ഇടുക്കി: തച്ചങ്കരി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള മൂന്നാര്‍ കേറ്ററിങ് കോളേജില്‍ റാഗിങും കത്തിക്കുത്തും നടത്തിയ സംഭവത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ലിജോയെ റാഗ് ചെയ്ത സംഭവത്തില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ക്രിസ്റ്റോ, രാഹുല്‍, റിന്‍സാദ്, എബിന്, ആല്ബിന് ആന്റോ, ഡെന്നി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജോണ്‍ മാത്യു സക്കറിയ എന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 19 പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ ഒമ്പത് പേരെ അറസ്റ്റു ചെയ്തു. സൂരജ്, അര്ജ്ജുന്, ബെന്നി, അനന്ദു, അനന്ദുഉദയകുമാര്, വിഷ്ണു, ബേസില്‍, സുഹൈസ്, നില്‍ഷാദ്, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് പത്ത് പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഹോസ്റ്റലിലും കോളേജിലും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. മാനേജ്മെന്റ് ഈ അക്രമത്തെ പ്രോത്സാഹിപ്പിച്ചു. ഇതാണ് കത്തിക്കുത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. അക്രമത്തിനിരയായ ഒരു വിദ്യാര്‍ത്ഥി പോലീസ് ഡ്രൈവറുടെ മകനാണ്്. ഇതേത്തുടര്‍ന്നാണ് സംഭവം പോലീസ് അറിഞ്ഞത്. പിന്നീട് കോളേജ് അധികൃതര്‍ പോലീസിന് വിവരം കൈമാറി. ശാന്തന്‍പാറ എസ്ഐ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
തച്ചങ്കരി കേറ്ററിങ് കോളേജ് ആരംഭിച്ച കാലം മുതല്ക്കേ വിവാദത്തിലാണ്. പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെയാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. ഇതേക്കുറിച്ച് ഹൈക്കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മാരകായുധങ്ങളുമായി വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റുമുട്ടാന്‍ കോളേജ് മാനേജ്മെന്റ് സാഹര്യമൊരുക്കിയത്. അക്രമത്തിന് പ്രതിപ്പട്ടികയിലായ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പുറത്താക്കാന്‍ കോളേജ് അധികൃതര്‍ നടപടി ആരംഭിച്ചു. പ്രതികളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: