തിരുവനന്തപുരം: പാവപ്പെട്ടവരെ മുന്നില്‍ നിര്‍ത്തി ഭരണ-പ്രതിപക്ഷങ്ങള്‍ കള്ളപണക്കാരെ സംരക്ഷിക്കുന്നതു അപഹാസ്യമാണെന്ന് ബിജെപി. പാവപ്പെട്ടവര്‍ക്കും അധ്വാനിക്കുന്നവര്‍ക്കും വേണ്ടിയാണ് സഹകരണ സംഘങ്ങള്‍ കേരളത്തില്‍ പടുത്തുയര്‍ത്തിയത്.
എന്നാല്‍ ഇന്ന് അതിനെ കള്ളപ്പണക്കാരുടെ കേന്ദ്രങ്ങളായി ഇടതുവലതു രാഷ്ട്രീയക്കാര്‍ മാറ്റിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ആരോപിച്ചു. ബിജെപി തിരുവനന്തപുരം ജില്ലയുടെ പ്രവര്‍ത്തക പരിശീലന ശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപതിയോടും മൂന്ന് സൈനിക മേധാവികളോടും കൂടിയാലോചിച്ച് നിയമാനുസൃതമായിട്ടാണ് പ്രധാനമന്ത്രി സാമ്പത്തിക പരിഷ്കരണം നടപ്പിലാക്കിയത്. അതിനെ രാഷ്ട്രീയമായി മാത്രമല്ല സിപിഎം എതിര്‍ക്കുന്നത്. ജനങ്ങളില്‍ ഭീതി പരത്തുന്ന രീതിയിലാണ് കേരളത്തിലെ ധനകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി അവര്‍ ഇത്തരം ദേശദ്രോഹ പ്രവര്‍ത്തിയില്‍ നിന്നും പിന്മാണമെന്നും രാധകൃഷ്ണന് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ എസ്.സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശിയ കൗണ്‍സില്‍ അംഗം ശിവദാസന്‍ പരിശീലനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. ബിജെപി ദേശിയ നിര്‍വ്വഹക സമിതിയംഗം വി.മുരളിധരന്, ബിജെപി സംസ്ഥാന ഐറ്റി കോ കണ്‍വീനര്‍ ജ്യോതിഷ് നായര്‍, ചിതി എഡിറ്റര്‍ രാജശേഖര പണിക്കര്‍, സ്വാമി അശ്വതി തിരുനാള്‍ എന്നിവര്‍ സമാപന ദിവസം പ്രവര്‍ത്തകര്‍ക്ക് ക്ലാസ് എടുത്തു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ബി.നായര്‍ നന്ദി പറഞ്ഞു. സംസ്ഥാന,മേഖല,ജില്ലാ നേതാക്കളായ ഗിരിജ കുമാരി, പി.സുധീര്‍, ചെമ്പഴന്തി ഉദയന്‍, പാപ്പനംകോട് സജി, പൂന്തുറ ശ്രീകുമാര്‍, മുക്കംപാലംമൂട് ബിജു, ബാലമുരളി, പാങ്ങപ്പാറ രാജിവ് എന്നിവര്‍ ശിബിരത്തിനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: