ശബരിമല: തീര്‍ത്ഥാടനകാലം ആരംഭിച്ചതിനുശേഷം ശബരിമലയില്‍ ആദ്യമായി പെയ്ത മഴ ഭക്തജനങ്ങള്‍ക്ക് ദുരിതമായി. രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നെങ്കിലും ഉച്ചയോടെയാണ് മഴ തുടങ്ങിയത്. നേര്ത്തുപെയ്ത മഴ വൈകിട്ടും തുടര്‍ന്നു. മഴയെ അവഗണിച്ചും വൈകുന്നേരത്തോടെ ധാരാളം ഭക്തര്‍ ദര്‍ശനത്തിനെത്തി. വൈകിട്ട് നടതുറന്നപ്പോള്‍ വടക്കേനടയില്‍ തിരക്ക് അനുഭവപ്പെട്ടു.
വടക്കേ നടയിലൂടെ ദര്‍ശനത്തിനുള്ള ഭക്തരുടെ ക്യൂ മഴയായതിനാല്‍ തുറസായ സ്ഥലത്തുനിന്നു വടക്കേനടയിലെ പന്തലിലേക്ക് മാറ്റി. മഴ ശക്തമായതോടെ സന്നിധാനത്ത് വിരിവയ്ക്കാന്‍ സൗകര്യമില്ലാതെ തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടി. പുലര്‍ച്ചെ ദര്‍ശനവും നെയ്യഭിഷേകവും നടത്തി മലയിറങ്ങുന്ന വിധത്തിലാണ് സാധാരണയായി തീര്‍ത്ഥാടകര്‍ മലകയറുന്നത്. അതിനാല്‍ സന്ധ്യയാകുമ്പേഴേക്കും നല്ല തിരക്ക് അനുഭവപ്പെടും.
ദേവസ്വം ബോര്‍ഡിന്റെ പില്‍ഗ്രിം സെന്ററുകള്‍, വിരിപ്പുരകള്‍, ഡോണര്‍ ഹൗസുകള്‍ എന്നിവിടങ്ങളിലായി 12,000 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. കൂടാതെ സന്നിധാനത്തെ നടപ്പന്തലിലും മാളികപ്പുറത്തെ നടപ്പന്തലിലും വടക്കേനടയിലെ വിരിപ്പന്തലിലുമായി ആയിരം പേര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമേ ഉണ്ടാവൂ.
വൈകിട്ടാവുമ്പേഴേക്കും ഇവിടമെല്ലാം തീര്‍ത്ഥാടകരെക്കൊണ്ട് നിറയും. പിന്നീട് എത്തുന്നവര്‍ക്ക് വിശ്രമിക്കണമെങ്കില്‍ താഴേ തിരുമുറ്റവും മാളികപ്പുറം ക്ഷേത്രത്തിന് മുന്നിലെ മുറ്റവും മാളികപ്പുറത്തിന് മുന്‍വശവും മരാമത്ത് കോംപ്ലക്സിന്റെ മുന്നിലെ തുറസ്സായ സ്ഥലവുമാണുള്ളത്. എന്നാല്‍ മഴയാകുന്നതോടെ ഇവിടെ വിരിവയ്ക്കാന്‍ ബുദ്ധിമുട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: