ശബരിമല: ശബരിമലയിലെ ഏലയ്ക്കാ വിതരണത്തില്‍നിന്നും മാര്‍ക്കറ്റ്ഫെഡ് പുറത്താകുന്നു. രണ്ടാം തവണയും നിലവാരമില്ലെന്ന കണ്ടെത്തലാണ് കാരണം. നാലരടണ്‍ ഏലയ്ക്കയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പമ്പയില്‍ തടഞ്ഞുവച്ചത്. അപ്പം അരവണ നിര്‍മ്മാണത്തിന് ആവശ്യമായ ഏലയ്ക്ക ലഭിക്കാതെ ദേവസ്വം ബോര്‍ഡും പ്രതിസന്ധിയിലായി.
അപ്പം അരവണ നിര്‍മ്മാണത്തിന് നെയ്യ് ഒഴികെയുള്ളവ വിതരണം ചെയ്യുന്നത് മാര്‍ക്കറ്റ് ഫെഡാണ്. എന്നാല്‍ രണ്ട് തവണയും എത്തിച്ച മൂന്നരടണ്‍ ഏലയ്ക്കയാണ് നിലവാരമില്ലാതെ പമ്പയില്‍ തടഞ്ഞത്. പിന്നീടെത്തിച്ച ഒരുടണ്‍ ഏലയ്ക്കയ്ക്കും നിലവാരമില്ലെന്ന് കണ്ടെത്തി. നാലരടണ്‍ ഏലയ്ക്കയാണ് തടഞ്ഞത്. ഇതിന് അമ്പത് ലക്ഷം രൂപ വരും. ഇവ നശിച്ചുപോകാന്‍ സാദ്ധ്യത ഉണ്ട്.
7.5 ഗ്രേഡ് ഏലയ്ക്കയാണ് വേണ്ടത്. ഇടുക്കി കര്‍ഷകരില്‍നിന്നും നേരിട്ടായിരുന്നു മാര്‍ക്കറ്റ് ഫെഡ് ശേഖരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഇങ്ങനെ സംഭരിച്ച ഏലയ്ക്കയ്ക്ക് നിലവാരമില്ലെന്ന് കണ്ടെത്തി പമ്പയില്‍ തടഞ്ഞു. ഏലയ്ക്കയ്ക്ക് നിറം ലഭിക്കാന്‍ മധുരപലഹാരങ്ങളില്‍ ചേര്‍ക്കുന്ന കളര്‍ കലര്‍ത്തിയാണ് കര്‍ഷകര്‍ മാര്‍ക്കറ്റ് ഫെഡിന് നല്‍കിയത്.
കിലോയ്ക്ക് 770 രൂപക്കാണ് മാര്‍ക്കറ്റ് ഫെഡ് ഏലയ്ക്ക വാങ്ങിയത്.ബോര്‍ഡുമായുള്ള കരാര്‍പ്രകാരം 660 രൂപയ്ക്കാണ് മാര്‍ക്കറ്റ് ഫെഡ് ഏലയ്ക്ക നല്‍കുന്നത്. കൃത്യമായി വിതരണം നടന്നിരുന്നെങ്കില്‍ കിലോയ്ക്ക് 110 രൂപ മാത്രമേ മാര്‍ക്കറ്റ് ഫെഡിന് നഷ്ടമാകുമായിരുന്നുള്ളു. പക്ഷേ നിലവാരമില്ലെന്ന കാരണത്താല്‍ വിതരണം നടക്കാതെ വന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഫെഡിന് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ നഷ്ടം ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തവണ മാര്‍ക്കറ്റ്ഫെഡ് കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ ഗവിയിലുള്ള തോട്ടങ്ങളില്‍നിന്നാണ് ഒരുടണ്‍ ഏലയ്ക്ക സംഭരിച്ച് വിതരണത്തിന് എത്തിച്ചത്. എന്നാല്‍ അതിനും നിലവാരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: