കൊച്ചി: ബാങ്ക് മാനേജര്‍ പേഴ്സി ജോസഫ് ഡെസ്മണ്ടിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥ നിശാന്തിനിയടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തീരുമാനം നീതിക്കു നിരക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി പേഴ്സി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ജിക്കാരന്റെയും എതിര് കക്ഷികളുടെയും വിശദീകരണം കേട്ടശേഷം നാലു മാസത്തിനുള്ളില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു.
യൂണിയന് ബാങ്ക് തൊടുപുഴ ശാഖയില്‍ സീനിയര്‍ മാനേജരായിരുന്ന പേഴ്സി ജോസഫ് ഡെസ്മണ്ടിനെ 2011 ജൂലായ് 26 ന് തൊടുപുഴ എഎസ്പി നിശാന്തിനിയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചുവെന്നാണ് പരാതി. പോലീസുകാരിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇതു വ്യാജ പരാതിയാണെന്ന് ചൂണ്ടിക്കാട്ടി ഹര്ജിക്കാരന് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരുന്നു.
തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കാന്‍ കമ്മിഷന് ഡിജിപിക്ക് നിര്‍ദ്ദേശം നല്കി. പോലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പേഴ്സി ജോസഫ് ഡിജിപിക്ക് നേരിട്ടും പരാതി നല്‍കിയിരുന്നു.
പിന്നീട് പേഴ്സി ജോസഫ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തെങ്കിലും കേസ് നിലനില്‍ക്കുന്നതിനാല്‍ ഇതു താല്‍ക്കാലികമായി മരവിപ്പിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വൈകാതെ അന്തിമ തീരുമാനം എടുക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ ഉറപ്പു നല്കി. ഇതിനു ശേഷം പേഴ്സ് ജോസഫിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ കോടതി തള്ളി. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: