പിതാവ് ജമദഗ്നി മഹര്‍ഷിയുടെ ആജ്ഞ അനുസരിച്ച് സ്വന്തം അമ്മയെ കൊന്ന പരശുരാമനാണ് ഗോകര്‍ണത്തുനിന്ന് കന്യാകുമാരിയിലേക്ക് മഴു എറിഞ്ഞ് കടലില്‍നിന്നും കേരളത്തെ സൃഷ്ടിച്ചതെന്നാണ് ഐതിഹ്യം.
മാതാവിന്റെ കൊലപാതകിയായ പരശുരാമന് സൃഷ്ടിച്ചതുകൊണ്ടായിരിക്കാം മാതൃദായക്രമം നിലനിന്നിരുന്ന കേരളത്തില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്തത്! മാതാപിതാക്കളെ മര്‍ദ്ദിക്കുന്ന മക്കള്‍ ഇവിടെ ഭൂജാതരാകുന്നത്!
പയ്യന്നൂരില്‍ 78 വയസ്സു കഴിഞ്ഞ സ്വന്തം അമ്മയെ മകളും ഭര്‍ത്താവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയിന്മേല് വീട്ടമ്മയെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പരാതി നല്കിയ മകനാകട്ടെ സ്വന്തം മാതാപിതാക്കളെ ക്രൂരയായ സഹോദരിയുടെയും ഭര്‍ത്താവിന്റെയും കയ്യില്‍നിന്ന് മോചിപ്പിച്ച് തന്റെ കൂടെ താമസിപ്പിക്കാന്‍ തയ്യാറാകുന്നുമില്ല.
മകള്‍ ചന്ദ്രമതി ചൂലുകൊണ്ടും മറ്റും അമ്മയെ മര്‍ദിക്കാറുണ്ടെന്ന് ഈ വീടിനടുത്തു താമസിക്കുന്ന മകന് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അമ്മയുടെ സ്വത്തും പണവും കൈക്കലാക്കിയതിനുശേഷമാണ് അമ്മയെ പീഡിപ്പിക്കുന്നതെന്നും ഈ മകന് പറയുന്നു.
അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അമ്മ മകള്‍ തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറയുന്നു. താന്‍ സഹിച്ചാലും തന്റെ മകള്‍ക്ക് ഒരു വിഷമവും ഉണ്ടാകരുതേ എന്ന് ആ മാതൃഹൃദയം തേങ്ങിയിരിക്കും.
കേരളത്തില്‍നിന്ന് മൂല്യങ്ങള്‍ അപ്രത്യക്ഷമാകുകയാണ്. പുതുതലമുറ തങ്ങളെ ലാളിച്ച് വളര്‍ത്തി പഠിപ്പിച്ച് വലുതാക്കിയ അച്ഛനമ്മമാരെ വയസ്സുകാലത്ത് സംരക്ഷിക്കേണ്ട ചുമതല ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നു. ഒരു പഴഞ്ചൊല്ലില്‍ അപ്പൂപ്പന് ചട്ടിയില്‍ പഴങ്കഞ്ഞി നല്‍കിയിരുന്ന മകനോട് അപ്പന്റെ മരണശേഷം ചട്ടി ഉടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളുടെ മകന് പറഞ്ഞത് ”ചട്ടി ഉടയ്ക്കരുത് അപ്പൂപ്പന്റെ ചട്ടി ഇനി അപ്പന്” എന്നാണത്രെ.
കേരളത്തില്‍ അപ്രത്യക്ഷമാകുന്ന കുടുംബമൂല്യങ്ങള്‍ പഴഞ്ചൊല്ലില്‍ പോലും സ്ഥാനംപിടിച്ചിട്ടും ഇവിടത്തെ സ്ഥിതിവിശേഷം മാറുന്നില്ല. വാസ്തവത്തില്‍ സ്കൂള്‍-കോളജ് വിദ്യാഭ്യാസത്തെക്കാള്‍ വലിയ പങ്കാണ് കുട്ടിക്കാലത്ത് കുടുംബത്തില്‍നിന്ന് പകര്‍ന്നു കിട്ടുന്ന മൂല്യങ്ങള്‍. ‘കഥ പറയൂ’ എന്നു പറഞ്ഞു നിര്‍ബന്ധിക്കുന്ന കൊച്ചുമക്കള്‍ക്ക് ഗുണപാഠമുള്ള കഥകള്‍ പറഞ്ഞുകൊടുത്താല്‍ അത് അവരുടെ സ്വഭാവരൂപീകരണത്തിന് സഹായമാകും.
ഉറുമ്പിനെപ്പോലും കൊല്ലരുതെന്നാണ് എന്റെ അമ്മ എന്നോട് പറയാറുണ്ടായിരുന്നത്. ശ്രീബുദ്ധന് നരകം സന്ദര്‍ശിക്കാനിറങ്ങിയപ്പോള്‍ തീക്കിണറ്റില്‍ വേവുന്ന ഒരാളുടെ ‘രക്ഷിക്കൂ’ എന്ന ദീനരോദനം കേട്ട് നിന്നുവത്രെ. അയാള്‍ ചെയ്ത ഒരു നല്ല കാര്യം പറയാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ഒരു എട്ടുകാലിയെ കൊല്ലാതെ വിട്ടിട്ടുണ്ടെന്ന് പറഞ്ഞുവത്രെ. ശ്രീബുദ്ധന് എട്ടുകാലിയെ വരുത്തി നൂല്‍നൂറ്റ് അയാളോട് ആ നൂലില്‍ പിടിച്ച് നരക കിണറില്‍നിന്ന് കരകയറാന്‍ പറഞ്ഞു. നൂലില്‍ പിടിച്ച് കയറി തുടങ്ങിയ അയാളുടെ പിന്നാലെ സമാന പീഡിതരും കയറാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ‘ഇത് എന്റെ നൂലാണ്’ എന്നു പറയുകയും നൂല് പൊട്ടി തീക്കിണറ്റിലേക്ക് പതിക്കുകയും ചെയ്തു. സ്വാര്‍ത്ഥതയും മാപ്പര്‍ഹിക്കാത്ത തെറ്റാണല്ലൊ.
ഇന്ന് ഇത്തരം കഥകളോ, രാജാവിന്റെയും രാജകുമാരിയുടെയും കഥകളോ പറയുന്നതില്‍ പുതിയ തലമുറകള്‍ക്ക് വൈമുഖ്യമാണ്. കുട്ടികള്‍ക്ക് ഫാന്റമിന്റെയും മറ്റ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും കഥകള്‍ പറയാനും കേള്‍ക്കാനുമാണ് താല്പര്യം.
ഗൂഡല്ലൂരില്‍ മദ്യലഹരിയില്‍ മകന് പിതാവിനെ അടിച്ചുകൊന്നു. അങ്കമാലിയില്‍ മകനെ വെടിവച്ചശേഷം മറ്റൊരു പിതാവ് ആത്മഹത്യചെയ്തു. ആശുപത്രിയിലായ മകന് പറയുന്നത് തോക്ക് വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോള്‍ അറിയാതെ പൊട്ടിയ വെടിയാണ് തനിക്കേറ്റതെന്നും അച്ഛന് നിരപരാധിയാണെന്നുമാണ്.
അമ്മമാരെ ഗുരുവായൂരില്‍ തൊഴുവിക്കാം എന്നുപറഞ്ഞു കൂട്ടുക്കൊണ്ടുപോയി അമ്പലമുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളയുന്ന മക്കളുണ്ട്. മുന്നൂറില്‍പ്പരം വന്ദ്യവയോധികര്‍ ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഗുരുവായൂരില്‍ ഉണ്ടത്രെ. കുഞ്ഞുങ്ങളെ വില്‍ക്കുന്ന, വിവാഹേതര ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ വാട്ടര്‍ ടാങ്കില്‍ തള്ളുന്ന, പുഴയില്‍ കളയുന്ന, പറമ്പില്‍ കുഴിച്ചിടുന്ന അമ്മമാരും ഇന്ന് വര്‍ധിച്ചുവരികയാണ്.
മദ്യ, മയക്കുമരുന്ന് ലഹരിയാണ് പീഡനങ്ങള്‍ക്ക് ഒരു കാരണമെന്ന് പറയുമ്പോഴും ലഹരികള്‍ ഇത്ര സമൃദ്ധമല്ലാതിരുന്ന കാലത്തും പീഡനങ്ങള്‍ നടന്നിരുന്നുവെന്ന് കാണാനാവും.
മഹാഭാരതവും രാമായണവും മറ്റും സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും മഹദ്ഗ്രന്ഥങ്ങളായി വാഴ്ത്തപ്പെടുന്നു. പക്ഷെ ഇന്ന് കുട്ടികള്‍ വായിക്കുന്നതും, ടിവിയിലും ഇന്റര്‍നെറ്റിലും കാണുന്നതും ലൈംഗിക ഉത്തേജക കാഴ്ചകളാണ്.
പണ്ട് വിനോദം പറമ്പിലെ കളികളും ലൈബ്രറികളില്‍നിന്നെടുക്കുന്ന പുസ്തകങ്ങളുടെ വായനയും ആയിരുന്നു. ഇന്ന് ആരെങ്കിലും ഇങ്ങനെ വായിക്കുന്നുണ്ടോ ആവോ? പത്രങ്ങളും മാസികകളും വര്‍ധിക്കുന്നതോടൊപ്പം തന്നെ നെറ്റിലും മൊബൈലിലും എല്ലാം ‘നീലയും’ തിളങ്ങുന്നു.
കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. പക്ഷേ ഇന്ന് കുടുംബങ്ങളില്‍ നിന്ന് ഇമ്പം അപ്രത്യക്ഷമായിരിക്കുന്നു. മുലപ്പാലിന്റെ മണം മായുന്നതോടൊപ്പം അമ്മയുമായി ബന്ധമില്ല. അച്ഛന് പണത്തിന്റെ ആവശ്യം നിറവേറ്റുന്ന ബാങ്ക് മാത്രമാണ്.
സാക്ഷരതയും വിജ്ഞാനവും കരസ്ഥമാക്കി ആഗോള പ്രശസ്തി നേടിയ മലയാളികളില്‍ പല മഹാന്മാരും മഹതികളുമുണ്ട്. പക്ഷെ എന്തുകൊണ്ട് വിവേകമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുന്നില്ല? രാഷ്ട്രീയം മാറുന്നതും മതങ്ങള്‍ മാറുന്നതുമെല്ലാം വിമര്‍ശനവിധേയമാകുമ്പോഴും മാനസിക സംസ്കാരം വളര്‍ത്താന്‍ മാത്രം ആരും സമയം കണ്ടെത്തുന്നില്ല?
പ്രതികരിക്കാൻ ഇവിടെ എഴുതുക: