കിട്ടുന്ന വരുമാനത്തിന് നികുതി കൊടുക്കുന്നതിനാണെല്ലോ ഇന്‍കം ടാക്സ് എന്ന് പറയുന്നത്. ഇത്രയും കാലം ശമ്പളക്കാര്‍ മാത്രമായിരുന്നു നല്ലൊരു പരിധിവരെ പൂര്‍ണമായും അവര്‍ക്കു കിട്ടുന്ന വരുമാനത്തിന്റെ തോതനുസരിച്ചുള്ള നികുതി ടിഡിഎസ് ആയോ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമോ അടക്കാറുള്ളത്. നിശ്ചിത വരുമാനമോ ശമ്പളമോ ഇല്ലാത്തതുകൊണ്ട് ഭൂരിഭാഗം ജനങ്ങളും വരുമാന നികുതി (ഇന്‍കം ടാക്സ്) കൃത്യമായോ സത്യസന്ധമായോ അടക്കാറില്ല എന്നത് പച്ചപരമാര്‍ഥം മാത്രമാണ്. അവര്‍ കാണിക്കുന്നതാണ് അവരുടെ വരുമാനം. ഇവരില്‍ കച്ചവടക്കാരും പ്രൊഫഷണലുകളും സ്വയം തൊഴില്‍ ഉള്ളവരും പെടുന്നു. ഇവരുടെയൊക്കെ വരുമാനം കൃത്യമായി കണ്ടെത്താനും അവരുടെ കള്ളക്കളി വെളിച്ചത്തു കൊണ്ടുവരാനും ഉള്ള സംവിധാനമോ വേണ്ടത്ര ഉദ്യോഗസ്ഥരോ ഇല്ലെന്നതും വസ്തുതതന്നെ.
പക്ഷെ കളി മാറ്റിമറിക്കപ്പെടാന്‍ ഉതകുന്ന നോട്ട് പിന്‍വലിക്കലിനൊപ്പം നികുതിയുടെ രൂപവും ഭാവവും മാറ്റപ്പെട്ടാലോ. അത് നമ്മുടെ സാമ്പത്തിക അടിത്തറ ഉടച്ചുവാര്‍ക്കാന്‍ ഉപകരിക്കും. ഒരാളുടെ വരുമാനം എന്തും ആകട്ടെ, അയാള്‍ ചെലവഴിക്കുന്നതിനു നികുതി വന്നാലോ…….. കളി മാറുകതന്നെ ചെയ്യും. പക്ഷെ ഇതിനുവേണ്ടത് ചെലവുകള്‍ കൃത്യമായി രേഖപ്പെടുത്തുവാനുള്ള സംവിധാനമാണ്. അതായത് എന്തും ഏതും, വലുതായാലും ചെറുതായാലും, സ്വര്‍ണമായാലും, വസ്തുവായാലും, ഹോട്ടല്‍ ചെലവായാലും, വിമാനത്തിന് ചിലവാക്കിയതായാലും അവയൊക്കെ ബാങ്കിലെ തങ്ങളുടെ അക്കൗണ്ടിലൂടെ ആയാലോ…… അപ്പോള്‍ പിന്നെ കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളിവചനം.
ഏത് തരത്തിലായിരിക്കും ഇത്തരത്തിലൊരു ബാങ്കിങ് ട്രാന്സാക്ഷന് ടാക്സ് (ബിടിടി) എന്നത് ഡിസംബര്‍ 30 നു ശേഷമോ അല്ലെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷപ്പിറവിയായ ഏപ്രിലിലോ അറിയേണ്ടിയിരിക്കുന്നുവെങ്കിലും ഏകദേശ ചിത്രം വക്തമായിക്കൊണ്ടിരിക്കുന്നു. ഒന്നുകില്‍ വരുമാനനികുതി എന്ന ഇതുവരെയുള്ള നമ്മുടെ നികുതി പൂര്‍ണമായും എടുത്തുകളഞ്ഞേക്കാം. അല്ലെങ്കില്‍ ബിടിടി കൂടി ഉള്‍പ്പെടുത്തിയ ഒരു പുതിയ ഇരട്ട സംവിധാനം നിലവില്‍ വന്നേക്കാം.
എന്തായിരുന്നാലും, ഇത്തരം നടപടിയിലൂടെ വരുമാനത്തില്‍ അനുസൃതമായതിനേക്കാള് ചിലവാക്കുന്നതിനുമേല് വരുന്ന നികുതി വരുമാനം വളരെയേറെ അധികമായിരിക്കും എന്നുതന്നെയാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്. നികുതിദായകരുടെ എണ്ണത്തിലും നികുതി പിരിവിലും വലിയ മുന്നേറ്റമാണ് ബിടിടി നടപ്പാക്കുന്നതോടെ ഉണ്ടാവുക എന്നും കരുതുന്നു. ആദായ നികുതി ഇനത്തില്‍ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ കിട്ടിയത് 2.86 ലക്ഷം കോടി രൂപയാണ്. ബിടിടിയോടെ ഇത് ഇരട്ടിയോ അതിലധികമോ ആവുമെന്നാണ് കണക്കാക്കുന്നത്. കാരണം ഇപ്പോള്‍ കണക്കില്‍ കാണിക്കാതെ നടക്കുന്ന ഇടപാടുകള്‍ എല്ലാം ബാങ്കിങ് സംവിധാനത്തിലൂടെയാവും എന്നതുകൊണ്ടുതന്നെ.
ലക്ഷങ്ങളും കോടികളും മുടക്കി ജീവിതം ‘ആഘോഷിക്കുന്നവര്‍’ ഇനിയൊന്നു ശങ്കിക്കും. കണക്കില്‍പ്പെടാതെയുള്ള വരവുകള്‍ അത് കൈകൂലിയായാലും, കള്ളപ്പണമായാലും ചെലവഴിക്കുന്നിടത്തുതന്നെ പിടിവീഴുന്ന അവസ്ഥ വരുമ്പോള്‍ കണക്കില്‍പ്പെടാത്തവ എങ്ങനെ ചെലവഴിക്കും. അമിതമായ ചെലവ് ആദായ നികുതി അധികൃതരുടെ കണ്ണില്‍പ്പെടുന്ന നിമിഷം പിടിവീഴും, അത് ശമ്പളക്കാരനായാലും കച്ചവടക്കാരനായാലും. ചെലവാകുന്നതിന്റെ സ്രോതസ്സ് വെളിപ്പെടുത്തേണ്ടി വരും.
ഒന്ന് തീര്‍ച്ച, ബിടിടി നടപ്പാക്കപ്പെടുന്നതോടെ, ഇന്ന് ആദായ നികുതിയോ മറ്റെന്തെങ്കിലും നികുതിയോ അടക്കാതെ പരമസുഖത്തോടെ നടക്കുന്ന മഹാന്മാരെല്ലാം നികുതിവലയില്‍ വീഴും. അപ്പോള്‍പിന്നെ ഉള്ളതുകൊണ്ട് ജീവിക്കാന്‍ ഉള്‍പ്രേരണ താനേ ഉണ്ടായിക്കൊള്ളും. ഇല്ലാത്ത വരുമാനം കൈകൂലിയായും കള്ളക്കച്ചവടം നടത്തിയും ഉണ്ടാക്കിയിട്ടെന്തു കാര്യം. ചെലവിടാനുപകരിക്കുന്നില്ലെങ്കില് പിന്നെ എന്തിനുണ്ടാക്കണം.
കൊള്ളാം അല്ലെ കാര്യങ്ങളുടെ പോക്ക്. ആരെങ്കിലും പല്ലിറുമ്മുന്നുണ്ടെങ്കില് ഉറപ്പിച്ചുകൊള്ളുക. കൈകൂലിക്കാരോ കരിഞ്ചന്തക്കാരോ കള്ളക്കണക്കെഴുതി കച്ചവടം നടത്തുന്നവരോ അത്തരത്തില്‍ നാടിനെയും നാട്ടുകാരെയും വഞ്ചിക്കുന്നവരാണെന്ന് സ്വയം തിരിച്ചറിയുക.
കൊള്ളലാഭമെടുത്തും കൈക്കൂലി വാങ്ങി കണ്ണ് മഞ്ഞളിച്ചവരും സൂക്ഷിക്കുക, ഇതൊരു ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഒരറ്റംകൊണ്ട് നികുതി പിരിക്കുകയും മറ്റേതല കൊണ്ട് നിയമക്കുരുക്കിലേക്ക് ചാടിക്കുകയും ചെയ്യുന്നു. ഇത്തരം സംവിധാനം കൂടുതല്‍ കൂടുതല്‍ സത്യവാന്മാരെ സൃഷ്ട്ടിക്കുന്നതോടൊപ്പം ആളുകളെ ആദായ നികുതി പരിധിയില്‍ നിന്ന് മോചിതരാക്കുകയും ചെയ്യുന്നു.
ഇതൊക്കെയാണെങ്കിലും, ഇതിന്റെ നടത്തിപ്പില്‍ പാളിച്ചകള്‍ വന്നാല്‍ വരുമാനത്തില്‍ വലിയ വിള്ളലുകള്‍ വീഴ്ത്താന്‍ ഇടവരും. അതുണ്ടാവാതെ നോക്കാന്‍ ഉദേ്യാഗസ്ഥര്‍ മാത്രമല്ല പൊതുജനത്തിനും ബാധ്യതയുണ്ട്. സത്യസന്ധരും നേര്‍വഴി നടക്കുന്നവരുമായ ഭൂരിഭാഗം ആളുകള്‍ക്ക് തന്നെയാണ് ഇതിന്റെ ഗുണഫലങ്ങള്‍ കൂടുതലും അനുഭവിക്കാനാവുന്നതും.
ബിടിടിയിലൂടെ ഉണ്ടാവുന്ന പുതിയൊരു സാമ്പത്തിക അച്ചടക്കവും, നികുതി വരുമാനത്തിലെ വന്‍വര്‍ധനയും, അതിലേറെ കരിഞ്ചന്തയും കൊള്ളലാഭവും ഇല്ലാതാവുകയും ചെയ്യുന്ന വലിയ മാറ്റത്തിന്റെ സ്ഥിതിവിശേഷത്തിലേക്കു കാര്യങ്ങള്‍ എത്തിക്കുന്നത് സാധാരണക്കാര്‍ക്കും, കൈകൂലിക്കാരല്ലാത്ത ബഹുശതം വരുന്ന ഉദേ്യാഗസ്ഥര്‍ക്കും, കൃഷിക്കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും എന്നുവേണ്ട എല്ലാത്തരം പറ്റിക്കപ്പെടലുകള്ക്കും കള്ളത്തരങ്ങള്‍ക്കും അടിമകളാവേണ്ടി വന്നിരുന്ന സാധാരണക്കാര്‍ക്കും വലിയ തോതില്‍ ആശ്വാസം ഉണ്ടാവുന്ന ഒന്നാണ് എന്ന് തിരിച്ചറിയുക.
കള്ളവും കരിഞ്ചന്തയും ഇല്ലാതാവുന്നതോടെ നാട്ടില്‍ വിലനിലവാരം കുറയുകയും ജീവിതഭാരം ലഘൂകരിക്കപ്പെടുകയും ചെയ്യുന്നു. നിലവില്‍ സ്രോതസ്സില്‍ ആദായ നികുതി കൊടുക്കുന്നവര്‍ക്കു അത് ഇല്ലാതാവുകയോ, വലിയ തോതില്‍ കുറയുകയോ ചെയ്യപ്പെട്ടേക്കാം. ഉപഭോഗ ആഡംബര വസ്തുക്കള്‍ക്കും ഭൂമിക്കും മറ്റു വസ്തുവകകള്‍ക്കും വില കുത്തനെ കുറയുകയും ചെയ്യുന്ന ഒരു നല്ല നാളെക്കായി കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: