തലശ്ശേരി: സിപിഎം അക്രമത്തില്‍ ജീവന് നഷ്ടപ്പെട്ട വീരബലിദാനികള്‍ പാര്‍ട്ടിക്ക് വേണ്ടിയല്ല രാഷ്ട്രത്തിന് വേണ്ടിയാണ് ജീവന് നല്‍കിയതെന്ന് യുവമോര്‍ച്ച അഖിലേന്ത്യാ ഉപാധ്യക്ഷന്‍ മുരുകാനന്ദന് പറഞ്ഞു. തലശ്ശേരിയില്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ തവണയും അക്രമിക്കപ്പെടുമ്പോഴും ബിജെപി അനുദിനം വളര്‍ച്ചയുടെ പാതയിലാണ്. ആയുധം കൊണ്ടല്ല ആശയംകൊണ്ടാണ് ജനാധിപത്യരീതിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ നേരിടേണ്ടത്. കള്ളപ്പണത്തിനെതിരെ നേരത്തെ തന്നെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചിരുന്നു. അതിന്റെ തുടക്കമായിരുന്നു എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എന്ന പദ്ധതി. ഇന്ത്യയിലെ അറുപത് ശതമാനം ജനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ഇല്ലായിരുന്നുവെന്നാണ് മന്മോഹന് സിങ് പറഞ്ഞത്. എന്നാല്‍ പത്ത് വര്‍ഷം ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന മന്മോഹന് എന്താണ് ചെയതതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ ത്യാഗം ചെയ്യുകയാണെന്നാണ് കോണ്‍ഗ്രസ്സും സിപിഎമ്മും പറയുന്നത്. എന്നാല്‍ എന്താ ണ് ത്യാഗമെന്ന് ഇവര്‍ തിരിച്ചറിയണം. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളില്‍ നിന്നാണ് ഇവര്‍ ത്യാഗത്തിന്റെ വില അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.പി.അരുണ്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ.വിനോദ്കുമാര്‍, അഡ്വ.വി.രത്നാകരന്, ദേശീയ സമിതി അംഗങ്ങളായ പി.കെ.വേലായുധന്, എ.പി.പത്മിനി ടീച്ചര്‍, യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബിജു ഏളക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: