കോട്ടയം: അയ്യപ്പഭക്തന്മാരുടെ സൗകര്യാര്‍ത്ഥവും കേരളത്തില്‍ ഏറ്റവും അധികം വിദേശ മലയാളികള്‍ അധിവസിക്കുന്നതുമായ മദ്ധ്യതിരുവിതാംകൂറില്‍ ശബരി വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കണമെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. നാഷണലിസ്റ്റ് കര്‍ഷക യൂണിയന് സംസ്ഥാന പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്ധ്യതിരുവിതാംകൂറില്‍ ജനങ്ങളെ അധികം കുടിയൊഴിപ്പിക്കാതെ ഏറ്റവും അനുയോജ്യമായ സ്ഥലം ശബരിവിമാനത്താവളത്തിനായി കണ്ടെത്തണം. എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തര്‍ക്കവും ശബരി വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെടുത്തേണ്ടതില്ല. ചെറുവള്ളി എസ്റ്റേറ്റ് പോലെ സര്‍ക്കാര്‍ പാട്ടത്തിന് നല്കിയ പല എസ്റ്റേറ്റുകളും മദ്ധ്യതിരുവിതാംകൂറില്‍ ഉണ്ട്. ചെറുവള്ളിയുടെ പേരില്‍ വിവാദം സൃഷ്ടിച്ച് പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ആറന്മുള വിമാനത്താവള ലോബിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മലയോര കാര്‍ഷിക മേഖളയുടെ സ്വപ്ന പദ്ധതിയായ ശബരിറെയില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. നാഷണലിസ്റ്റ് കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡന്റ് സുധീഷ് നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ എം.എന്‍.ഗിരി, ബിജി മണ്ഡപം, എന്‍.എന്‍.ഷാജി, കെ.ജി.വിജയകുമാരന്‍ നായര്‍, വൈസ് ചെയര്മാന് ബെന്നി പെരുമ്പള്ളി തടുങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: