കമ്യൂണിസ്റ്റുകാര്‍ക്ക് വര്‍ഗ്ഗീയതയെയും വിഘടനവാദത്തെയും പ്രോത്സാഹിച്ച നിലപാടുകള്‍ എടുത്ത ചരിത്രമേയുള്ളൂ. 1942ലെ ‘ക്വിറ്റ് ഇന്ത്യ’ സമരത്തെ ഒറ്റുകൊടുത്തുകൊണ്ടുള്ള പാര്‍ട്ടിയുടെ നിലപാട് പ്രശസ്ത പത്രപ്രവര്ത്തകന് അരുണ്‍ ഷൂരിയുടെ ‘ദ ഗ്രേറ്റ് ബ്രിട്രെയല്’ എന്ന പുസ്തകത്തില്‍ തെളിവുകള്‍ സഹിതം വിവരിച്ചിട്ടുണ്ട്. (‘കൊടുംചതിയുടെ ക്രൂരരേഖകള്‍’ എന്നപേരില്‍ ഈ പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്). മുസ്ലിംലീഗിന്റെ പാക്കിസ്ഥാന് വാദത്തെ പൂര്‍ണ്ണമായും പിന്തുണച്ച് വിഭജനത്തിന് കൂട്ടുനിന്ന ചരിത്രമാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. മാത്രമല്ല, ഭാരതം ഏകരാഷ്ട്രം എന്ന സങ്കല്പത്തിനു പകരം ഓരോ ഭാഷ സംസാരിക്കുന്ന പ്രദേശവും ഓരോ രാഷ്ട്രമാണെന്ന സിദ്ധാന്തം പ്രചരിപ്പിച്ചതും ഭാരതത്തിന്റെ അഖണ്ഡതക്കെതിരായ നീക്കമായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാട് ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകത്തിലൂടെ അത്തരം ചിന്താഗതിയെ പ്രോത്സാഹിപ്പിച്ചു.
1962 ല്‍ ചൈന ഭാരതത്തെ ആക്രമിച്ച് ആയിരക്കണക്കിന് ചതുരശ്ര മൈല്‍ കയ്യേറിയപ്പോള്‍ ഭാരതം ഒറ്റക്കട്ടായി ചൈനയ്ക്കെതിരെ നിലകൊണ്ടു. എന്നാല്‍ ഇഎംഎസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ”ചൈന ചൈനയുടെതെന്നും നാം നമ്മുടെതെന്നും പറയുന്ന തര്‍ക്കപ്രദേശം” എന്ന ദേശദ്രോഹപരമായ നിലപാടെടുക്കുകയായിരുന്നു. എന്നുമാത്രമല്ല, ചൈനീസ് ആക്രമണത്തെ ചെറുത്തുനില്ക്കുന്ന വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ സൈനികര്‍ക്ക് യുദ്ധോപകരണങ്ങളും വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും എത്തിക്കാനുള്ള ശ്രമത്തെ തുരങ്കംവയ്ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ കല്‍ക്കത്തയിലും മറ്റും തൊഴിലാളികളെക്കൊണ്ട് പണിമുടക്ക് നടത്തിക്കുകയും ചെയ്തു. സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് കന്യാകുമാരിയില്‍ വിവേകാനന്ദ സ്മാരകമുണ്ടാക്കാനുള്ള ശ്രമത്തിന് ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും കയ്യയച്ച് ധനസഹായം ചെയ്തപ്പോള്‍ നയാപൈസപോലും കൊടുക്കാതിരുന്ന സംസ്ഥാനം ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന കേരളം മാത്രമായിരുന്നു. ഭാരത സ്വാതന്ത്ര്യ സമരനായകര്ക്കെല്ലാം പ്രചോദനം നല്കിയ ലോകാരാധ്യനായ വിവേകാനന്ദന്റെ സ്മാരകത്തിന് സഹകരിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളത്തിന്റെ പേര് ഇല്ലെന്ന കാര്യം നമ്മെ ലജ്ജിപ്പിക്കുന്നു. ചൈനയും റക്ഷ്യയും അണുവായുധങ്ങള്‍ കുന്നുകൂട്ടിയിരിക്കുമ്പോഴും ഭാരതം സുരക്ഷാ നടപടിയെന്ന നിലയില്‍ അണുപരീക്ഷണം നടത്തിയപ്പോള്‍ അത് മഹാപരാധമാണെന്ന നിലയ്ക്കായിരുന്നു സിപിഎമ്മിന്റെ വിമര്‍ശനം!
ഭീകരര്‍ക്ക് വധശിക്ഷ നല്‍കാനുള്ള കോടതി വിധികളെ എതിര്‍ക്കുന്നതും, രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്നവരെ മഹത്വവല്‍ക്കരിക്കുന്നതും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ദേശദ്രോഹ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമാണ്. കശ്മീരില്‍ നമ്മുടെ സൈനികരുടെയും സുരക്ഷാഭടന്മാരുടെയും നേരെ കൂട്ടമായി കല്ലെറിയാന്‍ പ്രോല്‍സാഹനം നല്കുന്ന വിഘടനവാദികളുമായി ദേശീയ വികാരത്തിന് വിരുദ്ധമായി ചര്‍ച്ചയ്ക്ക് കേണപേക്ഷിച്ച പാര്‍ട്ടിനേതാക്കള്‍ അപമാനിതരായി. എന്നിട്ടും അവര്‍ക്ക് ലജ്ജയില്ല.
ആര്‍എസ്എസ് കേരളത്തില്‍ ആരംഭിച്ച 1942 കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന് ഇവിടെ നല്ല വേരോട്ടമുണ്ടായിരുന്നു. എകെജി, ഇഎംഎസ് തുടങ്ങി അംഗീകാരമുള്ള നേതൃനിര അവര്‍ക്കുണ്ടായിരുന്നു. 1921-ലെ മാപ്പിള ലഹളയുടെ ദുരിതം അനുഭവിക്കേണ്ടിവന്ന ഹിന്ദുസമൂഹത്തിന്റെ, കോണ്‍ഗ്രസിനോടുള്ള വിരോധത്തിന്റെ ഗുണഫലം ഉപയോഗപ്പെടുത്തി വളരാന്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് കഴിഞ്ഞു. സാര്‍വദേശീയ വിപ്ലവപ്രസ്ഥാനത്തിന്റെ ഭാഗമാണെന്നതും, ലോകത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തില്‍ വന്ന പാര്‍ട്ടി എന്ന മേന്മയും, അനീതിക്കെതിരെ പോരാടുന്ന പാര്‍ട്ടിയാണെന്ന പ്രചാരണവും കേരളത്തിലെ അന്നത്തെ സാമൂഹ്യാന്തരീക്ഷത്തില്‍ അവര്‍ക്ക് സ്വീകാര്യത ഉണ്ടാക്കി.
ആര്എസ്എസിനാണെങ്കില് ഇതൊന്നും ഉണ്ടായിരുന്നില്ല. ഹിന്ദു, ഹിന്ദുത്വം എന്നെല്ലാമുള്ള ആശയങ്ങള്‍ക്ക് വടക്കേന്ത്യയില്‍ സ്വീകാര്യതയും സ്വാധീനവും ഉണ്ടെങ്കിലും കേരളത്തില്‍ വിലപ്പോവില്ലെന്ന് പ്രമുഖ വ്യക്തികള്‍പോലും അക്കാലത്ത് ചിന്തിച്ചിരുന്നു. 1951 ല്‍ ഹിന്ദുസമൂഹത്തിന് പ്രതീക്ഷയുണര്‍ത്തി മുന്നോട്ടുവന്ന ഹിന്ദുമഹാമണ്ഡലം രാഷ്ട്രീയ കാരണങ്ങളാല്‍ തകര്‍ന്നടിഞ്ഞതോടെ ഹിന്ദുസമൂഹത്തിന്റെ ആത്മവിശ്വാസം തകര്‍ന്നു. ഹിന്ദുസംഘടനയെന്നത് അസാധ്യമായ കാര്യമാണെന്ന നൈരാശ്യത്തിലായി ഹിന്ദുസമൂഹം.
കേരളത്തില്‍ ആര്‍എസ്എസ് ആരംഭിച്ച നാള് മുതല്‍ സംഘത്തിനുനേരെയുള്ള കമ്യൂണിസ്റ്റുകാരുടെ അവഹേളനവും എതിര്‍പ്പും തുടങ്ങിയിരുന്നു. ആദ്യകാലത്ത് സംഘത്തെ പരിഹസിച്ച് അവര്‍ പാടിയത് ‘ഈ പരിപ്പീനാട്ടില് വേവുകില്ല മോനേ ആര്‍എസ്എസ്സുകാരാ’ എന്നായിരുന്നു. സംഘശാഖകളില്‍ കുപ്പിച്ചില്ലുകളും കാരമുള്ളുകളും വിതറി സംഘടനാപ്രവര്‍ത്തനം തടയാന്‍ അവര്‍ ശ്രമിച്ചു. ഗാന്ധി ഘാതകര്‍, വര്‍ഗ്ഗീയ പിന്തിരിപ്പന്മാര്, ന്യൂനപക്ഷ വിരുദ്ധര്‍, സവര്‍ണ്ണ ഫാസിസ്റ്റുകള്‍ തുടങ്ങി അവരുടെ നിഘണ്ടുവിലെ എല്ലാ അധിക്ഷേപ വാക്കുകളും ഉപയോഗിച്ച് കള്ളപ്രചാരണങ്ങള്‍ നടത്തി.
അവര്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം പോലീസിനെയും ഭരണയന്ത്രത്തെയും ഉപയോഗിച്ച് ആര്‍എസ്എസിനെ തളര്‍ത്താന്‍ സര്‍വ്വശക്തിയുമുപയോഗിച്ചു. ”എന്റെ പ്രഭാതഭക്ഷണത്തിനു മുന്‍പ് എത്ര ആര്‍എസ്എസുകാരെ അറസ്റ്റുചെയ്തു തടവിലാക്കി” എന്നറിയിക്കണമെന്ന് ഇ.കെ. നായനാരുടെ ഭരണകാലത്ത് ഉത്തരമേഖലാ ഡിഐജി ആയിരുന്ന കുമാരസ്വാമി അയച്ച കുപ്രസിദ്ധ സര്‍ക്കുലര്‍ ഇതിനൊരുദാഹരണമാണ്. പൊതുസ്ഥലങ്ങളില്‍ ശാഖനടത്തുന്നതിനെ തടസ്സപ്പെടുത്തുകയും, സ്വന്തം സ്ഥലം ശാഖനടത്താന്‍ വിട്ടുകൊടുത്ത വ്യക്തികളെയും സ്ഥാപനമുടമകളെയും ആക്രമിക്കുകയും ചെയ്ത് ആര്‍എസ്എസ് പ്രവര്‍ത്തനം ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. അവയെല്ലാം പരാജയപ്പെട്ടു.
ലോകംമുഴുവന്‍ പരിത്യജിച്ച കമ്മ്യൂണിസത്തിന്റെ പേരിലുള്ള പാര്‍ട്ടി കേരളത്തില്‍ മാത്രമായി അവശേഷിക്കുന്നു എന്നതാണ് ഇന്നത്തെ സ്ഥിതി. പാര്‍ട്ടി അന്ത്യശ്വാസംവലിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ ഇതിനുമുമ്പുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി, സ്വജനപക്ഷപാതം, അധാര്‍മ്മികപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മനസ്സുമടുത്ത് ഭരണമാറ്റം ആഗ്രഹിച്ചു. ദേശദ്രോഹികളുടെയും ഭീകരവാദികളുടെയും മറ്റും പിന്തുണയോടെ അധികാരത്തില്‍ കേറിയ പിണറായിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തനിനിറം പ്രകടമാക്കി ജനങ്ങളെ നിരാശയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അഴിമതിയിലും സ്വജനപക്ഷപാതത്തിലും അതിക്രമങ്ങളിലും അവര്‍ മറ്റെല്ലാവരെയും പിന്തള്ളിയിരിക്കുന്നു.
കേരളത്തിലെ ശാന്തിയും സമാധാനവും കാംക്ഷിക്കുന്ന പ്രബുദ്ധരായ ജനങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുവാന്‍ സര്‍വ്വശക്തിയും സമാഹരിച്ചു മുന്നോട്ടു വരേണ്ടിയിരിക്കുന്നു. കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ആര്‍ഷഭാരതത്തിന്റെ ആത്മശക്തി ഉണര്‍ന്ന് ലോകമെങ്ങും വണങ്ങുന്ന ഈ അവസരത്തില്‍ കേരളം മാത്രം മുഖംതിരിഞ്ഞു നില്ക്കാന് പാടില്ല. ശ്രീശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും ആദ്ധ്യാത്മികത തുളുമ്പുന്ന സ്നേഹത്തിന്റെയും ആത്മീയതയുടെയും അടിസ്ഥാനത്തില്‍ ശാന്തിയും സമാധാനവും സമൃദ്ധിയുമുള്ള കേരളസൃഷ്ടി നമുക്ക് സാധ്യമാകണം. അത്തരം പുണ്യകര്‍മ്മത്തിനുള്ള ഉത്തരവാദിത്വവും സൗഭാഗ്യവും നമുക്കാണ് ലഭിച്ചിരിക്കുന്നത്.
കമ്യൂണിസത്തെക്കുറിച്ച് ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: ”സൈദ്ധാന്തികമായി അപൂര്‍ണവും പ്രായോഗിക തലത്തില്‍ ആപത്കരവും.” അത്തരമൊരു പ്രസ്ഥാനം അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും പുരോഗമനത്തിന്റെയും പേരില്‍ കാലങ്ങളായി ജനങ്ങളെ വഞ്ചിക്കുകയാണ്. ജനാധിപത്യ വിശ്വാസങ്ങള്‍ക്കും ദേശീയതാല്‍പര്യത്തിനും ഭാരതത്തിന്റെ മഹത്വപൂര്‍ണ്ണമായ സാംസ്കാരിക തനിമയ്ക്കും എതിരായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് അതിന്റെ സ്വാഭാവികമായ അന്ത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഇവിടത്തെ പ്രബുദ്ധരായ ജനങ്ങള്‍ നിര്‍വ്വഹിക്കേണ്ട ദൗത്യം അവശേഷിക്കുന്നു. ഈ കൊടുംവിപത്തിനെ നിശ്ശേഷം തുടച്ചുനീക്കി ശാന്തിയും സമാധാനപൂര്‍ണ്ണവുമായ കേരള നിര്‍മിതിക്കായി ജനാധിപത്യരീതിയിലുള്ള കര്‍ത്തവ്യ നിര്‍വ്വഹണത്തിന് നാം സജ്ജരാവണം.
(പരമ്പര അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: