കൂത്തുപറമ്പ്: ജയിലില്‍ കഴിയുന്ന യുവാവിന്റെ ജയിലില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ ജയിലിന് പുറത്ത് പ്രചരിപ്പിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി. ഏതാനും ദിവസം മുമ്പ് വാളാങ്കിച്ചാലിലെ സിപിഎം പ്രവര്ത്തകന് മോഹനന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കളളക്കേസെടുത്ത് ജയിലിലടച്ച മാഹി ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ ജയിലില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിപ്പിച്ചത്. ദൃശ്യങ്ങള്‍ സ്വകാര്യ മലയാളം ടെലിവിഷന്‍ ചാനലായ റിപ്പോര്‍ട്ടര്‍ ചാനലില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ജയില്‍ച്ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് റിമാന്റ് പ്രതിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സുബീഷ് അഭിഭാഷകനായ പി.പ്രേമരാജന്‍ മുഖാന്തിരമാണ് ഇന്നലെ കൂത്തുപറമ്പ് കോടതിയില്‍ ഹരജി നല്‍കിയത്. പോലീസിന്റെ ക്രൂരമായ പീഢനത്തില്‍ അവശനായ സുബീഷിനെ പോലീസ് മര്‍ദ്ദിച്ചില്ലെന്ന് വരുത്തി തീര്‍ക്കാന്‍ സിപിഎം നേതൃത്വവും തലശ്ശേരി ഡിവൈഎസ്പിയും ജയിലിലെ സിപിഎം ആഞ്ജാനുവര്‍ത്തികളായ ഉദ്യേഗസ്ഥരും ജയിലിനകത്തുളള പാര്ട്ടിതടവുകാരും വളരെ ആസൂത്രിതമായി സുബീഷിന്റെ ജയിലില്‍ നിന്നുളള ദൃശ്യം ആസൂത്രിതമായി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
മോഹനന് വധക്കേസില്‍ കളളക്കേസെടുത്ത് കസ്റ്റഡിയിലെടുത്ത സുബീഷിന് കഴിഞ്ഞ ദിവസം കോടതി ജാമ്യ നല്‍കിയിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച് കളളമൊഴിയുണ്ടാക്കി ചിറ്റാരിപ്പറമ്പിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന പവിത്രന്റെ കൊലപാതകത്തില്‍ പോലീസ് പ്രതിചേര്ത്തതിനേ തുടര്‍ന്ന് സുബീഷ് ജയിലില്‍ കഴിയുകയാണ്. പ്രസ്തുത കേസില്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് നല്കിയ ഹരജിയില്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുബീഷ് വക്കീല്‍ മുഖ്യാന്തിരം ജയില്‍ ദൃശ്യം പ്രദര്‍ശിപ്പിച്ചതിനെതിരെ ഹരജി നല്‍കിയത്.
സുബീഷിനെ കര്‍ശന ഉപാധികളോടെ ഇന്നലെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. സുബീഷിനെ എല്ലാ ദിവസവും വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും വൈദ്യ സഹായം ലഭ്യമാക്കണമെന്നും മാനസികമായോ ശാരീരികമായോ പീഡിപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ പാടില്ലെന്നുമുളള കര്‍ശനമായ ഉപാധികളോടെയാണ് കോടതി സുബീഷിനെ കസ്റ്റഡിയില്‍ വിട്ടത്.
ജയിലിനകത്ത് നിന്നുളള ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ച ചാനലിനെതിരെ വരും ദിവസങ്ങളില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഹരജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: