കൊച്ചി: കൊക്കയിനുമായി രണ്ട് വിദേശികള്‍ പോലിസ് പിടിയില്‍. നൈജീരിയന്‍ സ്വദേശികളായ കൊര്‍ണേലിയൂസ് ഒസായി (30), എസ്സി പീറ്റര്‍ എമേക്ക(35) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് കൊച്ചി നെഹ്രു സ്റ്റേഡിയത്തിനു സമീപമുള്ള റോഡില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും മയക്ക് മരുന്ന് വിഭാഗത്തില്‍പെട്ട 35 ഗ്രാം കൊക്കൈനും പൊലിസ് പിടിച്ചെടുത്തു. എറണാകുളം റേഞ്ച് ഐ.ജി എസ് ശ്രീജിത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐ.ജി യുടെ പ്രത്യേക നാര്‍ക്കോട്ടിക് സ്ക്വാഡിലെ സബ് ഇന്‍സ്്പെക്ടര്‍ പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ രഹസ്യമായി അന്വേഷണം നടത്തി സ്ഥിരീകരിച്ച ശേഷമായിരുന്നു ഇവരെ പിടികൂടിയത്. എറണാകുളം നോര്‍ത്ത് സി.ഐ ടി.ബി വിജയന്, പാലാരിവട്ടം എസ്ഐ ബേസില്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ദല്‍ഹി കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്ന് മാഫിയകളില്പെട്ട കണ്ണികളാണ് ഇവരെന്ന് ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായതായി പോലിസ് പറഞ്ഞു. കേരളത്തിലെ ആവശ്യക്കാര്‍ക്ക് കൊടുക്കുന്നതിനായി ബാംഗ്ലൂര്‍ വഴി കൊക്കയിനുമായി ഇവര്‍ ഇന്നലെ രാവിലെ കൊച്ചിയിലെത്തുകയായിരുന്നുവത്രെ. മയക്ക് മരുന്ന് മാഫിയയുമായി ഡി.ജെ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. പ്രതികളുടെ പക്കല്‍ നിന്നും മൂന്ന് മൊബൈല്‍ഫോണുകളും, പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ നിസാര്‍, സേവ്യര്‍, അനില്‍കുമാര്‍, ടോണി വര്‍ഗീസ് എന്നിവരും കൊച്ചി സിറ്റി പോലീസിലെ എ.എസ്.ഐ മോഹന്‍, റഫീക്ക്, എസ്.സി.പി.ഒ അനില്‍, സി.പി.ഒ ഹരീഷ്, സെബാസ്റ്റ്യന്‍, പ്രവീണ്‍ എന്നിവരും പ്രതികളെ അറസ്റ്റു ചെയ്യാന്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: