ആലപ്പുഴ: കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്നതില്‍ എല്‍ഡിഎഫും യുഡിഎഫും ചേട്ടന്‍ബാവയും അനിയന്ബാവയുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങള്‍ക്കെതിരെ ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതു വലതു മുന്നണികളുടെ നയവും പരിപാടികളും ഒന്നായ സാഹചര്യത്തില്‍ ഇരുമുന്നണികളും പിരിച്ചുവിട്ട് ഒന്നാകുന്നതാണ് നല്ലത്. സഹകരണ മേഖല ശക്തിപ്പെടണമെന്നതാണ് ബിജെപിയുടെ നിലപാട്. അതിന് അഴിമതി ഇല്ലാതാകണം. പാവപ്പെട്ടവരുടെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷ വേണം. എന്നാല്‍ ഇവിടെ മറിച്ചാണ് യാഥാര്‍ത്ഥ്യം. പാവപ്പെട്ടവരുടെ പേര് പറഞ്ഞ് കള്ളപ്പണക്കാരെയും കരിഞ്ചന്തക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും മത്സരിക്കുകയാണ്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും യാതൊരു താത്പര്യവുമില്ല.
സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളെല്ലാം പരമ്പരാഗത വ്യവസായങ്ങളെ കൊളളയടിച്ച് നശിപ്പിക്കുകയാണ്. കയര്‍ഫെഡ്, മത്സ്യഫെഡ്, ഹാന്‍ടെക്സ്, കാപെക്സ് എന്നിവ ഉദാഹരണങ്ങളാണ്. അഴിമതിയും ധൂര്‍ത്തുമാണ് ഇവിടങ്ങളില്‍ നടക്കുന്നത്. ഈ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നതിനായി പൊതുഖജനാവില്‍ നിന്നുള്ള പണമാണ് വിനിയോഗിക്കുന്നത്.
സഹകരണ മേഖലയില്‍ സ്തംഭനം ഉണ്ടാക്കിയത് മാറിമാറി ഭരിച്ച ഇടതുവലതു മുന്നണികളാണ്. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളില്‍ 3.45 കോടി അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ രേഖാമൂലം അറിയിച്ചത്. ഇവിടുത്തെ ആകെ ജനസംഖ്യ 3.25 കോടി മാത്രമാണ്. 500, 1000 രൂപ നോട്ടുകള്‍ അസാധുവായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കഴിഞ്ഞ എട്ടിന് രാത്രിയാണ്. അന്ന് പകല്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ സഹകരണ മന്ത്രി എ.സി. മൊയ്തീന് പറഞ്ഞത് സഹകരണ ബാങ്കുകളില്‍ വ്യാപകമായി അഴിമതിയും ക്രമക്കേടും നടക്കുന്നുവെന്നാണ്. ഇതിനു മറുപടിയായി പ്രതിപക്ഷനേതാവ് ആരോപിച്ചത് സഹകരണ പ്രസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നാണ്. നിയമസഭയില്‍ പരസ്പരം ആരോപണം ഉന്നയിച്ചവര്‍ പ്രധാനമന്ത്രി കള്ളപ്പണക്കാര്‍ക്കെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ചതോടെ ഒറ്റക്കെട്ടായി മാറി.
കള്ളപ്പണം ഇല്ലാതാകുന്നതോടെ ഇനിയുള്ള തെരഞ്ഞെടുപ്പുകള്‍ സുതാര്യമായി നടക്കും. നോട്ടുരഹിത സമൂഹ സൃഷ്ടിക്കായി ബിജെപിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ബാങ്കിങ് ലിറ്ററസി മിഷന് ആരംഭിച്ച് വ്യാപകമായ കാമ്പയിന് തുടങ്ങുമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: