നിലമ്പൂര്‍: കൊല്ലപ്പെടുന്നതിന് മുമ്പ് മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജും അജിതയും കീഴടങ്ങാമെന്ന് വിളിച്ചുപറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാതെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നെന്ന് വെടിവെപ്പില്‍നിന്ന് രക്ഷപ്പെട്ടെന്നവകാശപ്പെട്ട മാവോവാദി വക്താവ് പറഞ്ഞു. അക്ബര്‍ എന്ന് പരിചയപ്പെടുത്തി ഫോണിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. ഇയാള്‍ സംഘത്തിലുണ്ടായിരുന്ന വയനാട് സ്വദേശി സോമനാണെന്നാണ് പോലീസിന്റെ വാദം. നിലമ്പൂരിലെ പത്രമോഫീസുകളിലേക്കാണ് ഫോണ്‍ വന്നത്.
പോലീസ് വെടിവെച്ചത് ഏകപക്ഷീയമായാണെന്നും ഇയാള്‍ പറഞ്ഞു. കൊല്ലപ്പെട്ട കുപ്പു ദേവരാജ് കടുത്ത പ്രമേഹബാധിതനായി കിടപ്പിലായിരുന്നു. അജിതയ്ക്ക് മഞ്ഞപ്പിത്തവും ബാധിച്ചിരുന്നു. മാവോവാദികള്‍ ക്യാമ്പുചെയ്യുന്ന സ്ഥലത്തെത്തിയ പോലീസ് മൂന്നുഭാഗങ്ങളിലൂടെ വളഞ്ഞു. ക്യാമ്പില്‍നിന്ന് ഏകദേശം 65 മീറ്റര്‍ അകലെനിന്ന് പോലീസ് ആദ്യം വെടിയുതിര്‍ത്തു.
വെടിശബ്ദം കേട്ട് പുറത്തിറങ്ങിയ അജിതയും ദേവരാജും കീഴടങ്ങാമെന്ന് വിളിച്ചുപറഞ്ഞെങ്കിലും പോലീസ് അത് ഗൗനിക്കാതെ ഇരുവരെയും വധിക്കുകയായിരുന്നു. താനുള്‍പ്പെടെ കാവല്‍നിന്ന നാലുപേര്‍ ഓടിരക്ഷപ്പെട്ടു.
ഇതിനിടയില്‍ മൂന്നുതവണ പോലീസിനുനേരേ വെടിവെച്ചതായും അക്ബര്‍ പറഞ്ഞു. വെടിവെച്ചുകൊന്ന് മാവോവാദത്തെ തകര്‍ക്കാമെന്ന് പോലീസ് കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹം മാത്രമായിരിക്കുമെന്ന് ഇയാള്‍ മുന്നറിയിപ്പുനല്‍കി.
സുരക്ഷിതരാണെന്നും സംഘത്തിലെ മറ്റാര്‍ക്കും പരിക്കുകളില്ലെന്നും അംഗബലം വെളിപ്പെടുത്താനാകില്ലെന്നും അക്ബര്‍ പറഞ്ഞു.
മാവോവാദികളുടെ ക്യാമ്പിന് കാവല്നിന്നിരുന്നവരാണ് പോലീസിനുനേരേ ആദ്യവെടിയുതിര്ത്തതെന്നാണ് കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവി പറഞ്ഞത്.
നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണത്തിന് കൂടുതല്‍ ശക്തി പകരുകയാണ് ഈ വെളിപ്പെടുത്തല്‍.
”മാവോവാദികള്‍ ക്യാമ്പുചെയ്യുന്ന സ്ഥലത്തെത്തിയ പോലീസ് മൂന്നുഭാഗങ്ങളിലൂടെ വളഞ്ഞു. ക്യാമ്പില്‍നിന്ന് ഏകദേശം 65 മീറ്റര്‍ അകലെനിന്ന് പോലീസ് ആദ്യം വെടിയുതിര്‍ത്തു. വെടിശബ്ദം കേട്ട് പുറത്തിറങ്ങിയ അജിതയും ദേവരാജും കീഴടങ്ങാമെന്ന് വിളിച്ചുപറഞ്ഞെങ്കിലും പോലീസ് അത് ഗൗനിക്കാതെ ഇരുവരെയും വധിക്കുകയായിരുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: