കോഴിക്കോട്: ട്രഷറികളില്‍ വന്‍തിരക്കും ബഹളവും പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. ഇന്നലെ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമുള്ള ട്രഷറികള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിച്ചു. ട്രഷറികളില്‍ കോര്‍ബാങ്കിംഗ് സൗകര്യമുള്ളതുകൊണ്ട് പെന്ഷന്, ശമ്പളം എന്നിവ കൈപ്പറ്റേണ്ടവര്‍ അവര്‍ക്ക് സൗകര്യമുള്ള ട്രഷറികളില്‍ നിന്ന് പണം കൈപ്പറ്റി. എന്നാല്‍ കഴിഞ്ഞമാസം ഒന്നാം തിയ്യതി കൈമാറിയ പണത്തിനേക്കാള്‍ പതിന്മടങ്ങ് വര്‍ദ്ധനവാണ് ഇന്നലെ ട്രഷറികളിലെ പണവിതരണത്തില്‍ ഉണ്ടായത്. ട്രഷറികള്‍ സ്തംഭിക്കുമെന്ന വ്യാജ പ്രതീതി സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ആളുകള്‍ കൂട്ടമായി ട്രഷറികളിലെത്തി തുക കൈപ്പറ്റിയത്.
നഗരത്തില്‍ മാനാഞ്ചിറക്കടുത്തുള്ള അഡീഷണല്‍ സബ്ട്രഷറിയില്‍ 4780502 രൂപയാണ് ഇന്നലെ വിതരണം ചെയ്തത്. 451402 രൂപയാണ് കഴിഞ്ഞമാസം ഇതേ ദിവസം വിതരണം ചെയ്തത്. പെന്ഷന് കൂടാതെ ഒന്നാംതിയ്യതി വിതരണം ചെയ്യേണ്ട കോടതി, പിഡബ്ള്യൂഡി, ട്രഷറി ജീവനക്കാര്‍ക്കുള്ള ശമ്പളവും ഇന്നലെ വിതരണം ചെയ്തു. എസ്ബിഐ മാനാഞ്ചിറ ശാഖയില്‍ നിന്നാണ് ഈ ട്രഷറിക്ക് പണം ലഭിച്ചത്. ഒരു കോടി രൂപയാണ് ഈ ട്രഷറിക്ക് ലഭിച്ചത്. കോഴിക്കോട് നഗരത്തിലെ പുതിയറ സബ്ട്രഷറിയില്‍ 995090 രൂപയാണ് വിതരണം ചെയ്തത്. എന്നാല്‍ ഇതേ ദിവസം കഴിഞ്ഞമാസം 3237850 രൂപയാണ് കൈമാറിയിരുന്നത്. പഞ്ചായത്തുകളിലേക്കുള്ള തുക കൈമാറാന്‍ കഴിയാത്തതിനാലാണ് ഈ വ്യത്യാസം. എസ്ബിടി പുതിയറ ശാഖയില്‍ നിന്ന് 12ലക്ഷം രൂപയാണ് ഈ ട്രഷറിയിലേക്ക് ഇന്നലെ ലഭിച്ചത്.
ജില്ലാട്രഷറിയില്‍ 72 ലക്ഷം രൂപയാണ് ഇന്നലെ വിതരണം ചെയ്തത്. എസ്ബിടി മലാപ്പറമ്പ് ശാഖയില്‍ നിന്ന് ലഭിച്ച 56ലക്ഷം രൂപ കൂടാതെ ട്രഷറിയില്‍ മിച്ചമുണ്ടായിരുന്ന തുകയും ചേര്‍ത്താണ് വിതരണം ചെയ്തത്. ഇന്ന് കൂടുതല്‍ വകുപ്പുകളിലേക്കുള്ള ശമ്പളം വിതരണം ചെയ്യേണ്ടതുണ്ട്. അതനുസരിച്ച് പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ട്രഷറി ഉദ്യോഗസ്ഥര്‍.
500 രൂപയുടെ പുതിയ കറന്‍സി ലഭിക്കാത്തത് ട്രഷറിയിലെ പണമിടപാടുകള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍ ആവശ്യമായ തോതില്‍ 500 രൂപ നോട്ടുകള്‍ വിതരണം നടന്നിട്ടില്ല. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 500 രൂപയുടെ കറന്‍സി വിതരണം നടന്നുകഴിഞ്ഞു. ട്രഷറികളില്‍ വന്‍ തിരക്ക് ഉണ്ടാകുമെന്ന് പ്രവചിച്ചവര്‍ക്ക് തെറ്റുപറ്റിയെന്നാണ് ഇന്നലത്തെ കണക്കുകള്‍ നല്കുന്ന സൂചന. ശമ്പളം അക്കൗണ്ടിലേക്ക് മാറുന്നതിന് തടസ്സങ്ങളില്ലെന്ന് ട്രഷറി ഉദ്യോഗസ്ഥര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: