കാക്കനാട്: തൃക്കാക്കര നഗരസഭ വനം വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് കൂറ്റന്‍ ആഞ്ഞിലി മരം തുച്ഛമായ വിലക്ക് ലേലം ചെയ്തു. എന്‍ജിഒ ക്വാര്‍ട്ടേഴ്സിന് സമീപം രാജീവ് ദശലക്ഷം കോളനി റോഡരികെ ആഞ്ഞിലി മരമാണ് വനം വകുപ്പിന്റെ അനുമതിയില്ലാതെ മുറിച്ചത്. ലക്ഷം രൂപ വിലമതിക്കുന്ന ആഞ്ഞിലി വെറും 4,600 രൂപയ്ക്കാണ് ലേലത്തില്‍ വിറ്റത്. വനം വകുപ്പ് ഇടപെട്ടതിനെ തുടര്‍ന്ന് നഗരസഭ ലേല നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.
സിപിഎം വാര്‍ഡ് കൗണ്‍സിലറും നഗരസഭയിലെ പൊതുമരാമത് എഞ്ചിനീയറും ചേര്‍ന്ന് നല്കിയ വെട്ടിയ മരത്തിന്റെ നീളം, വണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് വിലനിര്‍ണയിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
റോഡരികിലെ മരം സമീപത്തെ വീടിന് അപകട ഭീഷണിയിലാണെന്നും അതുകൊണ്ടാണ് വനം വകുപ്പിനെ അറിയിക്കാതെ മുറിച്ചതെന്നുമായിരുന്നു നഗരസഭ വനം വകുപ്പിനെ അറിയിച്ചത്. എന്നാല്‍ വ്യാഴാഴ്ച കൂറ്റന്‍ ആഞ്ഞിലി മരം തുച്ഛ വിലക്ക് ലേലം ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ റെഞ്ച് ഓഫീസര്‍ ഉദയന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധയില്‍ മരം അപകടാവസ്ഥയിലാകുന്നില്ലെന്ന് ബോധ്യപ്പെട്ടു. വെട്ടിയിട്ടിരിക്കുന്ന മരത്തിന്റെ നീളവും വണ്ണവും ഇന്നലെ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ രേഖപ്പെടുത്തി.
നഗരസഭ നല്കിയ അപേക്ഷയില്‍ നല്കിയ അളവുകള്‍ കൂടി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മരത്തിന്റെ കടഭാഗത്തിന് മാത്രം ഏകദേശം രണ്ട് മീറ്റര്‍ വണ്ണമുണ്ട്. നഗരസഭ നല്കിയ കണക്കുകള്‍ പരിഗണിച്ച് മൂവായിരം രൂപയാണ് വനം വകുപ്പ് വിലനിര്ണയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് നടത്തിയ പരിശോധനയില്‍, അരക്ഷത്തിലേറെ വിലമതിക്കുമെന്നാണ് വനം വകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. സര്‍ക്കാറിന് വന്‍ തുക നഷ്ടപ്പെടുത്തിയ നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
റോഡിലേക്ക് ഇറങ്ങി വളര്‍ന്ന് പന്തലിച്ച് നിന്നിരുന്ന മരം കടുത്ത വേനലില്‍ സമീപ വാസികള്‍ക്ക് അനുഗ്രഹമായിരുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിറഞ്ഞ പ്രദേശത്ത് നിന്നിരുന്ന ഏകമരമാണ് കൗണ്‍സിലറും നഗരസഭ ഉദ്യോഗസ്ഥരും ചേര്‍ന്ന് മുറിച്ചിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: