കണ്ണൂര്‍: കേരളത്തിലെ ഇടത്തരം തുറമുഖങ്ങളിലെ മണല്‍ ഖനനം ചെയ്ത് ശുദ്ധീകരിച്ച് വില്പന നടത്തുന്നതിനുവേണ്ടി തുറമുഖ വകുപ്പ് പുറപ്പെടുവിച്ച ആഗോള ടെണ്ടര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിച്ചു. നിലവില്‍ ഖനനം നടത്തുന്ന സഹകരണ സംഘങ്ങളെ ഒഴിവാക്കി കുത്തക കമ്പനികള്‍ക്ക് കരാര്‍ നല്കുന്നതിനെതരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. കേരളത്തിലെ ഇടത്തരം തുറമുഖങ്ങളായ കാസര്‍കോഡ്, അഴീക്കല്‍, തലശ്ശേരി, വടകര, ബേപ്പൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ തുറമുഖങ്ങളിലെ മണല്‍ ഖനനം ചെയ്യുന്നതിനാണ് ടെണ്ടര്‍ വിളിച്ചത്. സഹകരണ സംഘങ്ങളെ ഒഴിവാക്കി വന്‍കിട കമ്പനികള്‍ക്കായി ടെണ്ടര്‍ വിളിച്ചത് വന്‍പ്രതിഷേധത്തിന് കാരണമായിരുന്നു. പോര്‍ട്ട് ഡയരക്ടറുടെ ഓഫീസില്‍ നിന്നിറങ്ങിയ ടെണ്ടറിനെ കുറിച്ച് വകുപ്പ് മന്ത്രാലയത്തിന് പോലും വ്യക്തമായ ധാരണയുണ്ടായിരുന്നില്ലെന്നതാണ് വസ്തുത. ചില വ്യക്തികളുടെ നേതൃത്വത്തിലുള്ള വന്‍കിട കമ്പനികളെ സഹായിക്കുന്നതിന് വേണ്ടിയാണ് സഹകരണ സംഘങ്ങളെ ഒഴിവാക്കി ടെണ്ടര്‍ വിളിച്ചതെന്നാണ് സൂചന. മുന്‍ വ്യവസായ മന്ത്രിയുടെ ഒത്താശയോടെ അഴീക്കലിലുള്ള ഒരു മണല്‍ വ്യാപാരി ടെണ്ടര്‍ നേടിയെടുക്കുന്നതിന് മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഇയാളുടെ നേതൃത്വത്തില്‍ ടെണ്ടര്‍ നേടിയെടുക്കുന്നതിനായി പ്രത്യേക കമ്പനി തന്നെ രൂപീകരിച്ചിരുന്നു. ടെണ്ടറിന് പിന്നില്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സ്വാധീനവുമുണ്ടെന്നാണ് സൂചന. മണല്‍ ഖനനവുമായി ബന്ധപ്പെട്ട് സഹകരണ മേഖലയില്‍ ആയിരക്കണക്കിന് പേരാണ് ജോലി ചെയ്യുന്നത്. സഹകരണ സംഘങ്ങളെ ടെണ്ടറില്‍ നിന്ന് ഒഴിവാക്കുന്ന തരത്തിലാണ് പുതിയ ടെണ്ടറില്‍ വ്യവസ്ഥ വെച്ചിരുന്നത്. നികുതിയുള്‍പ്പടെ ടെണ്ടര്‍ ഫോമിന്റെ വിലയായി നിശ്ചയിച്ചത് 26,250 രൂപയായിരുന്നു. ഇതിന് പുറമെ ഇഎംഡിയായി എട്ട് ലക്ഷം രൂപയും പിഎസിയായി എട്ട് കോടി രൂപയും നല്‍കണമെന്ന് ടെണ്ടറില്‍ വ്യവസ്ഥ ചെയ്തിരുന്നു. സഹകരണ സംഘങ്ങള്‍ക്ക് ടെണ്ടര്‍ ലഭിക്കരുതെന്ന ബോധപൂര്‍വ്വമായ തീരുമാനത്തിന്റെ ഭാഗമാണ് ഉയര്‍ന്ന നിരക്കിലുള്ള ഫീസ് ചുമത്തിയത്. സഹകരണ മേഖലക്ക് വേണ്ടി സംസാരിക്കുന്നവര്‍ തന്നെ സഹകരണ മേഖലയെ ഒഴിവാക്കിക്കൊണ്ട് വന്‍കിടക്കാര്‍ക്ക് വേണ്ടി ആഗോള ടെണ്ടര്‍ വിളിച്ചത് ഇടത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: