ഇടുക്കി: വണ്ടിപ്പെരിയാര്‍ ചെല്ലാര്‍കോവില്‍ തുണ്ടിയില്‍ ബെന്നിയുടെ ദുരൂഹമരണം കൊലപാതകമാണെന്ന് മക്കള്‍ ഇടുക്കി ചൈല്‍ഡ് ലൈനിലും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് മുന്നിലും മൊഴി നല്‍കിയതിനെത്തുടര്‍ന്ന് കേസിന് ജീവന് വച്ചു.
കട്ടപ്പന സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബെന്നിയുടെ ഇളയമകളെ ഇന്നലെ നെടുങ്കണ്ടം മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് രഹസ്യമൊഴിയെടുപ്പിച്ചു. 2016 ഫെബ്രുവരി ഒമ്പതിന് രാവിലെയാണ് ബെംഗളുരുവില്‍ ബെന്നി മരിച്ചതായുള്ള വിവരം വീട്ടുകാര്‍ അറിയുന്നത്. കുളിമുറിയില്‍ വീണ് മരിച്ചെന്നായിരുന്നു ഫോണ്‍ സന്ദേശം. സംഭവത്തില്‍ ബെംഗളുരു പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തെങ്കിലും അന്വേഷണം ഇഴയുകയായിരുന്നു. ഇതിനിടെയാണ് മക്കളുടെ മൊഴി കേസിന് വഴിത്തിരിവായത്.
ബെന്നിയെ ഭാര്യയുടെ സുഹൃത്ത് പ്രജീഷ് എന്നയാള്‍ കമ്പിവടിക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു മൊഴി.
മക്കള്‍ നല്കിയ മൊഴി ഈ കേസില്‍ കേരള പോലീസിന്റെ ഇടപെടല്‍ അനിവാര്യമാക്കി. ഇതാണ് കേസില്‍ നിര്‍ണ്ണായകമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ‘ജന്മഭൂമി’യാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ബെന്നിയുടെ ഇളയമകളെ പ്രജീഷ് തടഞ്ഞ് വച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ബെന്നിക്ക് അടിയേറ്റത്. തടസം പിടിക്കാനെത്തിയ മക്കളെയും പ്രജീഷ് ആക്രമിച്ചു. മക്കള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് വണ്ടന്മേട് പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിന്റെ അന്വേഷണ റിപ്പോര്‍ട്ടും കുട്ടിയുടെ മൊഴിയും സംസ്ഥാന ഡിജിപി വഴി ബെംഗളുരു പോലീസിന് ഉടന്‍ കൈമാറും. കുറ്റകൃത്യങ്ങള്‍ നടന്നത് ബെംഗളുരുവിലായതിലാല് കര്‍ണ്ണാടക പോലീസിന് മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യാനും കേസിന്റെ തുടര്‍ നടപടി കൈക്കൊള്ളാനും കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: