പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കറന്‍സിരഹിത സമൂഹത്തിനുള്ള ആഹ്വാനം ഇന്ത്യയുടെ ഭാവിയെ ശോഭനമാക്കും എന്നു മാത്രമല്ല കളളപ്പണക്കാരെയും ബിനാമികളെയും നിയന്ത്രണവിധേയവുമാക്കും.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലും ഈ നടപടിയെ സ്വാഗതംചെയ്ത് പറഞ്ഞത് കറന്‍സി നോട്ടുകള്‍ക്ക് പകരം കാര്‍ഡുകളും മൊബൈല്‍ വാലറ്റുകളും ഉപയോഗിക്കാന്‍ ജനം പഠിച്ചുകഴിഞ്ഞാല്‍ ചില വികസിതരാജ്യങ്ങളെപ്പോലെ ഇന്ത്യയും നോട്ട്രഹിത വിനിമയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഗുണം ചെയ്യുമെന്നുമാണ്. നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് ബാങ്കുകളുടെ നിക്ഷേപം വര്‍ധിച്ചതായും ഊര്‍ജിത് പട്ടേല്‍ പറഞ്ഞു. ആദ്യപടിയായി കറന്‍സി നോട്ടുകളുടെ ഉപയോഗം കുറയ്ക്കുമെന്നും തുടര്‍ന്ന് കറന്‍സിരഹിത ഇടപാടുകളിലേക്ക് രാജ്യം പൂര്‍ണമായി മാറുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.
ഇപ്പോള്‍ കള്ളപ്പണം പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നവരുണ്ട്. ബിനാമികളെ പൂട്ടും എന്നാണ് പ്രധാനമന്ത്രിയുടെ പ്രതിജ്ഞ. ആദ്യം ‘ലെസ്-ക്യാഷ്’ സമൂഹമായി മാറിയശേഷം ‘ക്യാഷ്ലെസ്’ സമൂഹമായി ഇന്ത്യയെ മാറ്റുമെന്നാണ് മന് കി ബാത്തില്‍ മോദി പറഞ്ഞത്.
നോട്ട് ഉപയോഗിക്കാതെയുള്ള ഇടപാടുകള്‍ മൊബൈല്‍ ആപ്പിലൂടെയും മൊബൈല്‍ ബാങ്കിംഗിലൂടെയും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയും നടപ്പാക്കാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. എല്ലാ ഇടപാടുകളും ഇലക്ട്രോണിക് ആകുമ്പോള്‍ അത് പരിശോധിക്കാനും റെക്കോര്‍ഡ് ചെയ്യാനും ജനങ്ങള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നറിയാനും സഹായകമാകും. ഓണ്‍ലൈനില്‍ക്കൂടി ട്രെയിന്‍ടിക്കറ്റ് ബുക്ക് ചെയ്യാനും സാധനങ്ങള്‍ വാങ്ങാനും സാധ്യമാകുമ്പോള്‍ ഡിജിറ്റല്‍ പേമെന്റിന്റെ ഗുണം ജനങ്ങളിലെത്തും.
നമ്മള് എന്താണോ അര്‍ഹിക്കുന്നത് അത് നമുക്ക് ലഭിക്കുമെന്നാണല്ലോ വിശ്വാസം. ഇന്ത്യയില്‍ വന്‍തോതില്‍ കള്ളപ്പണമുണ്ട്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് വിദേശരാജ്യങ്ങള്‍ പോലും പുകഴ്ത്തുന്നു. നിയമലംഘനം നടത്താതെ നിയമപരമായി ഇടപാടുകള്‍ നടത്താന്‍ ജനം പഠിക്കണം. കൊടുക്കല്‍ വാങ്ങലുകള്‍ക്ക് നോട്ടുകള്‍ സഹായിക്കുന്നു എന്നത് ശരിയാണ്. ക്യാഷ്ലെസ് സൊസൈറ്റിയില്‍ സര്‍ക്കാരിന് എല്ലാ ഇടപാടുകളും പരിശോധിക്കാന്‍ സാധിക്കും. ‘ലെസ് ക്യാഷ്’ സമൂഹം സ്വാഗതാര്‍ഹമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.
ഇത് സംസ്ഥാനങ്ങളുടെ ശക്തി വര്‍ധിക്കാനും സഹായകരമാകും. എല്ലാ ഇടപാടുകളും പരിശോധിക്കാനാകുമ്പോള് സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതെതന്നെ നാം നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ പ്രേരിതമാകുന്നു.
പ്രധാനമന്ത്രി ചില്ലറകച്ചവടക്കാരോടും കൂലിത്തൊഴിലാളികളോടും ആഹ്വാനം ചെയ്യുന്നത് ഡിജിറ്റല്‍ പേമെന്റ് എങ്ങനെ എന്നു മനസിലാക്കാനാണ്. നോട്ടുകള്‍ നിരോധിച്ചതും ഇതിലേക്കുള്ള ക്ഷണക്കത്താണ്. ഇനി ജനങ്ങള്‍ സ്വായത്തമാക്കേണ്ടത് ഡിജിറ്റല്‍ സംവിധാനം എങ്ങനെ ഉപയോഗിക്കാമെന്നാണ്. സാവധാനം പുതിയ ‘ലെസ് ക്യാഷ്’ സമൂഹം നിലവില്‍ വരും. പിന്നീട് കറന്‍സിരഹിത സമൂഹവും വരും. 90 ശതമാനം ആളുകളും ഇപ്പോള്‍ സാധനങ്ങള്‍ വാങ്ങുന്നത് നോട്ട് നല്‍കിയാണ്. പുരോഗമിക്കുന്ന ഇന്ത്യക്കു വേണ്ടത് ‘ടെക്കി-സാവി’ ആകുകയാണ്. ടെക്കി സാവി തലമുറ മുതിര്‍ന്ന തലമുറ തങ്ങളെപ്പോലെയാകാന് സഹായഹസ്തം നീട്ടുകയും വേണം. അവരും ഡിജിറ്റല്‍ പേമെന്റുകള്‍ നടത്താന്‍ പഠിക്കണം.
നരേന്ദ്ര മോദിയുടെ ശ്രമം കള്ളപ്പണം ഇല്ലാതാക്കുകയാണ്. അതിന് കറന്‍സിയെ ആശ്രയിക്കാതെ പണം ഡിജിറ്റൈസ് ചെയ്ത് നോട്ടുകളുടെ നിലനില്പ്പില്ലാതാക്കുകയാണ് ചെയ്യേണ്ടത്. നോട്ട് ഇല്ലാതാകുമ്പോള്‍ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് പണപ്പെരുപ്പം തടയാന്‍ സാധിക്കും. മറ്റൊരു വസ്തുത ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നു എന്നതാണ്. കറന്‍സി നിരോധനം മോദിയുടെ സ്വഛ് ഭാരത് അഭിയാന് പ്രോത്സാഹജനകമാണ്. അന്തിമലക്ഷ്യം സംശുദ്ധമായ ഇടപാടുകളാണ്.
ക്യാഷ് എക്കോണമി ബ്ലാക്ക് മണിയെ നിയന്ത്രിക്കും. ഇപ്പോള്‍ തന്നെ റിയല്‍ എസ്റ്റേറ്റ് മാഫിയ തകരുന്നത് ശുഭസൂചകമാണ്. മോദിയുടെ ജന്‍ധന്‍ യോജന 250 ദശലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് തുടങ്ങാന്‍ സഹായകമായത്. നോട്ട് പിന്‍വലിക്കല്‍ നടപടി വഴിയുള്ള നേട്ടങ്ങളിലൂടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ലോകശ്രദ്ധ ആകര്‍ഷിക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: