കൊച്ചി: സരിത എസ്. നായര്‍ നിത്യജീവിതത്തിനുപോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞത് കള്ളമാണെന്ന് ടീം സോളാര്‍ കമ്പനിയുടെ മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന് നായര്‍. ജയിലില്‍ നിന്നിറങ്ങുമ്പോള്‍ കൈയില്‍ പണമില്ലാതെ വാടകയ്ക്ക് താമസിച്ച സരിത പെട്ടെന്നാണ് വലിയ സ്വത്തിന്റെ ഉടമയായതെന്നും സരിതയെ സാമ്പത്തികമായി സഹായിച്ചവരില്‍ പല പ്രമുഖരുമുണ്ടെന്നും രാജശേഖരന് നായര്‍ പറഞ്ഞു. ജസ്റ്റിസ് ജി. ശിവരാജന് കമ്മീഷനില്‍ മൊഴി നല്‍കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സരിതയുടെ പുതിയ വീട്ടിലെ ഗൃഹപ്രവേശം. തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ പൊറ്റയില്‍ എന്ന സ്ഥലത്ത് 25 സെന്റ് ഭൂമിയിലാണ് സരിത ആഡംബരങ്ങളോടെയുള്ള പുതിയ വീട് നിര്‍മ്മിച്ചത്. പാലുകാച്ചല്‍ ചടങ്ങിലെത്തിയ വീടുപണിക്കാര്‍ക്ക് കാഷ്ചെക്കാണ് നല്‍കിയത്. ഇതെല്ലാം സൂചിപ്പിക്കുന്നത് സരിതയുടെ കൈവശം പണമുണ്ടെന്നാണെന്ന് രാജശേഖരന്‍നായര്‍ പറഞ്ഞു. ഇതെല്ലാം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കമ്മീഷന് രാജശേഖരന് നായരോട് ആവശ്യപ്പെട്ടു.
കോട്ടയം ജില്ലയിലെ കടപ്ലാമറ്റത്ത് ജലനിധിയുടെ വാര്‍ഷികസമ്മേളനം നടക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ സരിതയ്ക്കൊപ്പം താനും പോയിരുന്നുവെന്ന് രാജശേഖരന് നായര്‍ പറഞ്ഞു. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിമാരിലൊരാളായ ജിക്കുമോന് ജേക്കബ് സരിതയെ ഫോണില്‍ വിളിച്ചു. ജലനിധി സമ്മേളനവേദിയിലെത്തുന്ന മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തോട് രൂപസാദൃശ്യമുള്ള അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സുരേന്ദ്രന് എന്നൊരാള്‍ ഉണ്ടാകുമെന്നും സരിത അദ്ദേഹത്തെ ചെന്നുകണ്ട് കയ്യിലുള്ള നിവേദനം മുഖ്യമന്ത്രിയ്ക്ക് നല്‍കണമെന്നും ജിക്കുമോന് പറഞ്ഞു. ഇക്കാര്യം സരിത തങ്ങളോട് പറയുകയും ചെയ്തു. ഇദ്ദേഹത്തെ അവിടെ കണ്ടതിനുശേഷമാണ് മോന്‍സ് ജോസഫ് ആംഗ്യം കാണിച്ചതനുസരിച്ച് വേദിയിലേക്ക് ചെന്ന് മുഖ്യമന്ത്രിയോട് സരിത ചെവിയില്‍ സ്വകാര്യം പറഞ്ഞത്. താന്‍ കമ്മീഷനില്‍ ഹാജരാക്കിയ സിഡിയിലെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ വ്യാജമാണെന്ന സരിതയുടെ മൊഴി ശരിയല്ലെന്നും സിഡികളുടെ ശാസ്ത്രീയപരിശോധന നടത്തിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും രാജശേഖരന് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: