തിരുവനന്തപുരം: ലക്ഷങ്ങള്‍ ചെലവിട്ട് സര്‍ക്കാര്‍ ഫിദല്‍ കാസ്ടോ അനുസ്മരണം നടത്തിയത് വിവാദത്തില്‍. കേരളവുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് കാസ്ട്രോ. പ്രമുഖനായ രാഷ്ട്രനായകന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ അനുസ്മരണം സംഘടിപ്പിക്കുന്നതും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നതിലും തെറ്റില്ല.
എന്നാല്‍ ഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ മുടക്കി മാധ്യമങ്ങള്‍ക്കെല്ലാം പരസ്യം നല്കി സര്‍ക്കാര്‍ പരിപാടി സംഘടിപ്പിച്ചതാണ് പ്രശ്നമാകുന്നത്. അസ്തമിക്കാത്ത സൂര്യന് പ്രണാമം എന്ന തലക്കെട്ടില്‍ കാസ്ടോയുടെ ചെറുപ്പകാലത്തെ ചിത്രത്തോടൊപ്പം ക്വാര്‍ട്ടര്‍ പേജ് പരസ്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. കെ.ആര്.നാരായണന് ഉള്‍പ്പെടെ ഭാരതത്തിന്റെ രാഷ്ട്രപതിമാരുടേയോ പ്രധാനമന്ത്രിമാരുടേയോ അനുസ്മരണങ്ങള്‍ ഇതേപോലെ സര്‍ക്കാര്‍ ചെലവില്‍ നടന്നിട്ടില്ല. മുന്‍ രാഷ്ട്രത്തലവന് എന്നല്ലാതെ കാസ്ട്രോയ്ക്ക് ഇപ്പോള്‍ ഔദ്യോഗിക ചുമതലകള്‍ ഒന്നുമില്ല.
യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച കാസ്ട്രോ അനുസ്മരണച്ചടങ്ങ് കേരളാ കാസ്ട്രോയുടെ അസാന്നിദ്ധ്യത്താല്‍ ശ്രദ്ധേയമായി. ചടങ്ങുകള്‍ ആരംഭിക്കുന്നതിനു മുന്‍പുതന്നെ വിഎസ്. അച്യുതാനന്ദന്റെ അഭാവം ചര്‍ച്ചയായി. നിയമസഭയിലെ ഘടകകക്ഷികളുടെ പ്രതിനിധികളെ മാത്രമാണ് ക്ഷണിച്ചതെന്നായിരുന്നു വിശദീകരണം.
സാമ്രാജ്യത്വത്തെ അതിജീവിച്ച കാസ്ട്രോയുടെയും ക്യൂബയുടെയും ചരിത്രം ലോകവിസ്മയങ്ങളിലൊന്നാണെന്ന് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കീഴടങ്ങാതെ എങ്ങനെ ആത്മാഭിമാനത്തോടെ പൊരുതി ജീവിക്കാം എന്ന് കാസ്ട്രോ ലോകത്തിന് കാട്ടിക്കൊടുത്തു. മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തം കഴിവുകൊണ്ടും ഇച്ഛാശക്തികൊണ്ടും ജനങ്ങളെ സംഘടിപ്പിച്ച് ദേശസ്നേഹം വളര്‍ത്തിയ അതികായനായിരുന്നു ഫിദല്‍ കാസ്ട്രോ എന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. ദേശസ്നേഹം വളര്‍ത്തിയാല്‍ ഏതു വലിയശക്തിയെയും പരാജയപ്പെടുത്താനാകും എന്ന് അദ്ദേഹം തെളിയിച്ചു. സ്വന്തം ജനതയോടും ഒപ്പം തന്നെ മൃഗങ്ങളോടും അദ്ദേഹത്തിന് കരുണയുണ്ടായിരുന്നതിനു തെളിവാണ് വളര്ത്തുപശുവിന് ഗാര്‍ഡ് ഒഫ് ഓണര്‍ നല്കി ആദരിച്ചത്. രാജഗോപാല്‍ പറഞ്ഞു.
ചരിത്രത്തിന് മുമ്പേ നടന്ന വിപ്ലവകാരിയായിരുന്നു കാസ്ട്രോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, മാത്യൂ ടി.തോമസ്, ഉമ്മര്‍ എംഎല്‍എ, പൊതുഭരണ വകുപ്പ് സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: