശീലനകേന്ദ്രത്തിനടുത്തുള്ള കെട്ടിടങ്ങളില്‍ കയറിക്കൂടിയ ഭീകരര്‍ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു.
നാട്ടുകാരായ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂളില്‍ ആക്രമണങ്ങള്‍ തുടങ്ങിയതിന് പിന്നാലെ യുഎസ് എംബസിക്ക് സമീപം ഒട്ടേറെ വന്സ്ഫോടനങ്ങളും വെടിയൊച്ചകളും കേട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എംബസിയില്‍നിന്ന് അപായ മുന്നറിയിപ്പുകളും തൊട്ടുപിന്നാലെ ഉയര്‍ന്നു. ഒട്ടേറെ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന വസീര്‍ അക്ബര്‍ ഖാന് മേഖലയിലാണ് യുഎസ് എംബസിയും. സ്ഫോടന ശബ്ദങ്ങള്‍ സ്വന്തം ഓഫീസിലിരുന്ന് കേട്ടതായി എഎഫ്പി റിപ്പോര്‍ട്ടര്‍മാര്‍ വ്യക്തമാക്കി.താലിബാന്റെ ‘പോരാട്ടകാല’മെന്ന് വിശേഷിപ്പിക്കപ്പെടുന്ന സമയത്തുതന്നെയാണ് വ്യാപകമായ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം സപ്തംബറില്‍ യുഎസ് എംബസിക്കും കാബൂളിലെ വിദേശ സേനകളുടെ ആസ്ഥാനത്തിനും നേരെയുണ്ടായ ആക്രമണത്തില്‍ 14ഓളം പേര് കൊല്ലപ്പെട്ടിരുന്നു. 19 മണിക്കൂറാണ് അന്ന് ഏറ്റുമുട്ടലുകള്‍ നീണ്ടുനിന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു ന്യൂസിലാന്‍ഡ് സ്പെഷ്യല്‍ ഫോഴ്സ് സൈനികന് ഉള്‍പ്പെടെ ഒന്പതുപേര് ബ്രിട്ടീഷ് കൗണ്‍സില്‍ സാംസ്കാരിക കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. താലിബാന് ഭീകരര്‍ക്കെതിരെ പ്രസിഡന്റ് ഹമീദ് കര്‍സായി സര്‍ക്കാരിന് പിന്തുണയുമായി 130,000 ത്തോളം നാറ്റോ ഭടന്മാര് അഫ്ഗാനിലുണ്ട്. സുരക്ഷാ നിയന്ത്രണം അഫ്ഗാന് സേനകള്‍ക്ക് കൈമാറി 2014 അവസാനത്തോടെ നാറ്റോ സേന അഫ്ഗാന് വിടാനിരിക്കെയാണ് താലിബാന് ആക്രമണം ശക്തിപ്പെടുത്തിയിരിക്കുന്നത്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് അഫ്ഗാനിസ്ഥാന് ആരോപിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിലെ ഹഖാനി ശൃംഖലയും മറ്റ് ഭീകര പ്രസ്ഥാനങ്ങളുമാണ് ആക്രമണങ്ങള്ക്ക്പിന്നിലെന്ന് അഫ്ഗാന് ആഭ്യന്തര മന്ത്രാലയ വക്താവ് സാദിഖ് സിദ്ദിഖി ആരോപിച്ചു. എന്നാല്‍, എല്ലാവിധത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളെയും അപലപിക്കുന്നതായി പാക്കിസ്ഥാന് പ്രതികരിച്ചു. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കാബൂളില്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നതെന്ന് താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് റോയിട്ടേഴ്സിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: