ഇന്ത്യയില്‍ ഒരേയൊരു സാമ്പത്തിക വിദഗ്ദ്ധനേയുള്ളൂ. അദ്ദേഹം കേരളത്തിലാണെന്നതിലും, കേരളത്തിന്റെ ധനമന്ത്രിയാണെന്നതിലും നമുക്കഭിമാനിക്കാം! 500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം ഭാരതത്തിലെ നിരവധി സാമ്പത്തിക വിദഗ്ദ്ധരും ധീരമായ നടപടി എന്നുപറഞ്ഞ് വിലയിരുത്തിയപ്പോള്‍ കേരള ധനമന്ത്രിയും ‘സാമ്പത്തിക വിദഗ്ദ്ധനെ’ന്ന് മാധ്യമങ്ങള്‍ പറയുകയും ചെയ്യുന്നയാള്‍ മാത്രമാണ് അതിനെ എതിര്‍ത്തത്. ഇദ്ദേഹത്തിന് സാമ്പത്തിക വിദഗ്ദ്ധ പട്ടം നല്കിയ യൂണിവേഴ്സിറ്റിയുടെ സ്ഥാനം പോകുമോ എന്നേ അറിയേണ്ടതുള്ളൂ.
ചത്തത് കീചകനെങ്കില്‍… എന്ന അവസ്ഥയിലാണ് ചില കൂപമണ്ഡൂകങ്ങള്‍ ഇപ്പോഴും. ‘ചെയ്തത് മോദിയെങ്കില്‍ അത് തെറ്റെ’ന്നതാണ് അവരുടെ പ്രമാണം. അതിന് നൂലിട കീറി പരിശോധിച്ചുകൊണ്ടേയിരിക്കുന്നു രണ്ടരവര്‍ഷമായി. പക്ഷേ, എന്തുചെയ്യാന്‍? അതൊന്നും അങ്ങേശുന്നില്ലെന്ന് മാത്രമല്ല, തിരിച്ചടിക്കുകയും ചെയ്യുന്നു.
ഇദ്ദേഹത്തിന്റെ കൂടെ ചില മന്ദബുദ്ധികളും വിമര്ശകരായുണ്ട്. പണം മാറ്റി വാങ്ങുന്ന സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നത് എന്നാണ് കക്ഷിയുടെ കണ്ടെത്തല്‍. സാധാരണക്കാരനാകാന്‍ ആദ്യമായി ‘ക്യൂ’വില്‍ നില്‍ക്കാനും പുള്ളിക്കാരന് സമയം കണ്ടെത്തി. ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍ എന്നല്ലാതെന്തു പറയാന്‍.
രാമചന്ദ്രന് പാണ്ടിക്കാട്, മഞ്ചേരി
ഇത് ഓര്‍മപ്പെടുത്തലാണ്
നോട്ടുകെട്ടുകളുടെ അഹംഭാവത്തില്‍ കൂടപ്പിറപ്പുകളെയും വേണ്ടപ്പെട്ടവരെയും തള്ളിപ്പറഞ്ഞവര്‍ക്ക്, സഹായം ചോദിച്ച് കൈ നീട്ടിയപ്പോള്‍ ആട്ടിപ്പായിച്ചവര്‍ക്ക്, ഒരു ദിവസത്തേക്കെങ്കിലും കടലാസിന്റെ വിലപോലുമില്ലാത്ത ആ സാധനത്തിന്റെ പേരില്‍ ഉറക്കം നഷ്ടപ്പെട്ടവരോട് ഒന്നുമാത്രം ഓര്‍മപ്പെടുത്തുന്നു. ഇത്രയൊക്കെയുള്ളൂ ജീവിതം. സ്നേഹിച്ചും സന്തോഷിച്ചും സഹായിച്ചും ഇനിയുള്ള ജീവിതം ആസ്വദിക്കാന്‍ ശ്രമിക്കുക, പരസ്പര ബഹുമാനത്തോടെ.
പണമെന്നത് ഒരു അളവ് കോല് അല്ല. ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കടലാസ് കഷ്ണങ്ങള്‍ മാത്രം. ജീവിതവും ഇതുപോലെയാണ്. മറ്റുള്ളവരെ വേദനിപ്പിച്ചും ബന്ധങ്ങള്‍ മറന്നും ഹറാമും ഹലാലും നോക്കാതെ വെട്ടിപ്പിടിച്ചു സമ്പാദിച്ചു കൂട്ടുന്ന നോട്ടുകള്‍ക്ക് അവസാന നാളുകളില്‍ വെറും കടലാസിന്റെ വിലയെ ഉണ്ടാവൂ… അന്ന് ആകെ ഉപകാരപ്പെടുന്നത് ഇന്ന് ആ കടലാസിന് വിലയുള്ളപ്പോള്‍ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിച്ചു നേടിയെടുക്കുന്ന നന്മ മാത്രായിരിക്കും.
അതുകൊണ്ട് എങ്ങനെയെങ്കിലും പണം വാരി കൂട്ടാനുള്ള പരക്കം പാച്ചിലിനിടയില്‍ ബന്ധങ്ങളെയും സഹജീവികളെയും മറക്കാതിരിക്കുക. നന്മ ചെയ്യാനുള്ള ഒരവസരവും പാഴാക്കാതിരിക്കുക. അതുമാത്രമേ നമ്മുടെ കണക്കു പുസ്തകത്തില്‍ വിലപിടിപ്പുള്ളതായി അവശേഷിക്കുകയുള്ളൂ.
മനോജ് കൃഷ്ണന്, പെരുമ്പാവൂര്‍
വേഷംകെട്ടലുകള്‍ വേണോ?
രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കള്ളപ്പണം കണ്ടെത്തുന്നതിനുവേണ്ടി നോട്ടുകള്‍ പിന്‍വലിച്ചതുമൂലമുണ്ടായ വൈഷമ്യങ്ങള്‍ ജനങ്ങള്‍ സഹിക്കുമ്പോള്‍, ഇടതു-വലതു ഭേദമില്ലാതെ വന്‍കിട കുത്തക മുതലാളിമാര്‍ക്കുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായിനിന്ന് കേരളത്തിലെ സഹകരണബാങ്കുകളില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന കള്ളപ്പണം സംരക്ഷിക്കുവാന്‍ മുന്നിട്ടിറങ്ങിയതില്‍ യാതൊരു അതിശയവും തോന്നുന്നില്ല. ഇത്തരം വേഷംകെട്ടലുകള്‍ ഇനിയും തുടരണോ?
ബിനു അപ്പുക്കുട്ടന്, പായിപ്പാട്
നോട്ട് മാറ്റത്തില്‍ രാഷ്ട്രീയം പാടില്ല
നോട്ട് അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം അഭിനന്ദനാര്‍ഹം തന്നെ. ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും വലിയ ശരിയില്‍ ചെറിയ തെറ്റുകള്‍ മറന്നേ തീരൂ.
വളരെ ആലോചിച്ച് ബുദ്ധിപൂര്‍വം എടുത്തതീരുമാനമാണ് ഇതെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാം. കള്ളപ്പണവും കളളനോട്ടുകളും തടയുവാനും ഭീകരവാദികളുടെയും മറ്റും കയ്യിലുള്ള പണം പുറത്തുകൊണ്ടുവരാനും ഏറ്റവും പറ്റിയ മാര്‍ഗം ഇതുതന്നെയാണ്.
മാസങ്ങള്‍ക്ക് മുന്‍പുതന്നെ പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞിരുന്നു. എല്ലാവരും ബാങ്ക് അക്കൗണ്ട് തുറക്കാനും കയ്യില്‍ അധികമായുള്ള പണം നികുതിയടച്ച് ശരിയായ പണമാക്കാനും അതിനുള്ള അവസരവും കൊടുത്തു. ആരും വേണ്ടത്ര ഗൗരവമായി എടുത്തില്ല.
നോട്ടു നിരോധിക്കുന്നതിന്റെ മുന്നോടിയായി കണ്ടില്ല. 500, 1000 നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം മുന്‍പേ പറഞ്ഞിരുന്നുവെങ്കില്‍ വമ്പന്‍ സ്രാവുകള്‍ പദ്ധതി പൊളിക്കുമായിരുന്നു.
ഇപ്പോള്‍ ഇല്ലാത്ത പല അഴിമതിക്കഥകളും പുറത്തുവരുന്നു. കേന്ദ്രം ഭരിക്കുന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും എടുത്ത തീരുമാനം ശരിയാണെങ്കില്‍ ജനങ്ങള്‍ ഒപ്പം നില്ക്കും.
മുന്‍പ് ഇന്ദിരാഗാന്ധി ബാങ്കുകളെ ദേശസാല്‍ക്കരിച്ചപ്പോള്‍ ഇതിലും വലിയ എതിര്‍പ്പുകള്‍ വന്നിരുന്നു. അതെല്ലാം തരണം ചെയ്തു. ഇപ്പോള്‍ അതിന്റെ ഗുണങ്ങള്‍ ജനങ്ങള്‍ അനുഭവിക്കുന്നു. അതുപോലെ നോട്ട് നിരോധനം നല്ല രീതിയില്‍ നടപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനങ്ങളും രാഷ്ട്രീയം മറന്ന് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് ഭാരതത്തിന്റെ നന്മ ഉറപ്പുവരുത്തണം.
എം.പി. നമ്പീശന്, മഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: