തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് ദര്‍ശനം അനുവദിച്ച എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിന്റെ ഉത്തരവ് മരവിപ്പിച്ചു. ഭക്തജനസേവാസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ ജഡ്ജി കെ. ഹരിപാലാണ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് മരവിപ്പിച്ച് പൂര്‍വസ്ഥിതി തുടരാന്‍ നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശം രേഖാമൂലം ക്ഷേത്രസുരക്ഷാച്ചുമതലയുള്ള ഡിസിപി തമ്പി എസ്. ദുര്‍ഗാദത്തിനും ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുരേഷ് ബാബുവിനും നല്കി.
തിരുവനന്തപുരം സ്വദേശിനി അഡ്വ റിയാ രാജിയുടെ ആവശ്യത്തിന്മേലാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് ചുരിദാര്‍ ഉപയോഗിക്കാമെന്ന് ഉത്തരവിട്ടത്. ക്ഷേത്ര ഭരണക്കാര്യങ്ങളിലല്ലാതെ ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ ഇടപെടാനോ മാറ്റം വരുത്താനോ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഭക്തജനസേവാസമിതി എതിര്‍പ്പുമായി രംഗത്തെത്തിയത്. എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് പിന്‍വലിക്കുക, ആചാരവിരുദ്ധ നടപടിയിലൂടെ ഉണ്ടായ അശുദ്ധിക്ക് പരിഹാരക്രിയ നടത്തുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തിലെത്തിയവരെ ഭക്തജനസേവാസമിതി തടഞ്ഞു. ആചാരം പാലിച്ചുകൊണ്ടുള്ള വസ്ത്രം ധരിക്കണമെന്ന ഭക്തരുടെ ഉപദേശം സ്വീകരിച്ച് ദര്‍ശനത്തിനെത്തിയവര്‍ മുണ്ടു ചുറ്റി ക്ഷേത്രത്തില്‍ പ്രവേശിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഉത്തരവിറക്കിയതെന്നാണ് എക്സിക്യൂട്ടിവ് ഓഫീസറുടെ നിലപാട്. എന്നാല്‍ അഡ്വ റിയാ രാജിയുടെ ആവശ്യത്തിന്മേല് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നാണ് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ചുരിദാര്‍ അനുവദിക്കണമെന്നോ നിരോധിക്കണമെന്നോ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: