ആലപ്പുഴ: കോക്ളിയര്‍ ഇംപ്ളാന്റിലൂടെ ശ്രവണശേഷി ലഭിച്ചവര്‍ക്ക് കാലാവധി കഴിഞ്ഞ ഉപകരണങ്ങള്‍ മാറ്റി പുതിയവ വാങ്ങാന്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ല, കുട്ടികളടക്കമുള്ളവര്‍ ദുരിതത്തില്‍. പൂര്‍ണമായും കേള്‍വി ശേഷി നഷ്ടപ്പെട്ട് ശ്രവണ സഹായി കൊണ്ട് ഫലം ലഭിക്കാത്തവര്‍ക്ക് കേള്‍വിയും സംസാര ശേഷിയും ലഭിക്കാന്‍ കോക്ളിയര്‍ ഇംപ്ളാന്റ് കേരളത്തില്‍ ആരംഭിച്ചത് 2002ലാണ്. 2012ല്‍ സര്‍ക്കാര്‍ നേരിട്ട് ശ്രുതിതരംഗം എന്ന പദ്ധതിയിലൂടെ കോക്ളിയര്‍ ഇംപ്ളാന്റ് ആരംഭിച്ചു.
ഇതിന് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കും. 630 പേര്‍ക്ക് ശ്രുതിതരംഗം പദ്ധതിയിലൂടെ കോക്ളിയര്‍ ഇംപ്ളാന്റ് ചെയ്ത് കേള്‍വി ശക്തി ലഭിച്ചു. മൂന്ന് മുതല്‍ നാലു വര്‍ഷം വരെയാണ് ഉപകരണങ്ങളുടെ കാലാവധി. ഇവ മാറ്റി പുതിയവ ഉപയോഗിച്ചില്ലെങ്കില്‍ കേള്‍വി ശക്തി നഷ്ടപ്പെടും. പുതിയവ വാങ്ങാന്‍ ലക്ഷങ്ങള്‍ വേണ്ടി വരും. വ്യാപകമായ പരാതി ഉയര്‍ന്നതിനാല്‍ ശ്രൂതിതരംഗം പദ്ധതിയിലൂടെ കോക്ളിയര്‍ ഇംപ്ളാന്റിന് വിധേയരായവര്‍ക്ക് പുതിയവ വാങ്ങാന്‍ സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ശ്രൂതിതരംഗം ആരംഭിക്കും മുമ്പ് ആയിരത്തി ഇരുന്നുറോളം പേര് ഇംപ്ളാന്റ് നടത്തിയിരുന്നു.
പാവപ്പെട്ടവര്‍ വീടും സ്ഥലവും വരെ വിറ്റാണ് പണം കണ്ടെത്തിയത്. ഇവരില്‍ ബഹുഭൂരിപക്ഷം പേരുടെയും ഉപകരണങ്ങളുടെ കാലാവധി കഴിഞ്ഞു. പുതിയവ വാങ്ങാന്‍ കഴിയാത്തതിനാല്‍ പലര്‍ക്കും കേള്‍വി ശക്തി അന്യമായി. ശ്രുതിതരംഗം പദ്ധതി തുടങ്ങും മുമ്പും കോക്ളിയര്‍ ഇംപ്ളാന്റിന് വിധേയരായവര്‍ക്കും ഉപകരണങ്ങള്‍ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നാണ് ആവശ്യം. ഉപകരണങ്ങള്‍ വിദേശ നിര്‍മ്മിതമാണ്. കേരളത്തില്‍ ഇവയ്ക്ക് സര്‍വീസ് സെന്ററുകളുമില്ല, പലപ്പോഴും ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി ചെയ്ത് മടക്കി ലഭിക്കാന്‍ ആഴ്ചകള്‍ വേണ്ടി വരും. ഇത്രയും ദിവസങ്ങള്‍ ഇവര്‍ ശബ്ദങ്ങളുടെ ലോകത്ത് നിന്ന് അന്യരാകും.
ഇത് കുട്ടികളില്‍ കടുത്ത മാനസികപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നു. ശ്രുതിതരംഗം പദ്ധതിക്കായി പത്തു കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. ഇരുന്നൂറു പേര്‍ക്ക് കോക്ളിയര്‍ ഇംപ്ളാന്റ് ചെയ്യാന്‍ അഞ്ചു ലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനം. പലപ്പോഴും നൂറ്റി അറുപതോളം പേര് മാത്രമാണ് പുതുതായി ശസ്ത്രക്രീയക്ക് ധനസഹായത്തിന് അപേക്ഷിക്കാറുള്ളൂ.
ബാക്കി പണം കാലാവധി കഴിഞ്ഞ ഉപകരണങ്ങള്‍ മാറ്റി പുതിയവ വാങ്ങാന്‍ അനുവദിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഭിന്നശേഷിയില്‍ നിന്ന് കാര്യശേഷി എന്ന മുദ്രാവാക്യം ഉയര്‍ത്തി കോക്ളിയര്‍ ഇംപ്ളാന്റിലൂടെ കേള്‍വി ശക്തി ലഭിച്ചവരുടെ കുടുംബസംഗമം ഡിസംബര്‍ മൂന്നിന് രാവിലെ പത്തിന് ആലപ്പുഴ ടൗണ്‍ഹാളില്‍ നടക്കും. മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്മാന് ബിജു അവന്തികയും കണ്‍വീനര്‍ നവാസ് നെടുമ്പാശേരിയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: