തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സഹകാരികളുടെ ദേശീയ സംഘടനയായ സഹകാര്‍ഭാരതി പ്രക്ഷോഭം നടത്തുമെന്ന് സഹകാര്‍ഭാരതി സംസ്ഥാന പ്രസിഡന്റ് പി. സുധാകരന് അറിയിച്ചു. സഹകരണ സ്ഥാപനങ്ങളിലെ ഇടപാടുകളിന്മേല് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം സാധാരണക്കാരായ ഇടപാടുകാര്‍ ദുരിതം അനുഭവിക്കുന്നു. കര്‍ഷകര്‍, തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, പെന്‍ഷന്‍കാര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങി സഹകരണമേഖലയെ ആശ്രയിക്കുന്നവര്‍ ദൈനംദിന ചെലവുകള്‍ക്കുള്ള പണം ലഭിക്കാതെ കഷ്ടപ്പെടുന്നു. പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് അവരുടെ ഇടപാടുകാര്‍ക്ക് ആവശ്യമായ പണം ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കുന്നില്ല. വായ്പാ തിരിച്ചടവുകള്‍ മുടങ്ങിയിരിക്കുന്നു.
സഹകരണസ്ഥാപനങ്ങളിലെ ഇടപാടുകാര്‍ മറ്റു ബാങ്കുകളിലേക്ക് മാറിയാല്‍ സഹകരണസ്ഥാപനങ്ങള്‍ തകര്‍ച്ച നേരിടും. റിസര്‍വ് ബാങ്കിനെയും കേന്ദ്ര സര്‍ക്കാരിനെയും നേരില്‍ കണ്ട് സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രയോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. കേരള സര്‍ക്കാരിന്റെ നിഷേധാത്മകനയം ഈ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. സഹകരണ മേഖലയിലെ കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പിന് കൈമാറി സാധാരണക്കാരെ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം.
പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യത്തിനനുസരിച്ച് ജില്ലാ സഹകരണബാങ്കില്‍നിന്നും പണം പിന്‍വലിക്കാന്‍ അനുവാദം നല്‍കുക, തിരിച്ചടവ് മുടങ്ങിയ വായ്പകള്‍ ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ ഉപയോഗിച്ച് തിരിച്ചടക്കാന്‍ അനുവദിക്കുക, പ്രാഥമിക സഹകരണസംഘങ്ങളുടെ കൈവശമുള്ള കറന്‍സികള്‍ കെവൈസി മാനദണ്ഡം പാലിച്ചുകൊണ്ടു നിക്ഷേപിക്കാന്‍ അവസരം നല്‍കുക, ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ആവശ്യത്തിന് പുതിയ നോട്ടുകളും ചെറിയ നോട്ടുകളും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നാളെ സായാഹ്ന ധര്‍ണ നടത്തും.
പ്രധാനമന്ത്രിക്കും റിസര്‍വ് ബാങ്കിനും നിവേദനം നല്കുന്നതിനുവേണ്ടി നാളെ എറണാകുളത്തും കോഴിക്കോട്ടും സഹകരണ സെമിനാറുകള്‍ സംഘടിപ്പിക്കും. നാളെ തിരുവനന്തപുരത്ത് നടക്കുന്ന സായാഹ്ന ധര്‍ണ ദേശീയ സെക്രട്ടറി അഡ്വ.കെ. കരുണാകരന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: