തിരുവനന്തപുരം: സിപിഎം ഗുണ്ടാനേതാവിനെ കാണാന്‍ കോടതിവിലക്ക് ലംഘിച്ച് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും ഫസല്‍ വധക്കേസ് പ്രതിയുമായ കാരായി രാജന് തിരുവനന്തപുരത്തെത്തി. തലസ്ഥാനത്തെ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ശ്രീവരാഹം സ്വദേശി ഗജന്‍ മനോജ് എന്ന മനോജിനെ കാണാനാണ് കാരായി രാജന് തലസ്ഥാനത്തെത്തിയത്.
കാരായി രാജനും ഗജന്‍ മനോജുമായുള്ള കൂടിക്കാഴ്ച കണ്ണൂരിലെ രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് തിരുവനന്തപുരത്തെ ഗുണ്ടാസംഘങ്ങളെ ഉപയോഗപ്പെടുത്തുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്. കഴിഞ്ഞ 23 ന് രാത്രി 7.30 മണിയോടെയാണ് കാരായി രാജന് ഗജന്‍ മനോജിനെ കാണാനെത്തിയത്. എറണാകുളം ജില്ല വിട്ടുപോകണമെങ്കില്‍ കാരായി രാജന് സിബിഐ കോടതിയുടെ പ്രത്യേക അനുമതി വേണം. ജില്ല വിടുന്നതിനും ഏതൊക്കെ പരിപാടിയില്‍ ആരൊക്കെ കാണണം എന്നതിനും കോടതിയുടെ പ്രത്യേക അനുമതി വാങ്ങണമായിരുന്നു. ഇതില്ലാതെയാണ് കാരായി തിരുവനന്തപുരത്തെ ഗുണ്ടയെ കാണാനെത്തിയത്.
തിരുവനന്തപുരത്തെ മണല്‍ മാഫിയ, റിയല്‍ എസ്റ്റേറ്റ് സംഘങ്ങളെ നിയന്ത്രിച്ചിരുന്ന വഞ്ചിയൂര്‍ ഹരിപ്രസാദിന്റെ വലംകൈയാണ് ഗജന്‍ മനോജ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ മണ്ണന്തല രഞ്ജിത് വധക്കസില്‍ ഹരിപ്രസാദ് പ്രതിയായതോടെ ക്വട്ടേഷന്‍ സംഘങ്ങളുടെ ഇടപാടുകള്‍ മനോജിലൂടെയായി. ഇതിനിടെ മുമ്പ് മനോജിന്റെ എതിര്‍ചേരിയിലുണ്ടായിരുന്ന ഹൈവേ കണ്ണനെയും ടീമിനെയും പാര്‍ട്ടി ഇടപെട്ട് രമ്യതയിലാക്കി.
ഹൈവേ കണ്ണനൊപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ദീപുലാലിനെ കൊലപ്പെടുത്തിയത് ഗജന്‍ മനോജിനൊപ്പമുള്ള കാളമുരുകന് എന്ന മുരുകന്, കടപ്പണ്ടം കിച്ചുവെന്ന സായികൃഷ്ണന്‍, ഉണ്ണിക്കണ്ണന് എന്ന രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. പാര്‍ട്ടി ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയതോടെ കണ്ണനും മനോജും ഒരുമിച്ചു. ഇതിനിടെയാണ് രണ്ടാഴ്ചമുമ്പ് ഗുണ്ടാകുടിപ്പകയുടെ പേരില്‍ മനോജിന് വെട്ടേല്‍ക്കുന്നത്, വെട്ടേറ്റ് ചികിത്സയ്ക്കുശേഷം വീട്ടിലെത്തിയ മനോജിനെ കാണാനാണ് കാരായി രാജനും സംഘവും 23 ന് രാത്രി മനോജിന്റെ വീട്ടിലെത്തിയത്. സിപിഎമ്മിന്റെ തലസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങള്‍ പ്ലാന്‍ ചെയ്യുന്ന ഹൈവേ കണ്ണനും, ആറ്റുകാല്‍ ഉണ്ണിയും ഒപ്പമുണ്ടായിരുന്നു. ഒരു മണിക്കൂറിലേറെയാണ് കൂടിക്കാഴ്ച നീണ്ടത്.
മനോജിന്റെയും കണ്ണന്റെയും കൂടെയുള്ളവരെ കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ അതിക്രമങ്ങള്ക്കുപയോഗിച്ചതുവഴിയുള്ള ബന്ധമാണ് കാരായി രാജനും മനോജും സംഘവുമായിട്ടുള്ളത്. അടുത്തിടെ ശ്രീവരാഹം കേന്ദ്രീകരിച്ചും തലസ്ഥാനത്തും വ്യാപകമായി സിപിഎം ആക്രമണം അഴിച്ചുവിട്ടിരുന്നു.
ശ്രീവരാഹത്ത് ബിജെപി കൗണ്‍സിലറെ നാട്ടുകാരുടെ സാന്നിധ്യത്തില്‍ ആക്രമിച്ച സിപിഎം ഗുണ്ടകളെ അറസ്റ്റുചെയ്യാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല. ബിജെപിയുടെ സാന്നിധ്യം ഭീഷണിയായി മാറുന്ന തിരുവനന്തപുരത്ത് കണ്ണൂര്‍ മോഡല്‍ ആക്രമണം നടത്താനുള്ള ഗൂഢാലോചനയും സന്ദര്ശനവേളയിലുണ്ടായതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: