കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മന്‍ഹാട്ടനിലെ ‘ന്യൂയോര്‍ക്ക് ടൈംസ്’ മന്ദിരത്തില്‍ ആര്‍തര്‍ സള്‍സ്ബര്‍ഗര്‍ ജൂനിയര്‍, ബില്‍ കെല്ലര്‍ എന്നിവരെ ഞാന്‍ കാണുകയുണ്ടായി. കെല്ലര്‍ ദീര്‍ഘകാലം പത്രത്തിന്റെ ചീഫ് എഡിറ്ററും, സള്‍സ്ബര്‍ഗര്‍, ഉടമയും. എട്ടാം അവന്യൂവില്‍, കമ്പനി ആസ്ഥാനത്തിന്റെ 50-ാം നിലയിലാണ് ഞങ്ങള്‍ കണ്ടത്. കമ്പനി ആസ്ഥാനമെന്നു ഞാനെഴുതുന്നത് (പത്ര ആസ്ഥാനം എന്നല്ല), ഈ ഭാഗം ഇവിടെ പ്രത്യേക എലവേറ്റര്‍ വഴിയേ എത്താനൊക്കൂ എന്നുള്ളതുകൊണ്ടും പത്രറിപ്പോര്‍ട്ടര്‍മാര്‍ക്ക് ഇത് അപ്രാപ്യമാണ് എന്നുള്ളതുകൊണ്ടുമാണ്. ആ സമയത്ത് ഞാന്‍ ഷൂട്ട് ചെയ്തിരുന്ന മീഡിയാസ്ഥാന് എന്ന ചിത്രത്തിനായി, ഞങ്ങള്‍ ഒന്നര മണിക്കൂര്‍ സംസാരിച്ചു.
എത്ര സത്യസന്ധമായാണ്, ഭരണ, യഥാര്‍ത്ഥ മേധാവികള്‍ അവരുടെ ജോലി വിവരിച്ചത് എന്നു തിരിഞ്ഞോര്‍ക്കുമ്പോള്‍, ഞാന്‍ അദ്ഭുതപ്പെടുന്നു. പത്രത്തിന്റെ പിന്നണിയില്‍ ഇത്ര തുറന്നുപറച്ചില്‍ അപൂര്‍വമാണ്. അദ്ഭുതം എന്തെന്നാല്‍, അവര്‍ സംസാരിച്ചത്, പത്രപ്രവര്‍ത്തനം ആയിരുന്നില്ല; ഞാന്‍ സ്വീഡനിലെ ജേര്‍ണലിസം സ്കൂളില്‍ പഠിച്ചതൊന്നും ആയിരുന്നില്ല. കെല്ലറും സള്സ്ബെര്ഗറും വിവരിച്ചത് തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു. മന്ദിരത്തിന്റെ ഈ ഭാഗം, സ്വന്തം പത്രത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് അപ്രാപ്യമായത് നാണക്കേടായിരുന്നു. ‘ന്യൂയോര്‍ക്ക് ടൈംസി’ന്റെ ആ ഉന്നത നിലയിലാണ്, നിരവധി രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ച്, സന്ധിചെയ്ത്, തീരുമാനിച്ചിരുന്നതെന്ന് താമസിയാതെ എനിക്കു വ്യക്തമായി. പൊതുജനത്തിന്റെ പരിശോധനയില്‍ നിന്ന് ഏറ്റവുമകലെയായ, ഒരിടം.
അപ്രാപ്യമായ ആ ഇടത്തില്‍, കെല്ലറിനും സള്സ്ബര്ഗര്ക്കുമൊപ്പം ഞാനിരുന്ന മുറിയിലെ ചുമരുകളില്‍, ആ ഇടം സന്ദര്‍ശിച്ച മഹാന്മാരുടെ ചിത്രങ്ങളുണ്ടായിരുന്നു. അത് ‘ഹാള്‍ ഓഫ് ഫെയിം’ ആണെന്നും ‘ന്യൂയോര്‍ക്ക് ടൈംസ്’ ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ളവര്‍ക്ക് എംബസിയാണെന്നും പത്രാധിപര്‍ വിശദീകരിച്ചു. മറ്റൊരു ശ്രദ്ധാകേന്ദ്രവുമുണ്ടായിരുന്നു- അത് യുഎഇയിലും മധ്യേഷ്യയിലും പലയിടത്തും ഞാന്‍ ചിത്രീകരിച്ചതായിരുന്നു; മേശയുടെ അറ്റത്ത് ഫ്രെയിം ചെയ്ത്, ഒപ്പിട്ട പ്രസിഡന്റിന്റെ ചിത്രം. അതില്‍ കൈകൊണ്ട് ഈ സന്ദേശം എഴുതിയിരുന്നു. ”ആര്‍തറിന്- അവിസ്മണീയ ആ എഡിറ്റോറിയല്‍ ബോര്‍ഡ് യോഗത്തിനു നന്ദി. ബറാക് ഒബാമ.”
അപ്രാപ്യമായ ഈ ഇടം, പ്രസിഡന്റ് എഡിറ്റോറിയല്‍ ബോര്‍ഡ് യോഗങ്ങളില്‍ സംബന്ധിച്ചിരുന്ന ഒന്നു മാത്രമല്ല; സെപ്റ്റംബര്‍ 11 നുശേഷം ‘തിന്മയുടെ അച്ചുതണ്ടി’ല്‍ നിന്ന് ഒഴിവാകാന്‍ ലിബിയന്‍ നേതാവ് ഗദ്ദാഫി സന്ധിസംഭാഷണം നടത്തിയ ഇടംകൂടിയാണ്. ആ നേരത്ത് ‘ന്യൂയോര്‍ക്ക് ടൈംസ്’ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസാധന സ്ഥാപനമായിരുന്നു; അതെഴുതിയതും, രാഷ്ട്രങ്ങളുടെ ജനനമരണങ്ങളെ സ്വാധീനിച്ചതായും, കരുതപ്പെട്ടു. ഇതിനാല്‍, ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ വരാന്‍ ശക്തരായ പലരും ഒരുപാട് അധ്വാനിച്ചു; പണം ചെലവിട്ടു. ഈ നിലകളിലാണ്, ഉടമയും എഡിറ്റര്‍മാരും ശക്തരായ സന്ദര്‍ശകരുമായി സന്ധിസംഭാഷണങ്ങള്‍ നടത്തി ഒത്തുതീര്പ്പിലെത്തിയിരുന്നതെന്ന് കെല്ലര്‍ പറഞ്ഞു. തിരിഞ്ഞുനോക്കുമ്പോള്‍, ‘ന്യൂയോര്‍ക്ക് ടൈംസു’മായി ഗദ്ദാഫി എന്ത് സന്ധി ചെയ്തിരുന്നുവെങ്കിലും, ജൂഡിത് മില്ലര്‍ അയാളെ മുക്തനാക്കി ലേഖനമെഴുതിയെങ്കിലും, അതൊന്നും അയാളുടെ ജീവിതത്തെേയാ രാഷ്ട്രത്തെയോ യുഎസ് വ്യോമസേനയുടെ കരുത്തില്‍ നിന്നു രക്ഷിച്ചില്ല.
ഗദ്ദാഫിയുടെ നിഷ്ഠുരവിധിയെന്തായാലും, ‘ന്യൂയോര്‍ക്ക് ടൈംസ്’ ഭരണകൂടങ്ങളുമായി സാര്‍ത്ഥകമായ സന്ധിസംഭാഷണങ്ങള്‍ നടത്തിയിരുന്നുവെന്നത് സത്യമാണ്. ജോര്‍ജ് ബുഷിനെ വീണ്ടും തെരഞ്ഞെടുക്കുംവരെ, രണ്ടുവര്‍ഷം തുടര്‍ച്ചയായി എറിക് ലിക്ട്ബ്ലോ എഴുതിയിരുന്ന എന്‍എസ്എ വയര്‍ടാപ്പിംഗ് വാര്‍ത്ത മരവിപ്പിച്ച കാര്യം കെല്ലര്‍ പറഞ്ഞു. ഈ മുകള്‍നിലയിലാണ്, ഇറാഖ് ആയുധങ്ങളെപ്പറ്റിയുള്ള കൃത്രിമ വിവരങ്ങള്‍ പെന്റഗണ്‍-ന്റെ സഹായത്തോടെ സൃഷ്ടിച്ച് റിപ്പോര്‍ട്ടര്‍ ജൂഡിത്ത് മില്ലര്‍ക്ക് കൊടുത്തത്. കാറ്റു മാറിയപ്പോള്‍ അവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി. വിക്കിലീക്സ് വിദേശകാര്യ സന്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍, ഇതേ നിലയില്‍ സിഐഎ, വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എഡിറ്റോറിയല്‍ യോഗങ്ങളില്‍ പങ്കെടുത്തുവെന്ന് ജൂഡിത്ത് മില്ലര്‍ എന്നോടു പറഞ്ഞു. പ്രസിഡന്റ് ഒബാമയുടെ രണ്ടാം തെരഞ്ഞെടുപ്പിന്റെ കവറേജിന് സള്സ്ബര്ഗ് നേരിട്ടു മേല്‍നോട്ടം വഹിക്കുന്നത്, അവിടെത്തന്നെ ഞാന്‍ കണ്ടു. ഇവിടെത്തന്നെയാണ്, യുഎസിലെ പ്രധാന നികുതിവെട്ടിപ്പുകാര്‍, പാനമ രേഖകള്‍ വെളിച്ചം കാണാതിരിക്കാന്‍, സന്ധിചെയ്തത്.
ഒരു സ്വീഡിഷ് പത്രപ്രവര്‍ത്തകനെന്ന നിലയില്‍, ആംഗ്ലോ-സാക്സണ്‍ സാഹിത്യം പഠിച്ചയാള്‍ എന്ന നിലയില്‍ ‘ന്യൂയോര്‍ക്ക് ടൈംസ്’ പത്രപ്രവര്‍ത്തനത്തില്‍ മാര്‍ഗദര്‍ശിയായിരിക്കുമെന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം, കരുതി. വിയറ്റ്നാമുമായി യുദ്ധത്തിലേര്‍പ്പെടാന്‍ അമേരിക്ക കൃത്രിമ ന്യായങ്ങളുണ്ടാക്കിയെന്നു വെളിവാക്കുന്ന പെന്റഗണ്‍ രേഖകള്‍ അതു പ്രസിദ്ധീകരിച്ചത് ഞാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്. അതെനിക്കു പ്രചോദനമായി; ഞങ്ങളുടെ ഭരണകൂടത്തിന്റെ വൃത്തികേടുകള്‍ പുറത്തുകൊണ്ടുവരാനായി, ഞാന്‍ പത്രപ്രവര്‍ത്തനം തെരഞ്ഞെടുത്തു. ആ പത്രത്തില്‍, സ്വന്തം പത്രപ്രവര്‍ത്തകര്‍ക്ക് അപ്രാപ്യമായ പ്രത്യേക നിലകളില്‍ ദുരൂഹ സന്ധികള്‍ നാണമില്ലാതെ ഉണ്ടാക്കിയെന്നു മാത്രമല്ല, അതു പറഞ്ഞ് വീരവാദം മുഴക്കുകയും ചെയ്തു.
കെല്ലറെയും സള്സ്ബര്ഗറെയും കണ്ട ശേഷം, എന്നെ ദുഃഖം വലയം ചെയ്തു. അതിലെ പത്രപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന അപകടങ്ങളെപ്പറ്റി ദുഃഖം തോന്നി. എന്റെ തലമുറയ്ക്ക് മാതൃകയായ പത്രം നഷ്ടപ്പെട്ടതില്‍ ദുഃഖം തോന്നി. ‘ന്യൂയോര്‍ക്ക് ടൈംസി’ന്റെ മുകള്‍നിലകളില്‍ എന്തു സംസാരിക്കുന്നു എന്നറിയാത്ത അമേരിക്കക്കാരെപ്പറ്റി ദുഃഖം തോന്നി.
കഴിഞ്ഞ ഏതാനും മാസങ്ങളായി, എനിക്ക് ഈ ദുഃഖങ്ങള്‍ ഇല്ല. ഈ തെരഞ്ഞെടുപ്പുകാലത്ത്, പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പോലും ‘ന്യൂയോര്‍ക്ക് ടൈംസ്’ കളഞ്ഞുകുളിച്ച്, വായനക്കാരെ അകറ്റി. അപ്രസക്തിയിലേക്കുള്ള കൊഴിഞ്ഞുപോക്കിന് അത് സ്വയം വിധിച്ചു. സോവിയറ്റ് യൂണിയനിലെ സഹോദര പത്രം ‘പ്രവദ’യെപ്പോലെ, ശീതയുദ്ധകാലത്തിന്റെ പുരാവസ്തുവായി, അത് ചരിത്രപുസ്തകങ്ങളില്‍ സ്ഥാനം പിടിക്കും.
യുഎസിലെ ഭരണകക്ഷി നടത്തിയ തെരഞ്ഞെടുത്ത് അട്ടിമറി കാരണം അഞ്ച് ഉദ്യോഗസ്ഥര്‍ രാജിവയ്ക്കേണ്ടിവന്ന സംഭവം ‘ന്യൂയോര്‍ക്ക് ടൈംസ്’ അവഗണിച്ചത്, ‘ന്യൂയോര്‍ക്ക് ടൈംസി’ന്റെ സ്വീഡിഷ് വായനക്കാരനെന്ന നിലയില്‍, എനിക്ക് അദ്ഭുതമാകേണ്ടതാണ്. സാരമില്ല; എനിക്കത് വിക്കിലീക്സില്‍ വായിക്കാം. ക്ലിന്റന് ഫൗണ്ടേഷന്റെ കോഴകള്‍ അതു വേണ്ടവിധം പ്രസിദ്ധീകരിച്ചിട്ടില്ല എന്നത്, വിദേശ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ അദ്ഭുതപ്പെടുത്തേണ്ടതാണ്; സാരമില്ല; അസോഷ്യേറ്റഡ് പ്രസ് (എപി) അത് എഴുതിയിട്ടുണ്ട്. പാശ്ചാത്യ ജനാധിപത്യത്തിലെ പൗരന് എന്ന നിലയില്‍, ‘ന്യൂയോര്‍ക്ക് ടൈംസ്’ ട്രംപിനെതിരേ, ക്ലിന്റനുവേണ്ടി പ്രചാരണം നടത്തി, അവരുടെ നയങ്ങള്‍ ചര്‍ച്ച ചെയ്തില്ല എന്നത്, എന്നെ അദ്ഭുതപ്പെടുത്തേണ്ടതാണ്. സാരമില്ല, അവര്‍ നേരിട്ടു സംവദിക്കുന്നതു ഞാന്‍ കണ്ടു. ഞാന്‍ അമേരിക്കക്കാരനായിരുന്നെങ്കില്‍, അദ്ഭുതത്തിനപ്പുറം പോയേനെ.
അവിടെയാണ്, ‘ന്യൂയോര്‍ക്ക് ടൈംസി’ന്റെ തോല്‍വി. പുറംപൂച്ച് പൊളയുകയും, സ്വയംപ്രഖ്യാപിത പത്രപ്രവര്‍ത്തന നിലവാരം ഉപേക്ഷിക്കുകയും ചെയ്ത ‘ന്യൂയോര്‍ക്ക് ടൈംസ്’ അത് സ്വയം അപ്രസക്തിക്കു വിധിച്ചു. വായനക്കാരുടെ എണ്ണത്തില്‍ ബ്ലോഗുകള്‍ പിന്തള്ളിയെങ്കിലും, അടുത്തകാലം വരെ, ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ നിന്നാണ് യുഎസ് കുലീനര്‍ ലോകവീക്ഷണം രൂപപ്പെടുത്തിയിരുന്നത്. പക്ഷേ, ചെറിയ പ്രചാരം മാത്രമുള്ള ആ പത്രത്തെ പ്രധാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ പോലും ഗൗരവമായി പരിഗണിച്ചില്ല. കൃത്യമായ വാര്‍ത്തയും, വിവരം മറച്ചുവച്ച് അടിസ്ഥാന പത്രപ്രവര്‍ത്തന നിലവാരം കളഞ്ഞു കുളിച്ച ഒരു പത്രത്തിന്, ശക്തരായ പൗരന്മാര്ക്കോ, സാധാരണക്കാര്‍ക്കോ, ഒന്നും കൊടുക്കാനില്ല. പ്രചാരണം പോലും നല്ലതായാലേ, വിലയുണ്ടാവൂ.
ഇനി ഒരു ചോദ്യമേയുള്ളൂ- ‘ന്യൂയോര്‍ക്ക് ടൈംസി’ലെ പത്രപ്രവര്‍ത്തകരെ ജനം എങ്ങനെ ഓര്‍ക്കും? എന്താണു ചെയ്യുന്നതെന്നറിയാതെ ജോലി ചെയ്തിരുന്നവര്‍ എന്ന് ഔദാര്യത്തോടെ ഓര്‍ക്കപ്പെടുമോ? അതോ, കമ്യൂണിസ്റ്റാഘോഷങ്ങള് നിലച്ചപ്പോള്‍, തൊഴില്‍ പോയ ആയിരക്കണക്കിന് സോവിയറ്റ് പത്രപ്രവര്ത്തകരെപ്പോലെയോ? രണ്ടാമത്തേതായിരിക്കും അവരുടെ വിധി എന്നു ഞാന്‍ കരുതുന്നു. പത്രപ്രവര്‍ത്തകര്‍ക്കു തൊഴില്‍ പോയപ്പോള്‍ പുതിയ നിയമങ്ങള്‍ പഠിച്ച സോവിയറ്റ് മേധാവികളെപ്പോലെ, സള്സ്ബര്ഗറും കെല്ലറും, അവരുടെ പത്രത്തിലെ സ്റ്റാഫിനെ ‘ഹാള്‍ ഓഫ് ഫെയി’മിലേക്ക് നീക്കി, പുതിയ നിയമങ്ങള്‍ക്കു വിധേയരാക്കും- ഇറാക്കുമായി യുദ്ധം പ്രഖ്യാപിച്ച ജൂഡിത്ത് മില്ലറെ പിന്നെ ആവശ്യമായി വന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: