കോഴിക്കോട്: നവജാത ശിശുവിനെ കൈമാറിയ രക്ഷിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. 11 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെയാണ് ഇരുപത്തിയഞ്ചുകാരിയായ അമ്മ കൈമാറിയത്. കോഴിക്കോട് നഗരത്തിനടുത്ത് പയ്യാനക്കല്‍ ചക്കുംതൊടി പട്ടര്‍തൊടി രേഷ്മയാണ് കുഞ്ഞിനെ കൈമാറിയത്. അമ്മയെയും കുഞ്ഞിനെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍ പേഴ്സണ്‍ അഡ്വ. ശ്രീലാമേനോനു മുമ്പാകെ ഹാജരാക്കി. കുഞ്ഞിനെ സെന്റ് വിന്‍സെന്റ് ഹോമിനു കീഴിലെ ശിശു സംരക്ഷണകേന്ദ്രത്തിലാക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവിട്ടു.
പയ്യാനക്കല്‍ മിഥുന് – രേഷ്മ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയെയാണ് പതിനെട്ട് വര്‍ഷമായി കുട്ടികളില്ലാത്ത ചാലിയത്തെ ദമ്പതികള്‍ക്ക് കൈമാറിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നാണ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
കുഞ്ഞിനെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ രക്ഷിതാക്കള്‍ നടത്തിയ കൈമാറ്റം നിയമവിരുദ്ധമാണെന്നും ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 പ്രകാരം ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചെന്നും പോലീസ് അറിയിച്ചു. കുഞ്ഞിനെ വിറ്റതാണെന്നതിന് തെളിവൊന്നുമില്ലെന്നും പോലീസ് വ്യക്തമാക്കി. ഒരുവയസ്സുള്ള ആണ്‍കുട്ടിയെ സംരക്ഷിക്കേണ്ടതിനാലാണ് നവജാതശിശുവിനെ കുട്ടികളില്ലാത്ത ചാലിയത്തെ ദമ്പതികള്‍ക്ക് കൈമാറിയതെന്ന് അമ്മ പോലീസിന് മൊഴി നല്കി. രേഷ്മയുടെ ആദ്യ വിവാഹത്തില്‍ ഒരാണ്‍കുട്ടിയുണ്ട്. ഈ ബന്ധം ഉപേക്ഷിച്ചാണ് മിഥുനുമായി വിവാഹിതയാവുന്നത്.
ഭര്‍ത്താവ് തന്നെ സംരക്ഷിക്കുന്നില്ലെന്നും അതിനാലാണ് താന്‍ കുട്ടിയെ കൈമാറിയതെന്നുമാണ് അമ്മ പോലീസിനോട് പറഞ്ഞത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പേ സ്വന്തം വീട്ടിലേക്ക് പോയ രേഷ്മ പ്രസവശേഷം കുട്ടി മരിച്ചുപോയെന്നാണ് തങ്ങളെ അറിയിച്ചതെന്ന് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞു. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിക്ക് പോഷകാഹാര കുറവുള്ളതായി പരിശോധനയില്‍ വ്യക്തമായെന്ന് പോലീസ് പറഞ്ഞു. നിയമപ്രകാരമല്ലാതെ നവജാതശിശുവിനെ ഏറ്റെടുത്തവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: