ന്യൂദല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലിക്കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് പുതിയ വഴിത്തിരിവ്. 3,600 കോടി രൂപയുടെ വി.വി.ഐ.പി ഹെലികോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാരനായ ബ്രിട്ടീഷ് വംശജനായ ക്രിസ്ത്യന്‍ മൈക്കല്‍ ജെയിംസിനെതിരെ ദല്‍ഹി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതാണ് പുതിയ വഴിത്തിരിവ്.
പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നവീന്‍ കുമാര്‍ മത്ത സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രത്യേക ന്യായാധിപന് അരവിന്ദ് കുമാറാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ക്രിസ്ത്യന്‍ ജെയിംസിനെ കൂടാതെ ഇയാളുടെ രണ്ട് ഇന്ത്യന്‍ പങ്കാളികള്‍ക്കും കമ്പനിക്കെതിരേയും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.
പ്രാഥമിക കുറ്റപത്രം പരിഗണിച്ച കോടതി ദല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയായ മീഡിയ എക്സിം പ്രൈവറ്റ് ലിമിറ്റഡിന് സമ്മന്‍സ് അയക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കമ്പനിയുടെ ഡയറക്ടറായ ആര്.കെ.നന്ദ, മുന്‍ ഡയറക്ടറായ ജെ.ബി.സുബ്രമഹ്ണ്യം എന്നിവര്‍ക്കെതിരെ പ്രിവന്‍ഷന്‍ ഒഫ് മണി ലോണ്ടറിങ്ങ് നിയമമനുസരിച്ചുള്ള സെക്ഷന്‍ 45 പ്രകാരം സമ്മന്‍സ് അയക്കാനും ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട അടുത്ത വാദം ജനുവരി ഏഴിന് നടക്കും.
കമ്പനി നിര്‍മ്മിച്ചത് മറ്റു രണ്ടു പേരോടൊപ്പം ജെയിംസ് ആണെന്നു കണ്ടെത്തിയ കോടതി ഇവര്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും വ്യക്തമാക്കി.
ജൂണില്‍ 1,300 പേജുകളുളള ചാര്‍ജ്ജ് ഷീറ്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്തിരുന്നു. ഈ ചാര്‍ജ്ജ് ഷീറ്റ് പ്രകാരം അഗസ്റ്റ വെസ്റ്റ്ലാന്റ് കമ്പനിയില്‍ നിന്നും 30 മില്യണ്‍ യൂറോ ജെയിംസ് കൈപ്പറ്റിയതായും പറയുന്നു.
യു.പി.എ ഭരണകാലത്ത് നടന്ന വമ്പന്‍ അഴിമതികളിലൊന്നാണ് അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ അഴിമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: