ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന്റെ ക്യാമ്പില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് നരകയാതന. ആലപ്പുഴയില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ വെളളംപോലും കിട്ടാതെ ഭിന്നശേഷിക്കാരായ കുട്ടികള്‍ മണിക്കൂറുകളോളം വലഞ്ഞു. കുട്ടികളെ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് നിയോഗിച്ച ഡോക്ടര്‍മാര്‍ ക്യാമ്പില്‍ എത്തിയില്ല. വിശന്നുവലഞ്ഞ് പല കുട്ടികളും തളര്‍ന്നു വീണു. ഭിന്നശേഷിയുള്ള മൂന്നു മുതല്‍ ഇരുപത് വയസുവരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
രോഗങ്ങളും വൈകല്യവും കാരണമുള്ള ദുരിതങ്ങളും വേദനകളും കുറയ്ക്കാന്‍ സംഘടിപ്പിച്ച ക്യാമ്പ് ഒടുവില്‍ കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരതയായി മാറി. രോഗനിര്‍ണയ ക്യാമ്പാണെന്ന് അറിയച്ചതിനാല്‍ മാതാപിതാക്കള്‍ കുട്ടികളേയും തോളിലേറ്റി രാവിലെ തന്നെ ക്യാമ്പിലെത്തി. രജിസ്ട്രേഷനായി കുട്ടികളുമായി രക്ഷകര്‍ത്താക്കള്‍ കാത്തു നിന്നത് മണിക്കൂറുകളാണ്. എഴുന്നേല്ക്കാന് പോലും സാധിക്കാത്ത കുഞ്ഞുങ്ങള്‍ ഈ നേരമത്രയും കുടിവെള്ളം പോലും കിട്ടാതെ വലഞ്ഞു. രാവിലെ തുടങ്ങിയ ക്യാമ്പില്‍ ഒരു ഗ്ലാസ് ചായ അല്ലാതെ മറ്റൊരു ഭക്ഷണവും അധികൃതര്‍ കുഞ്ഞുങ്ങള്‍ക്കുവേണ്ടി തയാറാക്കിയിരുന്നില്ല. പലരും തളര്‍ന്നു വീണു.
ഭിന്നശേഷിയുള്ള കുട്ടികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയില്ല. കാരണമന്വേഷിച്ചപ്പോള്‍ ക്യാമ്പിലേക്ക് ഡോക്ടര്‍മാരെ അയക്കുന്നകാര്യം മറന്നുവെന്നായിരുന്നു ആരോഗ്യവകുപ്പ് അധികൃതരുടെ വിചിത്രമായ മറുപടി. ഇത്രയും ലാഘവത്തോടെ ക്യാമ്പ് സംഘടിപ്പിച്ച ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു. ഓട്ടിസം അടക്കമുള്ള രോഗം ബാധിച്ച കുട്ടികളുമായി എത്തിയ മാതാപിതാക്കള്‍ നിറകണ്ണുകളോടെയാണ് ക്യാമ്പ് നടത്തിപ്പിലെ അപാകതകള്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: