ആചാര്യനില്‍നിന്നു ശ്രവിക്കുന്ന വിദ്യയില്‍നിന്ന് ശിഷ്യന് സംസ്കാരമുള്‍ക്കൊണ്ട് അന്തഃകരണത്തില്‍ ശുദ്ധിവരുത്തി സദ്ഗുണാവസ്ഥയില് നിന്നുകൊണ്ട് പരമാത്മതത്ത്വത്തെ പ്രകാശിപ്പിക്കണം. അവധാനപൂര്‍വം ആചാര്യോപദേശം സ്വീകരിക്കുന്നതില്‍ ഉത്സുകനായിരിക്കണം. കേട്ടത് വേണ്ടരീതിയില്‍ ഗ്രഹിക്കുകയും ഗ്രഹിച്ചതിനെ സന്ദര്‍ഭമനുസരിച്ച് ഓര്‍മ്മയില്‍നിന്ന് തുറന്നെടുക്കാനും കഴിവാര്‍ജ്ജിക്കണം.
വിദ്യ ഗുരുവില്‍ നിരന്തരമായി പോഷിതമാണ്. മനനനിദിധ്യാസനങ്ങളെക്കൊണ്ടും പ്രപഞ്ചനിരീക്ഷണംകൊണ്ടും ഏകാഗ്രബുദ്ധിയോടെയുള്ള അഭ്യാസാനുഷ്ഠാനങ്ങളെക്കൊണ്ടും പ്രശോഭിതമായിക്കൊണ്ടിരിക്കുന്ന വിദ്യ ഗുരുവിന്റെയുള്ളില് ദിവ്യതേജസ്സായി നില്‍ക്കെ, അതില്‍നിന്ന് അദ്ധ്വരാഗ്നിയില്നിന്നു കൊളുത്തിയ നെയ്ത്തിരിപോലെ ശിഷ്യനിലേക്ക് അത് പകരപ്പെടുന്നു. ആ വിദ്യ ശോഭിക്കണമെങ്കില്‍ ശിഷ്യഹൃദയം അകളങ്കിതമായിരിക്കണം.
ഗുരുമുഖത്തുനിന്നുള്ള ജ്ഞാനത്തെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന തരത്തിലുള്ള ഹൃദയത്തിന്റെ പാകപ്പെടുത്തല്‍ അഥവാ ശുദ്ധീകരണം ജ്ഞാനതൃഷ്ണയില്ക്കൂടി ആര്‍ജ്ജിക്കേണ്ടതാണ്. പകര്‍ന്നുകൊടുക്കപ്പെട്ട വിദ്യ ഗുരുമനസ്സിലെന്നപോലെ ശിഷ്യമനസ്സിലും ശോഭിക്കണം. ആ വിദ്യയെ നിരന്തരമുള്ള അഭ്യാസംകൊണ്ട് പോഷിപ്പിക്കാനുള്ള യത്നമാണ് ശിഷ്യന് പിന്നീട് ചെയ്യേണ്ടത്.
വിഷയത്തോടു ബന്ധപ്പെട്ട സംഗതികളെ ആവശ്യവും സന്ദര്‍ഭവുമനുസരിച്ച് ഉപേക്ഷിക്കാനും കൂട്ടിച്ചേര്‍ക്കാനുമുള്ള വിവേകശക്തിയും ശിഷ്യനുണ്ടായിരിക്കണം. വിദ്യയെ പ്രയോജനപ്പെടുത്താനുള്ള അവബോധം ശരിയായിരിക്കണം. നീചസംസര്ഗം ബുദ്ധിയെ നശിപ്പിക്കുന്നതുകൊണ്ട്് അതുപേക്ഷിക്കാനുള്ള കഴിവുണ്ടാകണം. നിരന്തരമുള്ള ഉത്തമ സംസര്‍ഗംകൊണ്ട് ബുദ്ധിയെ ശ്രേഷ്ഠതരമാക്കി ഉയര്‍ത്തിക്കൊണ്ടുവരണം- ഉദ്ധരേദാത്മനാത്മാനം’എന്ന ഗീതാശ്ലോകം ഓര്മ്മവച്ച് ശീലിക്കുക.
ഒരുവനില്‍ ഏതൊരു പ്രാകരമുള്ള ഈശ്വരഭക്തിയുണ്ടാകുന്നുവോ അതേ പ്രകാരമുള്ള ഭക്തി ഗുരുവിലുമുണ്ടാകണം. ഈശ്വരനെപ്പോലെതന്നെ ഗുരു; ഗുരുവിനെപ്പോലെതന്നെ ഈശ്വരന് എന്നുകരുതി ഗുരുവിനെ പൂജിക്കണം.
ഭാരതീയ സങ്കല്പത്തില് ഗുരുശിഷ്യ ബന്ധം ആത്മലയമാണ്. ഗുരുവും ശിഷ്യനും രണ്ടല്ലാതെ ഒന്നായിത്തീരുന്നു. അവര്‍ പരസ്പരം ഉള്‍ക്കൊണ്ട വിദ്യയാണ് അവരെ രണ്ടല്ലാതാക്കുന്നത്. ആ വിദ്യയുടെ പോഷണം അവര്‍ രണ്ടുപേരുടെയും ചുമതലയാണ്. വിദ്യ കെട്ടടങ്ങാതെ അതിനെ നൈരന്തര്യത്തിലേക്ക് നിലനിര്ത്തിപ്പോകേണ്ടത് ഗുരുവിന്റെയും ശിഷ്യന്റെയും ഉത്തരവാദിത്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: