കാട്ടാക്കട(തിരുവനന്തപുരം): തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന അഗസ്ത്യ താഴ്വരയും നെയ്യാര്‍ വനമേഖലയും മാവോയിസ്റ്റ് ഭീതിയില്‍. നിലമ്പൂര്‍ കരുളായി വനത്തിലെ മാവോയിസ്റ്റ് വേട്ടയെ അപലപിച്ച് തെക്കന്‍ മലയോര മേഖലയിലെ വനാതിര്‍ത്തികളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അധികൃതര്‍ പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയത്.
മുപ്പതോളം ആദിവാസി സെറ്റില്‍മെന്റുകളുള്ള ഇവിടം മാവോയിസ്റ്റുകള്‍ക്ക് താവളമാക്കാന്‍ സാധിക്കുന്ന ഭൂപ്രദേശമാണ്. സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്ന വനവാസി ഊരുകളാണ് മാവോയിസ്റ്റുകള്‍ താവളമാക്കുന്നത്. കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍, വിതുരയിലെ പട്ടന്‍കുളിച്ചപാറ, നെയ്യാര്‍ വനമേഖലയിലെ ആനനിരത്തി ഉള്‍പ്പടെയുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ വനപാലകരുടെ കടുത്ത നിരീക്ഷണത്തിലാണ്. ‘ഉന്മൂലന സിദ്ധാന്തം നിക്ഷേധാത്മക നിലപാട്’ എന്ന തലക്കെട്ടില്‍ കഴിഞ്ഞദിവസം മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ കുറ്റിച്ചല്‍, പേഴുംമൂട് പ്രദേശങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടതോടെയാണ് ഫോറസ്റ്റ്, പോലീസ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു തുടങ്ങിയത്. സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് കേരള എന്ന സംഘടനയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.
പേഴുംമൂട് ഭാഗത്തുള്ള ഒരു മുസ്ലിം തീവ്രവാദ പ്രവര്ത്തകന് ഈ സംഘടനയുമായി അടുത്ത ബന്ധമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പോസ്റ്ററുകള്‍ ശ്രദ്ധയില്‍പെട്ടയുടന്‍ വിവരം നെയ്യാര്‍ ഡാം പോലീസിനെ അറിയിച്ചെങ്കിലും തണുപ്പന്‍ പ്രതികരണമായിരുന്നു പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
ദാരിദ്ര്യവും പട്ടിണിയും ഒഴിയാബാധയായി പിടികൂടിയിട്ടുള്ള ഈറ്റക്കുടിലുകളാണ് അഗസ്ത്യ താഴ്വരയിലെ വനവാസി കുടുംബങ്ങളുടേത്. ഉള്‍വനത്തില്‍ ഇവര്‍ പലപ്പോഴും ചൂഷണങ്ങള്‍ക്ക് വിധേയരാകാറുണ്ട്. ഇവിടെ രക്ഷകരുടെ വേഷംകെട്ടി മാവോയിസ്റ്റുകള്‍ കയറിക്കൂടിയാല്‍ അവരെ പിടിക്കുക അധികൃതര്‍ക്ക് അത്ര എളുപ്പമല്ല. സ്നേഹിക്കുന്നവരെ ജീവന് നല്കി സംരക്ഷിക്കുന്ന പ്രകൃതമാണ് വനവാസികളുടേത്. അതുകൊണ്ടുതന്നെ വനപാലകരുടെ കണ്ണില്‍പ്പെടാതെ ഇത്തരം സംഘങ്ങളെ കാടിനുള്ളില്‍ ഒളിപ്പിക്കാന്‍ ഇവര്‍ക്കാകും.
സെറ്റില്‍മെന്റുകളിലേക്കുള്ള പ്രവേശന പാതകളില്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. തമിഴ്നാട് അതിര്‍ത്തി കടന്ന് കാട്ടിലേക്ക് ചേക്കേറുന്നവരെ തടയുന്നതിനോ നിരീക്ഷിക്കുന്നതിനോ സംസ്ഥാന വനംവകുപ്പിന് സംവിധാനങ്ങളില്ല. ഈറക്കമ്പും വാക്കത്തിയുമായി മാവോയിസ്റ്റുകളെ തെരയേണ്ട ഗതികേടില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ലെന്നതും വനപാലകരെ കുഴക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: