തിരുവനന്തപുരം: പുതിയ സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് പരിചിതമാക്കണമെന്ന് ഗവര്‍ണര്‍ പി.സദാശിവം. സംസ്ഥാന കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൈഗ-2016 എന്ന അന്തര്‍ദേശീയ കാര്‍ഷിക സംസ്കരണ, മൂല്യവര്‍ധന ശില്പശാലയുടെയും പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സാങ്കേതിക വിദ്യകള്‍ പരിചിതമാക്കി നല്കാന് കര്‍ഷകരെ സഹായിക്കുന്നതില്‍ സര്‍വകലാശാലകള്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ട്. കാര്‍ഷിക സംസ്കരണവും മൂല്യവര്‍ധിത ഉത്പന്നങ്ങളും സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് നിര്‍ണായകമാണ്.
പച്ചക്കറികള്‍ക്കായും മറ്റും കേരളത്തിന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ശീതീകരണ സംവിധാനങ്ങളുടെ കുറവും സംസ്ഥാനത്തെ ബാധിക്കുന്നുണ്ട്. ശീതീകരണ സംവിധാനങ്ങളുടെ ശേഷി വര്‍ധിപ്പിക്കേണ്ടതും ആവശ്യമാണ്. മികച്ച മൂല്യവര്‍ധിത സാങ്കേതികവിദ്യ ലഭിച്ചാല്‍ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കും.
നൈപുണ്യവികസനവും കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രധാനമാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ മേഖലയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വളരാന്‍ സാധിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കാര്‍ഷികോത്പാദന കമ്മീഷണര്‍ രാജു നാരായണ സ്വാമി, കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കാര്‍ഷിക വിദഗ്ധനായ ആര്.ഹേലിയെ ഗവര്‍ണര്‍ ആദരിച്ചു.
ശില്പശാലയില് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ഷിക വിദഗ്ധരും, കാര്‍ഷിക മേഖലയിലെ സംസ്ഥാന,ദേശീയ തലത്തിലുള്ള പ്രമുഖ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന യുവകര്‍ഷക സംരംഭക സംഗമം നാളെ നടക്കും. അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: