തിരുവനന്തപുരം: കള്ളപ്പണക്കാര്‍ക്ക് കൂട്ടു നില്ക്കുന്ന ഇടതു വലതു മുന്നണികളെ തെരഞ്ഞെടുപ്പുകളില്‍ ജനം അസാധുവാക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹ സമിതി അംഗം പി.കെ. കൃഷ്ണദാസ്. മഹാരാഷട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് ഫലം ഇത് ചൂണ്ടിക്കാട്ടുന്നു.
കള്ളപ്പണ സഹകരണ മുന്നണിക്കെതിരെ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ജനകീയ സദസ്സ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു കൃഷ്ണദാസ്. നോട്ട് നിരോധനം ഗ്രാമങ്ങളെ ആകെ കടുത്ത പ്രതിസന്ധിയിലാക്കി എന്നാണ് കോണ്‍ഗ്രസും മാര്‍ക്സിസ്റ്റുകാരും ആരോപിച്ചത്. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം അര്‍ത്ഥമാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ജനം അംഗീകരിച്ചു എന്നാണ്.
നോട്ട് അസാധുവാക്കലോടെ കേരളത്തില്‍ രണ്ട്മുന്നണികള് മാത്രമായി. സിപിഎം കോണ്‍ഗ്രസ് മുന്നണികള്‍ നേതൃത്വം കൊടുക്കുന്ന കള്ളപ്പണമുന്നണിയും ബിജെപിയുടെ നേതൃത്വത്തില്‍ പാവപ്പെട്ടവനു വേണ്ടി വാദിക്കുന്ന കള്ളപ്പണവിരുദ്ധമുന്നണിയും.
കള്ളപ്പണത്തിനുവേണ്ടി വാദിക്കുന്ന ഇരൂകൂട്ടരും ഒന്നായതിനാല്‍ കോണ്‍ഗ്രസ് പിരിച്ചു വിട്ട് രമേശ് ചെന്നിത്തലയെ ഉപ മുഖ്യമന്ത്രിയാക്കണം. ഒ.രാജഗോപാല്‍ എംഎല്‍എ പ്രതിപക്ഷ നേതാവും ആകണം. ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 25 ശതമാനം കള്ളപ്പണമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധര്‍ പറഞ്ഞിട്ടുണ്ട്. ഇത് തീവ്രവാദികളുടെ കയ്യില്‍ എത്തുന്നു. നോട്ട് അസാധുവാക്കലിലൂടെ ബുദ്ധിമുട്ടിലായത് പാക്കിസ്ഥാനും തീവ്രവാദികളുമാണ്.
അവരോടൊപ്പമാണ് ഇടതു വലതു മുന്നണികള്‍. മന് മോഹന്‍സിംഗ് ദൂര്ബലനായതിനാലാണ് ആഗ്രഹമുണ്ടായിരുന്നിട്ടും കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത്. ദേശ താല്‍പ്പര്യത്തിനെതിരെ കേരളനിയമസഭ പ്രമേയം പാസ്സാക്കുന്നത് ഇത് ആദ്യമല്ല. മദനിക്കു വേണ്ടി കൈകോര്‍ത്ത് പ്രമേയം പാസ്സാക്കിയിരുന്നു. മൂന്ന് വര്‍ഷമായിട്ട് കേരളത്തിലെ ജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് കൊടുക്കന്‍ സാധിക്കാത്തവരാണ് നോട്ട് നിരോധനം മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് അമ്പത് ദിവസം ആവശ്യപ്പെട്ട പ്രധാനമന്ത്രി മോദിയെ കുറ്റപ്പെടുത്തുന്നതെന്നും കൃഷണദാസ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഒ.രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി. വാവ, സംസ്ഥാന വക്താവ് എം.എസ്.കുമാര്‍, ബിജു ബി.നായര്‍, പി.അശോക്കുമാര്, രാജസേനന്, അതിയന്നൂര്‍ ശ്രീകുമാര്‍, പൂന്തുറ ശ്രീകുമാര്‍, എന്‍.പി. ഹരി, ഗിരിജകുമാരി, എരുത്താവൂര്‍ ചന്ദ്രന്, ജിജി ജോസഫ്, ഡാനി ജെ.പോള്‍, പാറശ്ശാല ബാലചന്ദ്രന്, വെങ്ങാനൂര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: