തിരുവനന്തപുരം: നിലമ്പൂരിലെ കാട്ടില്‍ പോലീസുമായുള്ള വെടിവയ്പ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ദുരൂഹമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാന്‍ തയാറാകണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ വ്യാജ ഏറ്റുമുട്ടലെന്നു പറയുന്ന സിപിഎം കേരളത്തിലുണ്ടായ സംഭവത്തെക്കുറിച്ച് മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്നും മുരളീധരന് പറഞ്ഞു.
രാജ്യത്തെ ഭരണകൂടത്തിനും നിയമവ്യവസ്ഥയ്ക്കു തന്നെയും ഭീഷണിയാണ് മാവോയിസ്റ്റുകള്‍. ജനാധിപത്യ വ്യവസ്ഥിതിയില്‍ വിശ്വസിച്ച് മുന്നോട്ടുപോകുന്ന ഇന്ത്യയ്ക്ക് ഒരു ഭരണഘടനയുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് രാജ്യം നിലനില്‍ക്കുന്നത്. ഇതിനെല്ലാം എതിരേ നിന്ന്, അധികാരം സായുധ വിപ്ലവത്തിലൂടെ നേടിയെടുക്കാമെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ രാജ്യത്തിനുതന്നെ ഭീഷണിയാണ്.
സംസ്ഥാനത്ത് പോലീസും മാവോയിസ്റ്റുകളുമായുള്ള വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും അത് വിവാദമാകുകയും മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെയല്ല കൊലപ്പെടുത്തിയതെന്ന വിവാദം ശക്തമാകുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരേ ഭരണപക്ഷ മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ ഉള്‍പ്പെടെ സര്‍ക്കാരിനെതിരേ അതിരൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സര്‍ക്കാരിന്റെ നിലപാടിനോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളും പോലീസുമായുള്ള വെടിവയ്പ്പ് സംബന്ധിച്ച് സര്‍ക്കാരിലും ഭരണകക്ഷിയിലും വിരുദ്ധമായ നിലപാടാണുള്ളത്. ഇത്രയൊക്കെയായിട്ടും ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രി മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി എന്തോ മറച്ചുയ്ക്കുകയാണ് ചെയ്യുന്നതെന്ന് മുരളീധരന് പറഞ്ഞു.
മറ്റുപല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരേ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുമ്പോള്‍ ഭരണകൂടം കരുതിക്കൂട്ടി കൊല നടത്തുന്നു എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. ഭരണമുള്ള സംസ്ഥാനങ്ങളില്‍ ഒരു നിലപാടും ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ മറ്റൊരു നിലപാടുമെന്നതാണ് സിപിഎമ്മിന്റെ രീതി. സിപിഎം സംസ്ഥാന നേതൃത്വമോ, ദേശീയ നേതൃത്വമോ ഇക്കാര്യത്തില്‍ അഭിപ്രായം പറയാതിരിക്കുന്നതിലൂടെ അവര്‍ ഒളിച്ചുകളിക്കുകയാണ്. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാടറിയാന്‍ ബിജെപിക്ക് താല്പര്യമുണ്ടെന്ന് മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: