നിലമ്പൂരില്‍ രണ്ട് മാവോവാദികളുടെ മരണം സംബന്ധിച്ച് ദുരൂഹതകളും സംശയങ്ങളും അനുദിനം ശക്തിപ്രാപിക്കുകയാണ്. കുപ്പുദേവരാജ് എന്ന കുപ്പുസ്വാമി, അജിത എന്നിവരാണ് ദിവസങ്ങള്‍ക്കുമുമ്പ് നിലമ്പൂരിലെ കരുളായി വനത്തില്‍ പോലീസിന്റെ വെടിയുണ്ടക്കിരയായത്. സംഭവം നടന്ന ദിവസം മുതല്‍ ഇതിനെക്കുറിച്ചുള്ള വിശദീകരണങ്ങളില്‍ ഒരുപാടു പാളിച്ചകള്‍ ഉണ്ടായിരുന്നു. പോലീസിന്റെ ഭാഷ്യം ചേരുംപടി ചേരാത്തതിന്റെ പ്രശ്നം അനുദിനം ദിശമാറിയൊഴുകുകയാണ്.
സംഭവം നടന്ന് അധികം കഴിയുന്നതിനു മുമ്പ് സിപിഐ ആണ് ഔദ്യോഗികമായി വെടിപൊട്ടിച്ചത്. മാവോവാദികളുടെ ആവശ്യങ്ങളും നിലപാടുകളും എന്തുതന്നെയായാലും അവരെ വെടിവെച്ചു കൊല്ലാന്‍ പാടില്ല എന്നാണ് പാര്‍ട്ടിയുടെ പക്ഷമെന്ന് കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു. പോലീസിന്റെ ശരിയിലേക്ക് ഭരണകൂടത്തിന്റെ ശരി ലയിപ്പിക്കുന്നതിനെതിരെ അദ്ദേഹം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. സമൂഹത്തിലെ ദുര്‍ബലര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി വാദിക്കുന്നവരുടെ നിലപാടുകള്‍ എന്തുതന്നെ ആയാലും അവരെ ക്രൂരമായി ഇല്ലാതാക്കുന്നതിനെ അനുകൂലിക്കാനാവില്ല എന്നാണ് സിപിഐ വ്യക്തമാക്കിയത്. കാനത്തിന്റെ നിലപാടിനൊപ്പം തന്നെയാണ് പാര്‍ട്ടി നേതാവായ ബിനോയ് വിശ്വവും.
സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ വിശ്വാസയോഗ്യമായ വിശദീകരണം നല്‍കിയിട്ടില്ല. പോലീസ് ഭാഷ്യം അദ്ദേഹം ചൂണ്ടിക്കാട്ടിയെങ്കിലും ജനമനസ്സിലെ സംശയം ദൂരീകരിക്കുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. സിപിഐയുടെ നിലപാടിനൊപ്പം തന്നെ സിപിഎം എംഎല്‍എ എം.സ്വരാജും രംഗത്തെത്തിയതോടെ സ്ഥിതിഗതികളില്‍ പിരിമുറുക്കം വര്‍ദ്ധിച്ചിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സംഭവത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന ആവശ്യം സ്വരാജ് ഉന്നയിച്ചിരിക്കുന്നത്. ബിനോയ്വിശ്വവും ഏതാണ്ട് ഇതേസ്വരത്തിലാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. മാവോവാദികളുടെ ശരികളിലേക്ക് നോക്കിയുള്ള നിലപാടാണ് ഭരണകൂടം സ്വീകരിക്കേണ്ടത് എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സിപിഎമ്മിലും സിപിഐയിലും ഉരുണ്ടുകൂടിയിരിക്കുന്ന കാര്മേഘങ്ങള്ക്ക് സമാനമായ പുകപടലങ്ങള്‍ കോണ്‍ഗ്രസ്സിലുമുണ്ട്. ഇടതുഭരണകൂടത്തിനൊപ്പം നില്ക്കാന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വല്ലാത്ത ഔത്സുക്യം കാട്ടുമ്പോള്‍ ഉമ്മന്ചാണ്ടിയൊന്നും അതിന് തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഏറ്റുമുട്ടല്‍ കൊലയായാലും വ്യാജ ഏറ്റുമുട്ടല്‍ കൊലയായാലും ഇതിലെ ദുരൂഹതകള്‍ എത്രയും പെട്ടെന്ന് നീക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടത്. ജനാധിപത്യസംവിധാനത്തില്‍ ദുരൂഹതകള്‍ക്ക് ഒരു സ്ഥാനവുമില്ല. സുതാര്യമായ നിലപാടുകളും സത്യസന്ധമായ വിശദീകരണങ്ങളും പ്രശ്നങ്ങള്‍ ഇല്ലാതാക്കുമെന്നത് വസ്തുതയാണ്. എന്നാല്‍ നിലമ്പൂര്‍ സംഭവത്തില്‍ ഇതെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ മറ്റെവിടെയെങ്കിലും ഇത്തരമൊരു പ്രശ്നം ഉണ്ടായിരുന്നെങ്കില്‍ അലറിത്തുള്ളി സമൂഹത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്നവരാണിപ്പോള് കൂര്‍ക്കം വലിച്ചുറങ്ങുന്നത്.
ഏതായാലും കൊല്ലപ്പെട്ട രണ്ട് മാവോവാദികളുടെയും ജഡങ്ങള്‍ ഡിസംബര്‍ അഞ്ച് വരെ സംസ്കരിക്കരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ചില ബന്ധുക്കള്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് മഞ്ചേരിയിലെ ജില്ലാ സെഷന്‍സ് കോടതി പ്രസ്തുത ഉത്തരവിറക്കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങള്‍ തലയ്ക്ക് കോടികള്‍ വിലയിട്ടിരിക്കുന്ന മാവോവാദികളാണ് നിലമ്പൂര്‍ കാട്ടില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരെ ജീവനോടെ പിടിക്കാനുള്ള ശ്രമമായിരുന്നു നടത്തേണ്ടിയിരുന്നതെന്ന് പല കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ സമൂഹത്തിലെ ഛിദ്രവാസനകള്‍ക്ക് ആവോളം വെള്ളവും വളവും നല്കുന്ന ശക്തികളോട് എന്തിന് സഹതാപം എന്ന വാദവുമുണ്ട്.
ജീവനോടെ ഇത്തരക്കാരെ പിടികൂടുകയും അവരില്‍നിന്ന് വിലപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തെങ്കിലെ ക്ഷുദ്രനീക്കങ്ങള് എന്നേക്കുമായി അവസാനിപ്പിക്കാനാവൂ എന്ന വാദഗതിയും കണക്കിലെടുക്കേണ്ടതുതന്നെയാണ്. എന്തുതന്നെയായാലും നിലമ്പൂര്‍ സംഭവം പ്രഹേളികയായി സമൂഹത്തെ അസ്വസ്ഥപ്പെടുത്തുകയാണ്. ഭരണകൂട ഭീകരത ഉയര്‍ത്തിക്കാട്ടി യുവസമൂഹം പ്രക്ഷോഭത്തിലേക്കുള്പ്പെടെ തിരിഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒരുപക്ഷേ, മാവോവാദികള്‍ക്ക് കൂടുതല്‍ കരുത്താര്‍ജിക്കാനുള്ള അവസരമൊരുക്കും. അതിന് ഇടവെക്കാതിരിക്കാനുള്ള വഴികള്‍ ഇടതു ഭരണകൂടം താമസംവിനാ കണ്ടെത്തണമെന്നാണ് നിഷ്പക്ഷമതികള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: