കൊച്ചി: ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പരസ്യമായി മാപ്പു പറയണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ആര്‍ബിഐ യുടേയും ആദായനികുതി വകുപ്പിന്റെയും നിബന്ധനകള്‍ സഹകരണ ബാങ്കുകള്‍ അംഗീകരിക്കാമെന്ന തീരുമാനം വൈകിപ്പിച്ചത് എന്തിനാണെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരുമാനം വൈകിയതിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണം. ഈ കാലയളവില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം. ആര്‍ബിഐയുടേയും ആദായ നികുതി വകുപ്പിന്റെയും നിര്‍ദ്ദേശത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിലകൊണ്ടത് കള്ളപ്പണക്കാരുടെ താല്പര്യങ്ങള്ക്ക് വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടത് വലത് മുന്നണികള്‍ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 22 ദിവസവും സഹകരണ മേഖലയിലെ പ്രശ്നങ്ങളുടെ പേരില്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ റിസര്‍വ്വ് ബാങ്കിന് മുന്നില്‍ സമരം നടത്തിയതിനും ഹര്‍ത്താല്‍ നടത്തിയതിനും ജനങ്ങളോട് പരസ്യമായി മാപ്പ് പറയണം. കേന്ദ്ര സര്‍ക്കാരിനെതിരെ പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു സംസ്ഥാനം. ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഷൈജു, എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: